യുഎസ്, യുദ്ധകുറ്റം മറച്ചുവച്ചു; സിറിയയിലെ ഒരു വ്യോമാക്രമണത്തിൽ കുട്ടികളടക്കം 80 മരണമെന്ന് വെളിപ്പെടുത്തല്‍

First Published Nov 15, 2021, 7:39 PM IST

2019-ൽ സിറിയയിൽ നടന്ന വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 80 പേർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, സഖ്യസേനയെ ആക്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ കൊന്നതിനാൽ ആക്രമണം ന്യായമാണെന്നും സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസാണ്, അമേരിക്കന്‍ സേന 2019 ല്‍ സിറിയയില്‍ നടത്തിയ യുദ്ധ കുറ്റം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ വിശദീകരണം. മുൻ പെന്‍റഗൺ ഉദ്യോഗസ്ഥർ യുദ്ധക്കുറ്റം മറച്ചുവെച്ചതായും ആരോപണം ഉയര്‍ന്നു. നേരത്തെ ഈ അക്രമണത്തില്‍ 16 ഐഎസുകാരും 4 സാധാരണക്കാരും കൊല്ലപ്പെട്ടന്ന് പറഞ്ഞിടത്തായിരുന്നു യുഎസിന്‍റെ പുതിയ വിശദീകരണം. കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 10 നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്തി മാസങ്ങള്‍ തികയും മുന്നേയാണ് പുതിയ ആരോപണം. 

യു.എസ് സെൻട്രൽ കമാൻഡിൽ നിന്നുള്ള സ്ഥിരീകരണം ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ തുടർന്നാണ്, മുൻ പെന്‍റഗൺ ഉദ്യോഗസ്ഥർ യുദ്ധക്കുറ്റം മറച്ചുവെച്ചതായി ആരോപിച്ചു.  

സ്ത്രീകളും കുട്ടികളും ഐഎസിന് വേണ്ടി ആയുധമെടുത്തതിനാൽ, അവരെ സിവിലിയന്മാരായി തരംതിരിക്കാൻ കഴിയില്ലെന്ന് സെൻട്രൽ കമാൻഡ് വാദിച്ചു.

2019 മാർച്ച് 18 ന് , സിറിയൻ-ഇറാഖ് അതിർത്തി തുടങ്ങുന്ന യൂഫ്രട്ടീസ് നദിയിലെ ബാഗൂസ് പട്ടണത്തിലാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. 

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്), യുഎസ് വ്യോമ പിന്തുണയോടെ, സിറിയയിലെ ഐഎസിന്‍റെ അവസാന സംഘടിത സേനയെ  ബാഗൂസില്‍ ഉപരോധിക്കുന്ന സമയമായിരുന്നു അത്. 

യൂഫ്രട്ടീസ് തീരത്തെ യുദ്ധ പ്രദേശത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിന് നേരെ രണ്ട് ബോംബുകൾ വർഷിച്ചതായി ടൈംസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഖത്തറിൽ നിന്ന് പ്രവർത്തിക്കുന്ന യുഎസ് ഡ്രോണിൽ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സിവിലിയന്മാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 

എന്നാല്‍, യുഎസ് എഫ്-15 ഇ വിമാനത്തിൽ നിന്ന് ആദ്യത്തെ 500 എൽബി ബോംബ് , രക്ഷപ്പെടുകയായിരുന്ന ആള്‍ക്കൂട്ടത്തിന് മേല്‍ വീണു. അവശേഷിച്ചിരുന്നവരുടെ മേല്‍ മറ്റൊരു  2,000 എൽബി ബോംബ് വർഷിച്ചതും അൽ-ഉദൈദ് എയർബേസിലെ ഡ്രോൺ ഓപ്പറേറ്റർമാർ കണ്ട് നിന്നു. 

" ആരാണ് അത് വീഴ്ത്തിയത് ? " ഡ്രോൺ ഫൂട്ടേജ് നിരീക്ഷിക്കുന്നവർ ഉപയോഗിക്കുന്ന ഒരു സന്ദേശ മാധ്യമത്തില്‍ ഒരു അനലിസ്റ്റ് ചോദിച്ചതായി റിപ്പോർട്ട് പറയുന്നു. 

