ബിജെപി കൂട്ടിലടച്ച ചെഗുവേര, നിലപാടുകളിലെ യൂട്ടേൺ ഒടുവില്‍ ഇടുക്കി പാക്കേജ്; കാണാം ട്രോളുകള്‍
First Published Feb 26, 2021, 7:10 PM ISTകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനങ്ങളുടെ പുറകെയായിരുന്നു. എവിടെ നോക്കിയാലും ഉദ്ഘാടനം. പിന്നാലെ ജനസമ്പര്‍ക്കവും. എന്നാല്‍, അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്ന് 'എല്ലാം ശരിയാക്കാ'നെത്തിയ എല്‍ഡിഎഫിനൊപ്പമായിരുന്നു കേരളത്തിന്‍റെ വോട്ട്. വീണ്ടുമൊരു അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജനവിധി തേടി നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി.
കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രളയവും മഹാമാരിയും കേരളം തരണം ചെയ്തു. പ്രളയത്തില്‍ കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ സൈനീകരുടെ കടല്‍, വിദേശ രാജ്യത്തിന് മറിച്ചു വിറ്റതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'അങ്ങനെയൊരു ചര്‍ച്ച നടന്നതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു' മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ഓരോ ആരോപണത്തിന് പിന്നാലെയും തന്‍റെ 'മറവി'യെ അല്ലെങ്കില്‍ 'അറിവില്ലായ്മ'യെ മുഖ്യമന്ത്രി തുറന്നുവച്ചു.
ബ്രൂവറി ഡിസ്റ്റിലറി, സ്പ്രിങ്കലര്‍, ഇഎംസിസി,... രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ആദ്യ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ കുട്ടിക്കരണം മറിഞ്ഞു. നിലപാടുകളില്‍ നിന്നുള്ള പിന്‍നടത്തങ്ങളുടെ ഘോഷയാത്രയിലായിരുന്നു പിന്നീട്. ഓരോ കരാറുകള്‍ റദ്ദാക്കുമ്പോളും 'സര്‍ക്കാറിന്‍റെ ജാഗ്രത'യെക്കുറിച്ച് ഏറ്റുപറഞ്ഞു. ഒടുവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊടുത്ത നൂറുകണക്കിന് കോടികള്‍ പോരാഞ്ഞ് വീണ്ടുമൊരു 12,000 കോടിയുടെ ഇടുക്കി പാക്കേജും. തൊട്ട് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുതിയ പാക്കേജുകളുടെ പെട്ടികള്‍ പൊട്ടിയില്ലെന്ന് ട്രോളന്മാരും. അപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് 'ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും' എന്നായിരുന്നു. കാണാം ചില നിലപാട് ട്രോളുകള്‍.