കാലം മാറി; മാസ്കിട്ട് അകലം പാലിച്ച് നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നു

First Published Nov 1, 2021, 4:12 PM IST


മാസ്കിട്ട് അകലം പാലിച്ച് വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് ഇന്ന് സ്കൂളുകളിലെത്തിയത്. പലരും ആദ്യമായിട്ടാണ് സ്കൂളിലേക്ക് വരുന്നത് തന്നെ. കൂടുതല്‍ കുട്ടികളില്ലാത്തതിനാല്‍ ആവേശത്തിന് അല്‍പം മങ്ങലുണ്ടെങ്കിലും സ്കൂളുകളെല്ലാം കുട്ടികള്‍ക്കായി അലങ്കരിച്ച് കാത്തിരുന്നു. കൊവിഡിനെ (Covid 19) തുടര്‍ന്നുണ്ടായ ലോകഡൌണും (Lockdown) നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ (student) ഇന്ന് സ്കൂളുകളിലെത്തിയത്. എല്ലാം സ്കൂളുകളിലും രാവിലെ തന്നെ പ്രവേശനോത്സവം നടന്നു. ഒരു പക്ഷേ ആദ്യമായിട്ടാകും കേരളത്തില്‍ നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം നടന്നത്. കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി. 

Photo : Rajesh Thakazhy

പരമാവധി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തിയാണ് എല്ലാ സ്കൂളുകളിലും ക്രമീകരണങ്ങള്‍ നടത്തിയത്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

ആശങ്കയില്ലാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കാമെന്ന് ഉറപ്പ് നൽകുന്ന വിദ്യാഭ്യാസവകുപ്പ്, ആരെയും സ്കൂളിലെത്താൻ നിർബന്ധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരോ സമയം സ്കൂളുകളിലും ഓണ്‍ലൈനിലുമായി പാഠഭാഗങ്ങള്‍ പഠിപ്പിക്കും.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഈ രണ്ടാഴ്ചയും ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളുടെ മാനസീകാവസ്ഥ മനസ്സിലാക്കി അവരെ പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 

24,300 തെർമൽ സ്കാനറുകള്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങി. 15 മുതൽ 8 ഉം 9 ഉം പ്ലസ് വൺ ക്ലാസുകളും തുടങ്ങും. 

അതേസമയം, 446 സ്കൂളുകള്‍ക്ക് ഫിറ്റ്നസ് ലഭിച്ചിട്ടില്ലെന്നും വാക്സിനെടുക്കാത്ത 2,282 അധ്യാപകരുണ്ടെന്നും വിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു. വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളിലേക്ക് പോകേണ്ട. പകരം അവര്‍ ഓണ്‍ലൈന്‍ ക്ലാസെടുത്താല്‍ മതിയാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നേയുള്ളൂ.

സ്‌കൂൾ തുറക്കുമ്പോൾ ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാനുള്ള സൌകര്യമുണ്ടായിരിക്കും.

എന്നാല്‍ സ്കൂളിലും ഓണ്‍ലൈനിലും പഠിപ്പിക്കുക എന്നത് അധ്യാപകരുടെ ജോലിഭാരം ഇരട്ടിയാക്കുമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നു. 
ഭിന്നശേഷിക്കാരുടെ ക്‌ളാസുകളുടെ കാര്യത്തിൽ ആദ്യ രണ്ടാഴ്ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും കുട്ടികളെ ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി. 

സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്‍റെ ചുമതല ഒരു അധ്യാപകന് നല്‍കും. രക്ഷകർത്താക്കൾക്ക് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സീന് സ്വീകരിക്കാത്ത അധ്യാപകർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!