നിറതോക്കുകള്‍ക്കു മുന്നില്‍ അടിപതറാതെ, കാബൂളില്‍ സ്ത്രീകളുടെ രോഷപ്രകടനം

First Published Sep 20, 2021, 8:23 PM IST

താലിബാന്‍ ഭീകരതയ്‌ക്കെതിരെ അഫ്ഗാനിസ്താനില്‍ വീണ്ടും സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി എടുത്തുകളയുന്ന താലിബാന്‍ നീക്കങ്ങള്‍ക്കിടയിലാണ് വ്യത്യസ്ത പ്രകടനങ്ങള്‍ നടന്നത്. മതകാര്യ വകുപ്പാക്കി മാറ്റിയ വനിതാ ക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിനു മുന്നിലേക്ക് പ്രകടനമായി വന്ന ഒരു സംഘം സ്ത്രീകള്‍ വനിതാ ക്ഷേമകാര്യ വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിനു മുന്നിലുള്ള മാളിനടുത്തും സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം അംഗീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഹെറാത് പ്രവിശ്യയില്‍ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തിയതായും വാര്‍ത്തകളുണ്ട്. സ്വാതന്ത്ര്യം എന്ന ആവശ്യത്തില്‍നിന്നും പുറകോട്ടില്ലെന്നും പ്ലക്കാര്‍ഡുകള്‍ ഏന്തി മറ്റൊരു സംഘവും കാബൂളില്‍ പ്രകടനം നടത്തി. അതിനിടെ, ദില്ലിയിലും അഫ്ഗാന്‍ സ്ത്രീകളുടെ മുന്‍കൈയില്‍ താലിബാന്‍ വിരുദ്ധ പ്രകടനം നടന്നു. 


നിറതോക്കുമായി നില്‍ക്കുന്ന താലിബാന്‍ ഭീകരരുടെ മുന്നിലേക്ക് പ്രതിഷേധവുമായി പോവുക എളുപ്പമല്ല. ക്യാമറകള്‍ക്കു മുന്നില്‍വെച്ച് പ്രതിഷേധക്കാര്‍ക്കു നേരെ തോക്കുചൂണ്ടുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്ത പാരമ്പര്യമാണ് താലിബാനുള്ളത്. എന്നിട്ടും, നിര്‍ഭയരായി താലിബാന്‍കാരുടെ മുന്നിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തി, കുറച്ച് അഫ്ഗാന്‍ സ്ത്രീകള്‍. 

ഇന്നലെയും ഇന്നുമായാണ്, താലിബാന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കാബൂളില്‍ പ്രകടനം നടന്നത്. കാബൂളിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ്, മതകാര്യ ഓഫീസ് എന്നിവിടങ്ങള്‍ക്കു മുന്നിലും തെരുവിലും പ്രകടനം നടന്നു. ആക്ടിവിസ്റ്റുകളാണ് പ്രധാനമായും പ്രകടനങ്ങളില്‍ അണിനിരന്നത്. 


ഹെറാത് പ്രവിശ്യയില്‍ സ്‌കൂളില്‍ പോവാനുള്ള അവകാശങ്ങള്‍ക്കായി ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധിക്കുന്നത് പോയിട്ട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് പോലും അസാദ്ധ്യമായ സാഹചര്യത്തിലാണ് ഈ പ്രകടനങ്ങളല്ലാം നടന്നത്. 

ശക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ താലിബാന്‍ ബലപ്രയോഗം നടത്തിയില്ല. എന്നാല്‍, ഒരാഴ്ചയ്ക്കു മുമ്പ് ഇതേ കാബൂളില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരെ താലിബാന്‍ തോക്കുചൂണ്ടി അക്രമാസക്തരായി രംഗത്തുവന്നിരുന്നു. 


സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം നിലനിര്‍ത്തും, സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള വേര്‍തിരിവ് അവസാനിപ്പിക്കും, സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ല എന്നതടക്കം ആഴ്ചകള്‍ക്കു മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം താലിബാന്‍ ഇപ്പോള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. 


സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാത്തില്‍നിന്നും പുറത്തുനിര്‍ത്തുന്ന പഴയ ഭീകരഭരണത്തിലേക്കാണ് അഫ്ഗാനിസ്താന്‍മടങ്ങിപ്പോവുന്നത്. ഇതാണ് പ്രതിഷേധങ്ങളിലേക്ക് അഫ്ഗാന്‍ സ്ത്രീകളെ നയിക്കുന്നത്. 


പേരും സ്വാഭാവവും മാറിയ വനിതാ ക്ഷേമമന്ത്രാലയത്തിനു മുന്നിലായിരുന്നു പ്രകടനങ്ങള്‍. കഴിഞ്ഞ ദിവസമാണ്, വനിതാ ക്ഷേമമന്ത്രാലയം എടുത്തുകളഞ്ഞ് പകരമായി മതകാര്യ വകുപ്പ് താലിബാന്‍ ആരംഭിച്ചത്. 

ഇതോടെ സ്ത്രീകള്‍ക്കു മാത്രമായുള്ള സര്‍ക്കാര്‍ വകുപ്പാണ് ഇല്ലാതായത്. സ്ത്രീകള്‍ക്കായുള്ള മന്ത്രാലയം പുനസ്ഥാപിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്തെിരായ വിവേചനം അവസാനിപ്പിക്കണെമന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 


നാലഞ്ചു ദിവസം മുമ്പാണ്, വനിതാ ക്ഷേമ മന്ത്രാലയം അടച്ചുപൂട്ടിയത്. ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളോട് പണി നിര്‍ത്തി വീട്ടിലിരുന്നോളാനാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. സ്ത്രീകളായതിനാല്‍ സ്വന്തം ജോലി ഇല്ലാതായ ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ താലിബാന്‍കാര്‍ കേള്‍ക്കുന്നേയില്ല. 

സ്ത്രീകളുടെ മന്ത്രാലയം ഇല്ലാതാക്കിയത് പിന്‍വലിക്കണമെന്ന് പ്രതിഷേധത്തിനെത്തിയ ബസീറ തവാന പറഞ്ഞു. സ്ത്രീകളെ ഒഴിവാക്കുന്നു എന്നതിനര്‍ത്ഥം മനുഷ്യരെ ഒഴിവാക്കുന്നു എന്നതാണെന്ന് അവര്‍ പറഞ്ഞു. 


1996-2001 കാലത്ത് താലിബാന്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയായിരുന്നു. അവര്‍ക്ക് ജോലി ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താനുള്ള അവകാശവും അവര്‍ എടുത്തുകളഞ്ഞു. 


വീണ്ടും താലിബാന്‍ അതേ നയങ്ങള്‍ പിന്തുടരുമെന്ന ഭീതി ലോകമെങ്ങും ഉയര്‍ന്നതിനു പിന്നാലെയാണ്, അധികാരം പിടിച്ചെടുത്ത പാടെ, പഴയ താലിബാനല്ല ഇപ്പോള്‍ അധികാരത്തിലുള്ളതെന്ന് ലോകത്തോടായി താലിബാന്‍ വക്താവ് പറഞ്ഞത്. 

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം നിലനിര്‍ത്തും, സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള വേര്‍തിരിവ് അവസാനിപ്പിക്കും, സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ല എന്നൊക്കെയാണ് അന്ന് താലിബാന്‍ വക്താവ് പറഞ്ഞത്. 


എന്നാല്‍, ഈ വാഗ്ദാനങ്ങളെല്ലാം താലിബാന്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാത്തില്‍നിന്നും പുറത്തുനിര്‍ത്തുന്ന പഴയ ഭീകരഭരണത്തിലേക്കാണ് അഫ്ഗാനിസ്താന്‍ ഇപ്പോള്‍ മടങ്ങിപ്പോവുന്നത്. 

പക്ഷേ, അഫ്ഗാനിസ്താന്‍ പഴയ അഫ്ഗാനിസ്താനല്ല എന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പഴയ സ്ത്രീകളല്ല 2021-ലെന്ന് താലിബാന്‍ ഓര്‍ക്കണമെന്നും അവകാശങ്ങള്‍ അടിച്ചമര്‍ത്തി സ്ത്രീകളെ മൂലയ്ക്ക് ഇരുത്താമെന്ന് നോക്കേണ്ടന്നും പ്രതിഷേധത്തിന് എത്തിയ ആക്ടിവിസ്റ്റ് തരാനും സഈദി പറഞ്ഞു. 

ഇന്നാണ് ദില്ലിയില്‍ അഫ്ഗാന്‍ സ്ത്രീകളുടെ മുന്‍കൈയില്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രകടനം നടന്നത്. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള നയങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അഫ്ഗാന്‍ സ്ത്രീകള്‍ പ്രകടനം നടത്തിയത്. 


ദില്ലിയില്‍ നടന്ന പ്രകടനത്തില്‍ താലിബാന്‍ ഭരണം അഫ്ഗാനിസ്താനെ എന്ത് ചെയ്യുമെന്ന ആധി ഉയര്‍ന്നു. അഫ്ഗാനിസ്താനിലെ തങ്ങളുടെ സഹോദരങ്ങള്‍ ഇനിയെന്താവുമെന്ന ആശങ്ക സ്ത്രീകള്‍ ഉയര്‍ത്തി. 

താലിബാനെ പിന്തുണച്ചും അവര്‍ക്ക് രാജ്യാന്തര അംഗീകാരം ലഭ്യമാക്കാനുമായി മുന്നിട്ടിറങ്ങിയ പാക്കിസ്താന്‍ ഭരണകൂടത്തിന് എതിരെയും പ്രതിഷേധക്കാര്‍ വിരല്‍ ചൂണ്ടി. പാക്കിസ്താന് അഫ്ഗാനില്‍ എന്താണ് കാര്യമെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. 


ലോകത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി താലിബാന്‍ തനിസ്വരൂപം കാട്ടുന്നു. തങ്ങള്‍ മാറിയെന്ന് പറഞ്ഞ് ആ്ചകള്‍ക്കു മുമ്പ് അധികാരമാരംഭിച്ച താലിബാന്‍ 1990-കളിലെ ദുര്‍ഭരണത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ് അഫ്ഗാനിസ്താനില്‍നിന്നു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞദിവസമാണ് അഫ്ഗാനിസ്താനില്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.


പെണ്‍കുട്ടികള്‍ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ തിട്ടൂരം. ആണ്‍കുട്ടികളും ആണ്‍ അധ്യാപകരും മാത്രം മതിയെന്ന താലിബാന്റെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളില്ലാതെ ക്ലാസുകള്‍ ആരംഭിച്ചത്. 

സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുമെന്നല്ലാതെ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്ന കാര്യം താലിബാന്‍ പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ക്ലാസ് തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറുകയായിരുന്നു. 

അതിനു പിന്നാലെയാണ് അഫ്ഗാനിസ്താനിലെ വനിതാകാര്യ വകുപ്പ് വെള്ളിയാഴ്ച താലിബാന്‍ അടച്ചുപൂട്ടിയത്. ഇതിനു പകരമായാണ് മതകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയത്. 

1996-2001 കാലത്ത് താലിബാന്‍ മതപൊലീസിംഗ് വകുപ്പ് കൊണ്ടുവന്നിരുന്നു. തെരുവുകളില്‍ താലിബാന്‍ പറയുന്ന കര്‍ശന മത-സദാചാര വ്യവസ്ഥകള്‍ നടപ്പാക്കിയിരുന്നത് ഈ വകുപ്പായിരുന്നു. അതാണിപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. 

1996-2001 കാലത്ത് താലിബാന്‍ മതപൊലീസിംഗ് വകുപ്പ് കൊണ്ടുവന്നിരുന്നു. തെരുവുകളില്‍ താലിബാന്‍ പറയുന്ന കര്‍ശന മത-സദാചാര വ്യവസ്ഥകള്‍ നടപ്പാക്കിയിരുന്നത് ഈ വകുപ്പായിരുന്നു. അതാണിപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. 

ആണ്‍ കുട്ടികളും പുരുഷ അധ്യാപകരും മാത്രം സ്‌കൂളില്‍ പോയാല്‍ മതിയെന്ന താലിബാന്റെ ശാസന നിലവില്‍ വന്നതോടെ വിദ്യാഭ്യാസത്തിനുള്ള പെണ്‍കുട്ടികളുടെ അവകാശവും അവസരവുമാണ് ഇല്ലാതാവുന്നത്. 

എല്ലാം തകര്‍ന്നെന്ന തോന്നലാണ് ഇപ്പോഴെന്ന് ഒരു പെണ്‍കുട്ടിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ''ഡോക്ടറാവാനായിരുന്നു എന്റെ ആഗ്രഹം. എല്ലാം ഇല്ലാതായി. ജീവിതം ഇരുളടഞ്ഞതായി.''പെണ്‍കുട്ടി പറയുന്നു. 


രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ''എന്റെ മാതാവ് നിരക്ഷരയായിരുന്നു. അതിനാല്‍, എപ്പോഴും പിതാവും മറ്റുള്ളവരും ഉമ്മയെ പരിഹസിക്കുമായിരുന്നു. എന്റെ മകള്‍ക്ക് ആ അവസ്ഥ വരില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍, അതും ഇല്ലാതാവുകയാണ്. ''ഒരു രക്ഷിതാവിന്റെ വാക്കുകള്‍. 

2201-ല്‍ താലിബാന്‍ അധികാരത്തില്‍നിന്നും പുറത്തായ ശേഷം അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മുമ്പൊന്നുമില്ലാതിരുന്ന പ്രാധാന്യമാണ് ലഭിച്ചത്. 

സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യത്തില്‍നിന്നും 25 ലക്ഷമായാണ് അന്നുയര്‍ന്നത്. വനിതാ സാക്ഷരതാ നിരക്ക് ഇരട്ടിയായി. ഈ നേട്ടങ്ങള്‍ കൂടുതലും നഗരങ്ങളിലായിരുന്നുവെങ്കിലും മാറ്റം പ്രകടമായിരുന്നു. 

അഫ്ഗാന്‍ സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ മുതിര്‍ന്ന നേതാവ് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. 


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി താലിബാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാന്‍ സ്ത്രീകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞു. 


പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ വ്യക്തമാക്കി. അഫ്ഗാന്‍ സര്‍വകലാശാലകളെ ലിംഗഭേദമനുസരിച്ച് വേര്‍തിരിക്കുമെന്നും പുതിയ ഡ്രസ്‌കോഡ് അവതരിപ്പിക്കുമെന്നും താലിബാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളോടും പുരുഷന്മാരായ അദ്ധ്യാപകരോടും മാത്രം സ്‌കൂളിലേക്ക് മടങ്ങാന്‍ ഉത്തരവിട്ടിരിക്കയാണ് താലിബാന്‍. പെണ്‍കുട്ടികള്‍ വീടുകളില്‍ തന്നെ തുടരുന്നു. 

എന്നാല്‍, രാജ്യത്ത് സ്‌കൂളുകള്‍ തുറന്നിട്ടും സ്‌കൂളുകളിലേക്ക് മടങ്ങാത്ത ചില ആണ്‍കുട്ടികളും അവര്‍ക്കിടയിലുണ്ട്. കാബൂളിലെ ചില ആണ്‍കുട്ടികള്‍ അവരുടെ സഹപാഠികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീടുകളില്‍ തന്നെ തുടരുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 


അതേസമയം, ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളുകള്‍ ഉടന്‍ തുറക്കുമെന്ന് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞുവെങ്കിലും പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടേയില്ല. 


കാബൂളിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഒരു അധ്യാപകന്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് വരുത്തിയ നിരവധി മാറ്റങ്ങളെക്കുറിച്ച് റോയിട്ടേഴ്സിനോട് സംസാരിച്ചു. 'രാവിലെ പെണ്‍കുട്ടികളും ഉച്ചതിരിഞ്ഞ് ആണ്‍കുട്ടികളും പഠിക്കും. പുരുഷ അദ്ധ്യാപകര്‍ ആണ്‍കുട്ടികളെയും വനിതാ അധ്യാപകര്‍ പെണ്‍കുട്ടികളെയും പഠിപ്പിക്കും'' 

അതേസമയം, അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തെക്കുറിച്ച് അഗാധമായ ആശങ്കയുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. എല്ലാ പെണ്‍കുട്ടികള്‍ക്കും കാലതാമസമില്ലാതെ വിദ്യാഭ്യാസം പുനരാരംഭിക്കേണ്ടത് നിര്‍ണായകമാണെന്നും, അതിനായി വനിതാ അധ്യാപകരെ ആവശ്യമാണെന്നും യൂണിസെഫ് പറഞ്ഞു.

കാബൂളിലെ പുതിയ താലിബാന്‍ മേയര്‍ വനിതാ മുനിസിപ്പല്‍ ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ പറഞ്ഞിരിക്കുകയാണ്. അവരുടെ ജോലി  പുരുഷന് ചെയ്യാന്‍ കഴിയുന്നിടത്തോളം അവര്‍ വീട്ടില്‍ തന്നെയിരിക്കട്ടെ എന്നാണ് താലിബാന്റെ നിലപാട്. 

കാബൂള്‍ മേയര്‍ പറയുന്നതനുസരിച്ച് മുനിസിപ്പാലിറ്റിയിലെ 3000 ജീവനക്കാരും സ്ത്രീകളാണ്. അതില്‍ ചിലരെ ജോലി ചെയ്യാന്‍ അനുവദിക്കും. ഉദാഹരണത്തിന് സ്ത്രീകളുടെ ടോയ്‌ലെറ്റ് വൃത്തിയാക്കാന്‍ പുരുഷന്മാര്‍ക്ക് ചെല്ലാനാവില്ല. അതിന് സ്ത്രീകളെ വിളിക്കും. 


എന്നാല്‍, പുരുഷന്മാര്‍ക്ക് ചെയ്യാനാവുന്ന ജോലികളെല്ലാം പുരുഷന്മാര്‍ ചെയ്യും. ആ സ്ഥാനത്തുണ്ടായിരുന്ന സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതി. എല്ലാം സാധാരണ നിലയിലാവുമ്പോള്‍ അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. അതുവരെയുള്ള ശമ്പളം നല്‍കും എന്നാണ് താലിബാന്‍ സര്‍ക്കാര്‍ പറയുന്നത്. 


താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ സ്ത്രീകളോട് വീട്ടിലിരിക്കാനുള്ള കാരണമായി പറഞ്ഞത് സ്ത്രീകളുടെ സുരക്ഷ ഒരു പ്രശ്‌നമാണ് എന്നും അത് മെച്ചപ്പെടുന്നത് വരെ വീട്ടിലിരിക്കട്ടെ എന്നുമാണ്. താലിബാനെതിരെ പ്രതികരിച്ച സ്ത്രീകളെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. 


താലിബാന്‍ ഏറ്റെടുത്തതിനുശേഷം തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. അതിന്റെ കെട്ടിടങ്ങളും വാഹനങ്ങളും കമ്പ്യൂട്ടറുകളും എല്ലാം താലിബാന്‍ ഏറ്റെടുത്തതായി സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

click me!