നീന്തലിനിടെ ബോധം മറഞ്ഞു; അനിത, സിന്‍ക്രനൈസ്ഡ് സ്വിമ്മിങ് ഫൈനലില്‍ നിന്ന് പുറത്ത്

First Published Jun 25, 2022, 10:36 AM IST

നീന്തല്‍ പരിശീലനത്തിനിടെ ബോധം മറഞ്ഞ യുഎസ് സിൻക്രൊണൈസ്ഡ് നീന്തൽ താരം അനിത അൽവരസിനെ ഒഴിവാക്കി ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഫൈനലില്‍ മത്സരിക്കാന്‍ യുഎസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വനിതകളുടെ സോളോ ഫ്രീ ഇവന്‍റിന്‍റെ മത്സരത്തിനിടെ അനിത അൽവരസിന്‍റെ ബോധം നഷ്ടപ്പെട്ടു. ഏതാണ്ട് രണ്ട് മിനിറ്റോളം താരം ബോധരഹിതയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ അനിതയുടെ പരിശീലക ആൻഡ്രിയ ഫ്യൂന്‍റസ് നീന്തല്‍കുളത്തിലേക്ക് ചാടിയാണ് അനിതയെ രക്ഷപ്പെടുത്തിയത്. ആൻഡ്രിയ ഫ്യൂന്‍റസ്, നീന്തല്‍ കുളത്തില്‍ നിന്നും അനിതയെ രക്ഷിക്കുന്ന വീഡിയോകള്‍ വിദേശ സാമൂഹ്യ മധ്യമങ്ങളില്‍ വൈറലായി. 

25 കാരിയായ  സിൻക്രണൈസ്ഡ് നീന്തൽ താരം അനിത അൽവരസ് ഇത് ആദ്യമായല്ലെ നീന്തല്‍ കുളത്തില്‍ ബോധരഹിതയാകുന്നത്. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയിൽ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിനിടെയിലും നീന്തൽക്കുളത്തിൽ വച്ച് അനിത ബോധരഹിതയായിരുന്നു. 

അന്നും നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടി അനിതയെ രക്ഷപ്പെട്ടുത്തിയത് പരിശീലക ആൻഡ്രിയ ഫ്യൂന്‍റസായിരുന്നു. ഈ സംഭവത്തിന് ശേഷം ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് അനിത വീണ്ടും തന്‍റെ സിൻക്രൊണൈസ്ഡ് സ്വിമ്മിങ്ങ് ഇനത്തിലേക്ക് തിരിച്ചെത്തിയത്. 

എന്നാല്‍, രണ്ടാമതും ഉണ്ടായ അപകടം അനിത അല്‍വരസിന്‍റെ മത്സര ജീവിതത്തെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. 2014 ല്‍ തന്‍റെ ബിരുദ പഠനത്തിന് ശേഷമാണ് അനിത തന്‍റെ പ്രൊഫഷണനായി സിൻക്രൊണൈസ്ഡ് സ്വിമ്മിങ് തെരഞ്ഞെടുക്കുന്നത്. 

രണ്ട് വര്‍ഷത്തിന് ശേഷം 2016 സമ്മർ ഒളിമ്പിക്‌സിൽ മരിയ കൊറോലേവയ്‌ക്കൊപ്പം അൽവരസ് വനിതാ ഡ്യുയറ്റിൽ മത്സരിച്ചു. നിലവില്‍ യുഎസ്എയുടെ ദേശീയ സിൻക്രണൈസ്ഡ് നീന്തൽ ടീമിലെ അംഗമാണ്. 

