പീഡിപ്പിക്കപ്പെട്ടില്ലെന്ന് മൊഴി; കൊറിയൻ യുവതിയുടെ കേസ് പൊലീസ് അവസാനിപ്പിക്കും

By Kiran GangadharanFirst Published Dec 31, 2022, 11:31 AM IST
Highlights

മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ച് യുവതി പിടിയിലാവുകയായിരുന്നു. തുടർന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു

കോഴിക്കോട്: കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം കോഴിക്കോട് പൊലീസ് അവസാനിപ്പിക്കും. പീഡനം നടന്നതിന് തെളിവില്ലെന്നതാണ് കാരണം. യുവതിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നതായി തെളിഞ്ഞില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നില്ലെന്ന് യുവതി തന്നെ പിന്നീട് പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കൊറിയൻ എംബസി ഉദ്യോഗസ്ഥർ ചെന്നൈക്ക് കൊണ്ടുപോയി.

മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ച് യുവതി പിടിയിലാവുകയായിരുന്നു. തുടർന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊറിയൻ എംബസി അധികൃതർ കുതിരവട്ടത്ത് എത്തിയിരുന്നു. യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം പിന്നീട് പൊലീസുമായും കേസ് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പിന്നീടാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവതിയെ എംബസി അധികൃതർ ചെന്നൈയിലേക്ക് കൊണ്ടുപോയത്.

click me!