കേരളം ആശ്വാസതീരത്ത്; 10 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഒരാള്‍ക്ക് കൂടി രോഗം, 16 പേര്‍ മൊത്തം ചികിത്സയില്‍|

07:30 PM (IST) May 08
സൗദി അറേബ്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് വെള്ളിയാഴ്ചയും 10 മരണം. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 229 ആയി. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 35432 ആയി. ചികിത്സയിൽ കഴിയുന്ന 26856 ആളുകളിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.
07:29 PM (IST) May 08
അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. യുവാവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. യുവാവിന്‍റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
06:51 PM (IST) May 08
ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
06:51 PM (IST) May 08
സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിശാഖപട്ടണത്ത് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയില്‍ നിന്നും വിഷവാതകം വമിച്ച് അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക് ഡൗണിന് ശേഷം തുറക്കുന്ന ഇതര വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പ് വരുത്തും. നിര്‍മ്മാണ മേഖലയില്‍ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കളാണ് പരിശോധിക്കുക. ഇതിനായി വ്യവസായ വകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
06:50 PM (IST) May 08
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിപ്പ്. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
05:42 PM (IST) May 08
എസ്എസ്എൽസി മൂല്യ നിർണ്ണയം ലോക് ഡൗണിനു ശേഷം മാത്രം. ഹയർ സെക്കന്ററി ഇത് വരെ തീർന്ന പരീക്ഷകളുടെ മൂല്യ നിർണ്ണയം 13 മുതൽ. അതാതു ജില്ലയിലെ അധ്യാപകരെ മാത്രമേ ജോലിക്ക് നിയോഗിക്കൂ.
05:40 PM (IST) May 08
കൊവിഡുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്ന്, ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുന്നു. ഇവ വികസിപ്പിച്ച് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയ്ക്കായിരിക്കും വിപണിയിലിറക്കുക. ഇതിനൊരു ബദലായി ഓപ്പൺ സോഴ്സ് കൊവിഡ് പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തക കമ്പനികളുടെ ശ്രമത്തിന് ബദലായി വളരുന്ന മൂവ്മെന്റാണ്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
05:40 PM (IST) May 08
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന്യ സിം സർവീസ് എയർടെൽ നൽകും. 4 ജി സേവനം കിട്ടും.
05:39 PM (IST) May 08
സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പൂർണ്ണതോതിൽ നിർമ്മാണം പുനരാരംഭിക്കണം. ഇതിന് ഏതെങ്കിലും തരത്തിൽ തടസം പ്രാദേശികമായി അനുഭവപ്പെട്ടാൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണം. ഇത് സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടാനും ഒഴിച്ചുകൂടാനാവാത്ത മേഖല.
05:35 PM (IST) May 08
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തിക സൃഷ്ടിക്കുന്നു. 704 ഡോക്ടർമാർ 1196 സ്റ്റാഫ് നഴ്സ്, 166 നഴ്സിങ് അസിസ്റ്റന്റ് 211 ലാബ് ടെക്നീഷ്യൻ 292 ജെഎച്ഐ, 311 ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾ. 1390 പേരെ ഇതിനോടകം നിയമിച്ചു. ശേഷിച്ചവ ജില്ലയിലെ ആവശ്യം അനുസരിച്ച് നിയമിക്കും.
05:34 PM (IST) May 08
മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാൻ നടപടിയെടുക്കും. വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. വ്യവസായ വകുപ്പ് ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി.
05:31 PM (IST) May 08
അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാൻ സൗകര്യം ഒരുക്കും.
05:31 PM (IST) May 08
ഓട്ടോ റിക്ഷകൾക്ക് ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ യാത്രക്ക് അനുവദിക്കാവുന്നതാണ്. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. തിരിച്ചെത്തിയ പ്രവാസികളെ താമസ സ്ഥലത്ത് പോയി അഭിമുഖം നടത്തി ദൃശ്യം പുറത്തുവിട്ട ദൃശ്യമാധ്യമങ്ങളുണ്ട്. അവർ നിയന്ത്രണം പാലിക്കണം. എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഈ അഭ്യർത്ഥന.
05:29 PM (IST) May 08
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ കേരളത്തിൽ നിരീക്ഷണത്തിൽ കഴിയണം. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് പരിധി വയ്ക്ക്ണം. സ്വതന്ത്രമായി ബന്ധപ്പെടരുത്. നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കും. ക്വാറന്റീൻ സൗകര്യത്തിനായി ഹോട്ടലുകൾ ഏറ്റെടുത്തു തുടങ്ങി.
