കഠിനംകുളത്തിന്‍റെ വേദനയായി രമേശനും കുടുംബവും

Published : Jan 06, 2023, 04:17 PM IST

കടമെടുത്ത പലിശ മേല്‍ക്കുമേലെ കൂടിയപ്പോള്‍ തിരുവനന്തപുരം കഠിനംകുളത്ത് പടിഞ്ഞാറ്റ്മുക്കില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. കുടുംബനാഥനായ രമേശന്‍ കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയത്. അതിന് പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യ. വിവിധ ആവശ്യങ്ങള്‍ക്കായി രമേശന്‍ പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് പലിശ പെരുകി ലക്ഷങ്ങളായി. കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. 25 വര്‍ഷം മുതലുള്ള കടബാധ്യതയാണ് രമേശനുള്ളതെന്നാണ് വിവരം. ഒടുവില്‍ കുടുംബമൊന്നാകെ ആത്മഹത്യയുടെ വഴി തേടുകയായിരുന്നു. കഠിനംകുളത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് വിഷ്ണു. എസ്. 

PREV
15
കഠിനംകുളത്തിന്‍റെ വേദനയായി രമേശനും കുടുംബവും

വര്‍ഷങ്ങളായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രമേശന് പണം കണ്ടെത്താന്‍ മുന്നിലുള്ള എല്ലാവഴിയും അടഞ്ഞെന്ന് മനസിലാക്കിയ പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെയായിരുന്നു രമേശന്‍ ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത്. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയതിന് തൊട്ടടുത്ത ദിവസം രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. 

25

പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവര്‍ പൊളളലേറ്റ് മരിച്ച നിലയില്‍ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. 

35

അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്ത് കയറിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ ഉള്ളില്‍ അലമാരയും മറ്റും ചേർത്ത് വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിക്കാന്‍ അയല്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിനോടകം മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. 

45

രമേശന്‍റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണ് കിടന്നിരുന്നത്. കുടുംബത്തിലെ മൂന്ന് പേരും ആത്മഹത്യയ്ക്ക് മുതിര്‍ന്നപ്പോള്‍ മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ചു. 

55

മൂന്ന് പേരും തീ കൊളുത്തി ആത്മഹത്യ ചെയ്യുമ്പോള്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഇതേ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പ്രദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കടബാധ്യതകള്‍ സംബന്ധിച്ച് ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതയല്ലാതെ കുടുംബത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികളും പറയുന്നു. 
 

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories