ചൈനയെ ഞെട്ടിച്ച് പുതിയ കൊവിഡ് വ്യാപനം; സ്‌കൂളുകള്‍ വൈറസ് ഹബുകളായി

First Published Sep 14, 2021, 7:22 PM IST

ചൈനയിലാകെ ഭീതിപരത്തിയ പുതിയ കൊവിഡ് വ്യാപനത്തിനു കാരണം സ്‌കൂളുകള്‍.  കിഴക്കന്‍ പ്രവിശ്യയായ ഫ്യൂജിയാനിലെ മുപ്പത് ലക്ഷം പേര്‍ താമസിക്കുന്ന പുറ്റിയാന്‍ നഗരത്തിലും പരിസരങ്ങളിലുമാണ് പുതിയ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയുള്ള പ്രൈമറി സ്‌കൂള്‍ ആയിരുന്നു പ്രഭവകേന്ദ്രമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ എടുക്കാത്ത കുട്ടികളില്‍നിന്നും വീടുകളിലെ വൃദ്ധരിലേക്കും മറ്റുമാണ് രോഗം പടര്‍ന്നത്. സമീപ നഗരങ്ങളിലെ സ്‌കൂളുകളും സമാനമായ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് നിഗമനം. ഇതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടി വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എത്തും മുമ്പേ സ്‌കൂള്‍ തുറന്നതാണ് പുതിയ സാഹചര്യത്തില്‍ പ്രശ്‌നമായതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 
 

വുഹാനില്‍ ഉണ്ടായ കൊവിഡ് വ്യാപനത്തിനു ശേഷം ചൈന അഭിമുഖീകരിച്ച ഏറ്റവും വലിയ ഭീഷണിയായിരുന്നു ജുലൈയില്‍ നന്‍ജിംഗ് പ്രവിശ്യയിലുണ്ടായ രോഗവ്യാപനം. വുഹാനിലേക്കാള്‍ ഗുരുതരമായിരുന്നു ഇത്. അതിനെ നിയന്ത്രണത്തിലാക്കി ഒരു മാസത്തിനു ശേഷം ഇതാ വീണ്ടും ചൈന രോഗഭീഷണിയില്‍. 

ഇത്തവണ കിഴക്കന്‍ ചൈയിലാണ് വ്യാപനം. ഫ്യൂജിയാന്‍ പ്രവിശ്യയിലെ പുറ്റിയാന്‍ നഗരത്തിലാണ് പുതിയ വ്യാപനം. കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഇവിടെ  മൂന്ന് ദിവസത്തിനകം 96 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  

പുറ്റിയാന്‍ നഗരത്തില്‍ 79, സിയാമെനില്‍ 10, ക്വാന്‍ഴൂവില്‍ ഏഴ് എന്നിങ്ങനെയാണ് കേസുകള്‍. താരമ്യേനെ ഇത് കുറവാണെങ്കിലും മുന്നനുഭവങ്ങള്‍ വെച്ച്, വലിയ വ്യാപനത്തിലേക്കാണ് ഇത് പോവുന്നതെന്നാണ് ചൈനീസ് അധികൃതരുടെ നിഗമനം. 

പുറ്റിയന്‍ നഗരത്തിലെ പുറ്റുവോ പ്രൈമറി സ്‌കൂളിലാണ് ആദ്യം  രോഗം കണ്ടെത്തിയത്. സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവാണ് ഇവിടെ പോസിറ്റീവായത്. 

സിംഗപ്പൂര്‍ യാത്ര കഴിഞ്ഞ് പുറ്റിയാനില്‍ മടങ്ങി വന്നതായിരുന്നു ഇദ്ദേഹം. സിംഗപ്പൂരില്‍നിന്നാണ് ഇദ്ദേഹം വൈറസ് ബാധിതനായത് എന്ന നിലയിലായിരുന്നു ആദ്യം സംശയം. 

എന്നാല്‍, സിംഗപ്പൂര്‍ യാത്ര കഴിഞ്ഞ് 39 ദിവസം കഴിഞ്ഞാണ് ഇയാള്‍ പോസിറ്റീവായത് എന്നാണ് വിവരം. ഓഗസ്റ്റ് നാലിന് നാട്ടിലെത്തുകയും രണ്ടാഴ്ച ക്വാറന്റീനില്‍ ഇരിക്കുകയും ചെയ്ത ശേഷമാണ് സെപ്തംബര്‍ പത്തിന് ഇയാള്‍ പോസിറ്റീവായത്. 

ഇത്ര ദിവസങ്ങള്‍ക്കു ശേഷം ഒരാള്‍ പോസിറ്റീവാകാന്‍ സാദ്ധ്യതയില്ലെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. വിദേശ യാത്രയില്‍നിന്നല്ലാതെ മറ്റെവിടെ നിന്നെങ്കിലും ആയിരിക്കും ഇയാള്‍ക്ക് രോഗബാധ ഉണ്ടായതെന്നും അധികൃതര്‍ കരുതുന്നു. 

പുറ്റിയാന്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രവിശ്യകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം പുനര്‍വിചിന്തനം ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൂന്ന് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കാനും ആലോചനയുണ്ട്. 


ഇവിടത്തെ സിനിമ തിയേറ്ററുകളും ജിം സെന്ററുകളും ദേശീയ പാതയിലേക്കുള്ള റോഡുകളും അടച്ചു. ജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു.

പുറ്റിയാനിലെ രോഗ വ്യാപനത്തിന് സ്‌കൂളുകള്‍ അല്ലാതെ മറ്റൊരു കാരണം കൂടി പറയുന്നുണ്ട്. ഷീഷെംഗിലുള്ള ഒരു ഷൂ ഫാക്ടറി. ഇവിടത്തെ ജീവനക്കാരില്‍ കൊവിഡ് പടരുന്നതാണ് റിപ്പോര്‍ട്ട്. 


എന്നാല്‍, ഷൂ ഫാക്ടറിയെക്കാള്‍ അപകടകരമാവും സ്‌കൂളുകളില്‍ ഈ രോഗം വ്യാപിച്ചാല്‍. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ വ്യാപനം രൂക്ഷമായിരിക്കും. വീടുകളിലുള്ള പ്രായമായവര്‍ക്കും മറ്റും ബാധിക്കുകയും ചെയ്യും. 

പുറ്റിയാന്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രവിശ്യകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം പുനര്‍വിചിന്തനം ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്‌കൂളില്‍നിന്നുള്ള ഭീഷണി ഗൗരവമായാണ് ചൈനീസ് സര്‍ക്കാര്‍ കാണുന്നത്.  ഇവിടെയുള്ള എല്ലാ സകൂളുകളും കിന്‍ര്‍ഗാര്‍ട്ടനുകളും അടച്ചുപൂട്ടി

ബോര്‍ഡിംഗ് സ്‌കൂളുകളും അടച്ചു. ഈ പ്രവിശ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. 

അതുപോലെ, സ്‌കൂളും ഫാക്‌റിയും പ്രവര്‍ത്തിക്കുന്ന സിയാന്യൂ കൗണ്ടിയില്‍ വ്യാപകമായ കൊവിഡ് പരിശോധനകളും നടന്നുവരികയാണ്. 

ആരും നഗരം വിട്ടുപോവുതെന്ന് ഉത്തരവായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിലുള്ള ആര്‍ ടി പി സിആര്‍ നെഗറ്റീവ് ഫലമില്ലാതെ മറ്റ് സ്ഥലങ്ങളിലേക്ക് പ്രശേവമുണ്ടാവില്ല. 

വാക്‌സിന്‍ ലഭിക്കാത്ത സ്‌കൂള്‍ കുട്ടികളിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് വുഹാന്‍ സര്‍വകലാശാലയിലെ വെറോളജിസ്റ്റ് യാംഗ് ഴാങ്ഗിയു പറഞ്ഞു. 12 വയസ്സിനു താഴെയുള്ള 20 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. 

സ്‌കൂളുകള്‍ വൈറസ് ഹബുകളാവാന്‍ സാദ്ധ്യത ഏറെയാണെന്ന് ഹോങ്കാംഗ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോമെഡിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഗിന്‍ ദോംഗ്‌യാന്‍ പറഞ്ഞു. 

വാക്‌സിന്‍ എടുക്കാത്തതോ മറ്റു രോഗങ്ങള്‍ ഉള്ളതോ ആയ വൃദ്ധരിലേക്ക് കുട്ടികളില്‍ നിന്നും രോഗം വ്യാപിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ വശമെന്നും അദ്ദേഹം പറഞ്ഞു.

ജുലൈ മാസം നന്‍ജിന്‍ഗിലുണ്ടായ കൊവിഡ് വ്യാപനത്തേക്കാള്‍ ചെറിയ തരത്തിലാണ് ഇപ്പോഴുണ്ടായ രോഗവ്യാപനം. വുഹാനില്‍ ആദ്യം ആരംഭിച്ച കൊവിഡ് വ്യാപനം മറ്റു പ്രവിശ്യകളിലേക്ക് കൂടി വ്യാപിച്ചിരുന്നു എന്നാല്‍, മറ്റു പ്രവിശ്യകളിലേക്ക് കടക്കാതെ നോക്കാന്‍ ഇത്തവണ കഴിയുമെന്നാണ് പ്രത്യാശ.


സെപ്തംബര്‍ അവസാനത്തോടെ പുറ്റിയാംഗിലെ കൊവിഡ് വ്യാപനം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ സംഘം പറയുന്നത്. 

രോഗം കൂടുതല്‍ അപകടകരമായാല്‍ ഒക്‌ടോബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ഇതിനെ പിടിച്ചുകെട്ടാനാവുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

ഇവിടെയുള്ള കടകളും റസ്‌റ്റോറന്റുകളും മറ്റും അടഞ്ഞു കിടപ്പാണെന്നാണ് ചൈനീസ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരെയെല്ലാം മാസ് ടെസ്റ്റുകള്‍ക്കായി വിട്ടു. 

ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഇവിടത്തെ വാക്‌സിനേഷന്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ ആളുകള്‍ വാക്‌സിനേഷനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കുകയും ഇതിന്റെ ലക്ക്ഷ്യമാണ്. 


ഇവിടെ നിലവില്‍ 12 വയസ്സു മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.  മൂന്നു മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്ക് കൊടുത്തിട്ടില്ല. പുതിയ സാഹചര്യത്തില്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. 

ചൈനയിലെ രണ്ട് കൊവിഡ് വാക്‌സിനുകള്‍ മൂന്നു വയസ്സു മുതല്‍17 വയസ്സു വരെയുള്ളവര്‍ക്ക് ഫലപ്രദമാണ് എന്ന് കണ്ടെത്തിയിരുന്നു.

ചൈനയിലെ സിനോ ഫാം, സിനോ വാക് എന്നീ വാക്‌സിനുകളാണ് മൂന്നു വയസ്സു മുതല്‍17 വയസ്സു വരെയുള്ളവര്‍ക്ക് വിജയം കണ്ടത്. 


അടിയന്തര ഘട്ടങ്ങളില്‍  മൂന്ന് മുതല്‍ 17 വരെയുള്ള കുട്ടികള്‍ക്ക് സിനോ ഫാം വാക്‌സിന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.  


നിലവില്‍ ഈ വാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തിന് എതിരായ രണ്ടാം ഘട്ട മരുന്നു പരീക്ഷണം കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡാറ്റ ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത മാസം ആദ്യത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്ന് സിനോ ഫാം കമ്പനി അറിയിച്ച. 

click me!