മിനിറ്റുകൾക്കുള്ളിൽ, ഒരു നിയമ ഉദ്യോഗസ്ഥൻ യുദ്ധക്കുറ്റത്തിന് അന്വേഷണം ആവശ്യമായി വരുമെന്ന് സൂചിപ്പിക്കുകയും ഡ്രോൺ ഫൂട്ടേജുകളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തു. 

പ്രാഥമിക വിലയിരുത്തലിൽ മരണസംഖ്യ 70 ആയിരുന്നു. എന്നാൽ, പിന്നീട് ഈ സംഭവത്തെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണവും നടന്നില്ല.

സംഭവം പുറത്തായതിനെ തുടര്‍ന്ന് എയർഫോഴ്സ് അഭിഭാഷകനായ ലെഫ്റ്റനന്‍റ് കേണൽ ഡീൻ കോർസാക്ക് , പെന്‍റഗൺ ഇൻസ്പെക്ടർ ജനറലിലേക്ക് കേസ് ഫയല്‍ ചെയ്തു. 

എന്നാൽ, തുടർന്നുള്ള റിപ്പോർട്ടിൽ ബോംബ് വര്‍ഷത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി. കോർസാക്ക് സംഭവത്തിന്‍റെ വിശദാംശങ്ങൾ സെനറ്റ് ആംഡ് സര്‍വ്വീസ് കമ്മറ്റിക്ക് അയച്ചു.

“ഇത് അയച്ചതിന് സൈനിക നടപടിയുടെ അപകടസാധ്യത ഞാൻ സ്വയമേല്‍ക്കുന്നു.” കോർസാക്ക് കമ്മിറ്റിക്ക് എഴുതിയ കത്തുകളില്‍ പറയുന്നു. ഈ ഇമെയിലുകള്‍ പിന്നീട് ടൈംസാണ് പുറത്ത് വിടുന്നത്. 

മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥർ ബോധപൂർവം ആക്രമണത്തെ മറച്ചു വച്ചു. അതിനായി, സംഭവത്തില്‍ നടപടിയില്ലെന്ന് പരാതിപ്പെട്ട ഇൻസ്പെക്ടർ ജനറലിന്‍റെ ഓഫീസിലെ സിവിലിയൻ അനലിസ്റ്റായ ജീൻ ടേറ്റിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. 

ഖത്തറിലെ സൈനീക നടപടി കേന്ദ്രത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന 'ടാസ്‌ക് ഫോഴ്‌സ് 9' എന്നറിയപ്പെടുന്ന യുഎസ് സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റാണ് ബാഗൂസിലെ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ച്ച് ചെയ്തു. 

"ഐസിഐഎസിന്‍റെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പോരാളികളും കുടുംബാംഗങ്ങളും ഉണ്ടായിരിക്കുമെന്ന്." സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ പറയുന്നു.  

"തടവിലാക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഐഎസ്എസ് കുടുംബാംഗങ്ങളും ഐഎസ്എസ് തീവ്രവാദികളും ഉള്‍പ്പെട്ടുന്ന വലിയൊരു ജനക്കൂട്ടം കെട്ടിടങ്ങളും തുരങ്കങ്ങളും പാറക്കെട്ടുകളും ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു പ്രദേശത്ത് നിലയുറപ്പിച്ചു. 

സ്ത്രീകളെയും കുട്ടികളെയും അടക്കം കുടുംബങ്ങളെ പ്രദേശം വിട്ട് പോകാന്‍ അനുവദിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഐഎസിന്‍റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായില്ലെന്ന് യുഎസ് സൈന്യം പറയുന്നു. 

മാർച്ച് 18 ന് രാവിലെ, ഐഎസ് പോരാളികൾ എസ്‍ഡിഎഫ് കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന പ്രത്യാക്രമണം നടത്തി. ഈ സമയത്ത് ഒരു എസ്‍ഡിഎഫ് ഐഎസ് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട് പ്രത്യാക്രമണത്തിന് യുഎസ് പ്രത്യേക സേന വ്യോമാക്രമണത്തിന് ആഹ്വാനം ചെയ്തുവെന്നും ക്യാപ്റ്റൻ ബിൽ അർബൻ പറയുന്നു. 

