
മുംബൈ: പൊതുജനം നോക്കി നില്‍ക്കെ പ്രവര്‍ത്തകന്‍റെ കരണത്തടിച്ച് നേതാവ്. എൻസിപി നേതാവും മന്ത്രിയുടെ സഹോദരനും മുംബൈ കൗണ്‍സിലറുമായ കപ്ടന്‍ മാലിക്കാണ് സ്വകാര്യ പവര്‍ കമ്പനിയിലെ കരാര്‍ ജീവനക്കരനെ ആളുകള്‍ നോക്കി നില്‍ക്കെ മുഖത്തടിച്ചത്. പൊതുജനത്തിന്‍റെ താല്‍പര്യപ്രകാരമാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് മാലിക്ക് പറഞ്ഞു. മന്ത്രി നവാബ് മാലിക്കിന്‍റെ സഹോദരനാണ് കപ്ടന്‍ മാലിക്.
ജീവനക്കാരനെ തല്ലിയ കൗണ്‍സിലറുടെ നടപടിക്കെതിരെ പ്രതിപക്ഷവും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അനാവശ്യമായി, അനുമതിയില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാര്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തല്ലിയതെന്നുമാണ് കൗണ്‍സിലറുടെ വാദം. അനുമതിയില്ലാതെയാണ് കമ്പനി റോഡ് കുത്തിപ്പൊളിച്ചതെന്ന് കോര്‍പറേഷനും വിശദീകരിച്ചു.
അനുമതിയില്ലാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെങ്കില്‍ കമ്പനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും ജീവനക്കാരെ തല്ലാന്‍ കൗണ്‍സിലര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും ബിജെപി നേതാവ് ക്രിത് സൊമയ ചോദിച്ചു. കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കൗണ്‍സിലര്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി.
മന്ത്രി സഹോദരന്‍ കരാര്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam