സ്വർണക്കടത്ത് കേസിലെ (Gold Smuggling case) പ്രതിയായ സ്വപ്ന സുരേഷിന്‍റെ (Swapna Suresh) എച്ച്ആർഡിഎസ്സ് (HRDS) എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള (CSR Director)നിയമനം വിവാദത്തില്‍. എച്ച്ആർഡിഎസ്സിലെ സ്വപ്നയുടെ നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ പറഞ്ഞു. സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ പാലക്കാട് എച്ച്ആർഡിഎസ്സ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി നിയമനമേറ്റ ശേഷം മാധ്യമങ്ങളെ കാണുന്ന സ്വപ്നാ സുരേഷിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ്.
സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ്സിന്‍റെ തൊടുപുഴ ഓഫീസിലെത്തിയ സ്വപ്ന ഇന്ന് രാവിലെ ജോലിയിൽ പ്രവേശിച്ചതിന് തൊട്ട് പിന്നാലെയാണ് എസ് കൃഷ്ണകുമാർ ആരോപണവുമായി രംഗത്തെത്തിയത്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആർഡിഎസ്.
215
വിദേശത്ത് നിന്ന് അടക്കം കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലിയെന്ന് സംഘടന നേരത്തെ അറിയിച്ചിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്.
315
സ്വർണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു അറിയിച്ചത്.
415
വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാന ചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവില്‍ പറയുന്നു.
515
നിലവില്‍ 43,000 രൂപയാണ് സ്വപ്നയുടെ ശമ്പളം. യുഎഇ കോണ്‍സിലേറ്റ് വഴി നയതന്ത്ര ബഗേജില്‍ സ്വർണക്കടത്തിയെന്ന കേസില്‍ സ്വപ്ന പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസിന്‍റെ വിശദീകരണം.
615
അതിനിടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ കേസില്‍ നിന്ന് പിന്മാറിയിരുന്നു. വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം വ്യക്തമാക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു അഡ്വ. സൂരജ് ടി ഇലഞ്ഞിക്കൽ വക്കാലത്ത് ഒഴിഞ്ഞത്.
715
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന തന്‍റെ ആത്മകഥാംശമുള്ള പുസ്തകത്തില്‍ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ എം ശിവശങ്കര്‍, സ്വപ്നയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
815
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സ്വപ്നാ സുരേഷ്, കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്‍റെ ജീവിതത്തില്‍ എം ശിവശങ്കരനറിയാത്ത ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്‍റെ അഭിപ്രായം തേടിയിരുന്നെന്നും വെളിപ്പെടുത്തി.
915
കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
1015
വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സ്വപ്നാ സുരേഷിനെ സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചു. ഇതില്‍ ഹാജരാകാനിരുന്നതിനിടെയാണ് അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞത്. പിന്നാലെ ചോദ്യം ചെയ്യലിന് ഹജരാകാന്‍ സ്വപ്ന കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തൊട്ട് പിന്നാലെയാണ് സ്വപ്നാ സുരേഷിന് എന്‍ജിയോയില്‍ ജോലി ലഭിച്ചത്.
1115
എന്നാല്‍, അതും ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന സംഘടനയുടെ ചെയർമാനാണ് കഴിഞ്ഞ അഞ്ച് വർഷമായി എസ് കൃഷ്ണകുമാർ. സെക്രട്ടറി അജി കൃഷ്ണനും ചീഫ് പ്രോജക്ട് കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും രണ്ട് സ്ത്രീ ജീവനക്കാരും ചേർന്ന് സംഘടനയിൽ അഴിമതി നടത്തുകയാണെന്നാണ് സംഘടനയുടെ ചെയര്‍മാന്‍റെ ആരോപണം.
1215
സമാന്തരമായി വേറൊരു ഡയറക്ടർ ബോർഡ് ഉണ്ടാക്കി, അതിൽ വേറെ ആളുകളെ കുത്തിക്കയറ്റി, തന്നെ വരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് അവർ നടത്തുന്നത്. നിയമപരമായി താൻ തന്നെയാണ് ചെയർമാനെന്നും എസ് കൃഷ്ണകുമാർ അവകാശപ്പെട്ടു.
1315
അജി കൃഷ്ണൻ ഈ സ്ഥാപനത്തിന്‍റെ പേര് അടക്കം പറഞ്ഞ് എൻഡിഎ മുന്നണിയിൽ നിന്ന് പല ആനുകൂല്യങ്ങളും പറ്റിയെന്നും ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ്സിന്‍റെ ബാനറിൽ അനുജൻ ബിജു കൃഷ്ണന് സീറ്റ് ഒപ്പിച്ചെടുത്തുവെന്നും എസ് കൃഷ്ണകുമാർ ആരോപിച്ചു.
1415
ചെയർമാൻ എന്ന നിലയിൽ തന്‍റെ ഒപ്പടക്കം പല രേഖകളിലും അവർ വ്യാജമായി ഉപയോഗിച്ചു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് അടക്കം ശേഖരിക്കാനായി ഒരു ഡയറക്ടറുടെ ആവശ്യം സംഘടനയില്ലില്ലെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു.
1515
വിദേശത്ത് നിന്ന് അടക്കം ഇത്രയധികം ഫണ്ട് വരുന്ന ഒരു എൻജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളിൽ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതിൽ വലിയൊരു ഫണ്ട് ശേഖരണം നിലവിൽ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരിൽ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങൾ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും എസ് കൃഷ്ണകുമാർ പറയുന്നു.