പ്രദേശത്ത് ഹൈ-ഡെഫനിഷൻ വീഡിയോ ഫൂട്ടേജുള്ള ഒരു ഡ്രോൺ ഉപയോഗിച്ചിരുന്നതായി അറിയില്ലായിരുന്നെന്നും മറ്റൊരു ഡ്രോണിൽ നിന്നുള്ള സ്റ്റാൻഡേർഡ് ഡെഫനിഷൻ വീഡിയോയെയാണ് അപ്പോള്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെൻട്രൽ കമാൻഡിന്‍റെ രീതിയനുസരിച്ച് ബാഗൂസിന് മുകളിലൂടെയുള്ള ഡ്രോണ്‍ ഫൂട്ടേജുകള്‍ അവരുടെ എല്ലാ ഹെൽഫയർ മിസൈലുകളും ലക്ഷ്യം ഭേദിക്കാനായി ഉപയോഗിച്ചിരുന്നു, അതിനാൽ ലഭ്യമായ വ്യോമ പിന്തുണ F-15 കളിൽ നിന്നാണ് ലഭിച്ചത്. എന്നിട്ടും വ്യോമ സേന മൂന്ന് ബോംബുകൾ വർഷിച്ചു.

യുഎസ് സൈന്യത്തിന്‍റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് 16 ഐഎസ് പോരാളികൾ കൊല്ലപ്പെട്ടു. നാല് സിവിലിയസും കൊല്ലപ്പെട്ടു. മറ്റ് 60 പേര്‍ സാധാരണക്കാരാണോ ഐസ് പോരാളികളോയെന്ന് തിരിച്ചറിയാന്‍ പറ്റിയില്ലെന്നായിരുന്നു.  

“തങ്ങള്‍ക്ക് ലഭിച്ച വീഡിയോ പ്രകാരം ഒന്നിലധികം ആയുധധാരികളായ സ്ത്രീകളെയും ഒരു സായുധനായ കുട്ടിയെയും വീഡിയോയിൽ കണ്ടു. ആയുധധാരികളും നിരായുധരും കൂടിക്കുഴഞ്ഞ് നിന്നിരുന്നതിനാല്‍ കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്നും അർബൻ പറഞ്ഞു.

"കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഐഎസ് പോരാളികളായിരുന്നു, എങ്കിലും ഈ രണ്ട് അക്രമണങ്ങളില്‍ സാധാരണക്കാരും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡർമാരുടെ അന്വേഷണത്തിൽ, സ്ഫോടനം  സ്വയരക്ഷയ്ക്കായാണെന്ന് ന്യായീകരിക്കപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഇത്തരം സ്ഫോടനങ്ങള്‍ക്ക് ഉത്തരവിടും മുമ്പ് ഹൈ ഡെഫനിഷൻ വീഡിയോ നിരീക്ഷണം സാധ്യമാകുന്ന തരത്തിലേക്ക് നടപടിക്രമങ്ങൾ മാറ്റി. കൂടാതെ സ്ട്രൈക്ക് സെൽ  ഏതെങ്കിലും സഖ്യസേനാ വിമാനങ്ങളുമായി ഏകോപിപ്പിക്കണമെന്നും അറിപ്പുണ്ടായി. 

യുഎസ് വ്യോമസേന 2019 ൽ സിറിയയിലും ഇറാഖിലുമായി 4,729 ബോംബാക്രമണങ്ങളും 1,000 മിസൈല്‍ ആക്രമണങ്ങളും  ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, ആ വർഷം മുഴുവൻ നടത്തിയ അക്രമണത്തില്‍ മരിച്ച സാധാരണക്കാരായവരുടെ ഔദ്യോഗിക സൈനിക കണക്ക് 22 മാത്രമാണ്. മാർച്ച് 18 മുതലുള്ള സ്ഫോടന മരണങ്ങളുടെ കണക്കുകള്‍ പട്ടികയിൽ ഒരിടത്തും ഇല്ലെന്നും കാണാം.
 

click me!