2016-ലും 2019-ലും മരിയ കൊറോലേവയ്‌ക്കൊപ്പം യു‌എസ്‌എ സിൻക്രോ അത്‌ലറ്റ് ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2021-ൽ യു‌എസ്‌എയുടെ ആർട്ടിസ്റ്റിക് സ്വിമ്മിംഗ് അത്‌ലറ്റ് ഓഫ് ദ ഇയറായും അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2020 സമ്മർ ഒളിമ്പിക്സിൽ അമേരിക്ക പ്രതിനിധീകരിച്ചതും അനിതയായിരുന്നു. 2021 ജൂണിൽ ബാഴ്‌സലോണയിൽ നടന്ന FINA ഒളിമ്പിക് യോഗ്യതാ ടൂർണമെന്‍റിനിടെയാണ് അനിത ആദ്യമായി ബോധംകെട്ടുവീണത്. 

നാല് ഒളിമ്പിക്‌സ് മെഡലുകളും 16 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയ അനിതയ്ക്ക് ഇനി നീന്തല്‍ കുളത്തിലെ മത്സരം അന്യമാകുമോയെന്നാണ് കായിക ലോകത്തിന്‍റെ ആശങ്ക. 

ഒളിമ്പിക് സിൻക്രൊണൈസ്ഡ് നീന്തലില്‍ മൂന്ന് തവണ ചാമ്പ്യനായിരുന്ന അല്ലാ ഷിഷ്കിന, അനിതാ അൽവരെസിനെ കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കണമെന്നും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനിടെ തളർന്നുപോയതിന്‍റെ കാരണങ്ങളെക്കുറിച്ച് 'കൂടുതൽ ആഴത്തിൽ പഠിക്കണമെന്നും' യുഎസ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.

'അല്‍വരസിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ ഉണര്‍ത്താനയി ശ്രമിച്ചു. തട്ടി നോക്കി. വായ് തുറന്നു. എന്നാല്‍ അവളരെയും കൊണ്ട് എമര്‍ജന്‍സി റൂമിലെത്തും വരെ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും അവള്‍ ശ്വാസമെടുത്തില്ല എന്നതാണ് സത്യം'. പരിശീലക  ആൻഡ്രിയ ഫ്യൂന്‍റസ് പറഞ്ഞു,

നീന്തലിനിടെ അനിത അല്‍വരസ് മുങ്ങി താഴുന്നത് അവിടെ ഉണ്ടായിരുന്ന എല്ലാവരും കണ്ടു. അവളെ സഹായിക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍ കുളത്തിലറങ്ങുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. ഒടുവിലാണ് പരിശീലക ആൻഡ്രിയ ഫ്യൂന്‍റസ് നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടിയത്. 

നീന്തല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ റഫറിയുടെ സിഗ്നല്‍ കിട്ടാതെ ആര്‍ക്കും കുളത്തിലിറങ്ങാന്‍ അനുവാദമുണ്ടായിരിക്കില്ല. റഫറിയുടെ അനുമതികാത്ത് നിന്ന ലൈഫ് ഗാര്‍ഡുകള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ ആൻഡ്രിയ ഫ്യൂന്‍റസിന് അഭിനന്ദന പ്രവാഹമാണ്.

നിർഭാഗ്യവശാൽ അവൾക്ക് ഇത് സംഭവിക്കുന്നത് മുമ്പും ഞാൻ കണ്ടിട്ടുണ്ട്' അനിതയുടെ അമ്മ കാരെൻ പറഞ്ഞു. നിലവില്‍ അനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്നും 'ഓക്‌സിജൻ, ഗ്ലൂക്കോസ്, ഹൃദയം, രക്തസമ്മർദ്ദം, എല്ലാം ശരിയാണ്,' എന്നും ആൻഡ്രിയ ഫ്യൂന്‍റസ് അറിയിച്ചു. 

താനിക്ക് പ്രശ്നങ്ങളില്ലെന്നും സന്തോഷമായി ഇരിക്കുന്നതായും അനിത സാമൂഹ്യമാധങ്ങളിലൂടെ ആരാധകരെ അറിയിച്ചു. ഇനി നീണ്ട പരിശോധനകള്‍ക്ക് ശേഷം മാത്രമാകും നീന്തല്‍ കുളങ്ങളില്‍ നൃത്തം ചെയ്യാന്‍ അനിത അല്‍വരസ് ഇറങ്ങുക. 

click me!