കാട്ടുതീയില്‍ നിന്ന് നൂറ് കോലകളെ രക്ഷിച്ച 'ബിയറി'ന് ധീരതയ്ക്കുള്ള ബഹുമതി

First Published Oct 15, 2021, 12:53 PM IST

സ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച ബ്ലാക്ക് സമ്മർ കാട്ടുതീയിൽ 100 ​​കോലകളെ രക്ഷിച്ച 'ബിയര്‍' എന്ന് പേരുള്ള നായയ്ക്ക് ധീരതയ്ക്ക് യുകെയിൽ നിന്ന് ബഹുമതി. കഴിഞ്ഞ ചെവ്വാഴ്ച ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. കാട്ടുതീ തടയുന്നതിനുള്ള രക്ഷാസംഘത്തിന്‍റെ ഭാഗമായിരുന്നു ബിയറും. അതിശക്തമായ കാട്ടുതീ പടര്‍ന്ന് പിടിക്കുമ്പോള്‍, വംശനാശ ഭീഷണി നേരിടുന്ന കോലകളുടെ സ്ഥിതി ഏറെ ദയനീയമായിരുന്നു. ഇതിനിടെയാണ് ബിയര്‍ നൂറോളം കോലകളെ കാട്ടുതീയില്‍ നിന്നും രക്ഷിച്ചത്. മൃഗസംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഫണ്ടിന്‍റെ പ്രത്യേക അംഗീകാരമായാണ് ബിയറിന് അവാർഡ് സമ്മാനിച്ചത്. 

2019 - 2020 കാലത്തും പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ നിന്ന് നിരവധി കോലകളെ ബിയര്‍ രക്ഷിച്ചിട്ടുണ്ട്. ലോകത്ത് കോലകളെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഏക നായയാണ് ബിയര്‍. 

'കാട്ടുതീയിൽ അകപ്പെട്ട ധാരാളം കോലകളെ കണ്ടെത്താനും രക്ഷിക്കാനും ഞങ്ങളെ ബിയര്‍ ഒരുപാട് സഹായിച്ചു. കോലകൾക്ക് മികച്ചതും സുരക്ഷിതവുമായ ഒരിടമുണ്ടാക്കാൻ അവന്‍ വർഷം മുഴുവനും ഞങ്ങള്‍ക്കൊപ്പം പ്രവർത്തിക്കുന്നു,' ബിയറിന്‍റെ പരിശീലകയായ റോമൻ ക്രിസ്റ്റെസ്കു പറഞ്ഞു. 

സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഡിറ്റക്ഷൻ ഡോഗ്സ് ഫോർ കൺസർവേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി കണ്ടെത്തുമ്പോള്‍ പലവിധ രോഗങ്ങള്‍ കാരണം മുന്‍ ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു ബിയര്‍. 

എന്നാല്‍, ഇവിടെ നിന്ന് ലഭിച്ച പരിശീലനം ഇന്ന് അവനെ ഒരു മികച്ച രക്ഷാപ്രവര്‍ത്തകനാക്കുന്നു. പ്രത്യേകിച്ചും കോലകളെ രക്ഷപ്പെടുത്തുന്ന കാര്യത്തില്‍. 

കോലകളുടെ രോമങ്ങളുടെ ഗന്ധം തിരിച്ചറിയാൻ ബിയറിന് പ്രത്യേക പരിശീലനം നൽകി. 2019-2020 ല്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയിൽ 100 ​​ചെറുമൃഗങ്ങളെ സംരക്ഷിച്ചതിനും ബിയറിന് നേരത്തെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. 

പ്രാദേശിക വന്യജീവി ഗ്രൂപ്പുകളുമായി ചേർന്ന് കാട്ടുതീ ബാധിച്ച പ്രദേശങ്ങളിൽ കോലകളെ കണ്ടെത്താനും രക്ഷിക്കാനും ഈ സംഘം പ്രവർത്തിക്കുന്നു. 

എല്ലാം കത്തിയൊടുങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് ബിയര്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിതെന്ന് വന്യജീവി പ്രചാരകൻ ജോസി ഷറാഡ് എഎപിയോട് പറഞ്ഞു.

ഈ വര്‍ഷം പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മൂന്ന് ബില്യണിലധികം മൃഗങ്ങൾ ചത്തതായും 24 ദശലക്ഷം ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായും കണക്കാക്കുന്നു. 

ചടങ്ങിനിടെ ആദരിക്കപ്പെട്ട വെറും രണ്ട് നായ്ക്കളിൽ ഒന്നാണ് ബിയര്‍. നേരത്തെ കോവിഡ് രോഗവ്യാപനത്തിനിടെ മുൻനിര എൻ‌എച്ച്എസ് ജീവനക്കാരെ സഹായിച്ചതിന് 'ആനിമൽ ഓഫ് ദി ഇയർ' ബഹുമതി നേരത്തെ ലഭിച്ചിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!