05:29 PM (IST) May 08
സംസ്ഥാനത്ത് അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകും. ജില്ല വിട്ട് യാത്രക്കുള്ള പാസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഓൺലൈനിലൂടെ പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാസ് മാതൃക പൂരിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട് പാസ് വാങ്ങാം. വിദേശത്ത് നിന്ന് കേരളത്തിലെത്തിവരെ വീടുകളിലും ക്വാറന്റീനിലും എത്തിക്കാൻ പൊലീസ് സുരക്ഷയൊരുക്കി. ഇത് തുടരും. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും വിമാനത്താവളങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മറ്റാരെയും വിമാനത്താവളത്തിൽ അനുവദിക്കില്ല.
05:27 PM (IST) May 08
21 ട്രെയിനുകളിലായി 24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിൻ പോകും. 17017 പേർ ബിഹാറിലേക്കും 3421 പേർ ഒഡീഷയിലേക്കും 5689 പേർ ഝാർഖണ്ഡിലേക്കും പോയി. യുപിയിലേക്ക് 2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും മടങ്ങി. ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതം നൽകിയിട്ടില്ല. അവർ സമ്മതം നൽകിയാൽ ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കും. അതിഥി തൊഴിലാളികളെ അയക്കാൻ എല്ലാം ചെയ്യാൻ സംസ്ഥാനം സജ്ജമാണ്.
05:26 PM (IST) May 08
അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഗർഭിണികൾക്കും വയോധികർക്കും ക്യൂ ഏർപ്പെടുത്തും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്ന് പ്രതീക്ഷ. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ദില്ലിയിലെത്തിച്ച് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനിൽ കൊണ്ടുവരാനാണ് ആലോചന.
05:24 PM (IST) May 08
ചിലർ അതിർത്തിയിലെത്തി ബഹളം വയ്ക്കുന്നു. അവർ എവിടെ നിന്നാണോ വരുന്നവത് അവിടെ നിന്നും കേരളത്തിൽ എത്തേണ്ട ജില്ലയിൽ നിന്നും പാസെടുക്കണം. എത്താൻ ആവശ്യപ്പെട്ട സമയത്ത് അതിർത്തിയിൽ എത്തണം. ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്ഠ്രേഷൻ. തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്. അല്ലെങ്കിൽ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങൾ പോകും. അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്. അതിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം.
05:21 PM (IST) May 08
ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവച്ചിട്ടില്ല. ക്രമത്തിൽ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്. റെഡ് സോൺ ജില്ലയിൽ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല.
05:19 PM (IST) May 08
റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്ന പ്രായമായവരും പത്ത് വയിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾക്ക് 14 ദിവസം വീടുകളിൽ ക്വാറന്റീൻ. നേരത്തെ വന്നവരെ ക്വാറന്റീനിലേക്ക് മാറ്റുുന്നു. റെഡ് സോണിൽ നിന്ന് വന്നവരെ ചെക്പോസ്റ്റിൽ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും.
05:18 PM (IST) May 08
86679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45814 പേർക്ക് പാസ് നൽകി. പാസ് കിട്ടിയവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവരെ 16355 പേർ എത്തിച്ചേർന്നു. അതിൽ 8912 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്നലെ വന്നവരിൽ 3216 പേർ ക്വാറന്റീനിലേക്ക് മാറ്റി. മുൻപ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്റീൻ സൗകര്യത്തിലേക്ക് മാറ്റുന്നു.
05:15 PM (IST) May 08
ക്വാറന്റീനിൽ കഴിയുന്നവരും വീട്ടിലേക്ക് പോകുന്നവരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന രീതിയിലേ പ്രവർത്തിക്കാവൂ. ശാരീരിക അകലം പ്രധാനം. വീട്ടിലായാലും ക്വാറന്റീൻ കേന്ദ്രത്തിലും പ്രത്യേക ശ്രദ്ധ വേണം. വീട്ടുകാരും ശ്രദ്ധിക്കണം. അശ്രദ്ധയുടെ ചില ദോഷഫലങ്ങൾ മുൻപ് അനുഭവിച്ചതാണ്. അവരുാമായി സമ്പർക്കം പുലർത്തരുത്. നാളുകൾക്ക് ശേഷം നാട്ടിൽ വന്നവരാണെന്ന് കരുതി സന്ദർശനം നടത്തുന്ന പതിവ് രീതിയും പാടില്ല. ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് സമൂഹത്തെ വരും ദിവസങ്ങളിൽ സംരക്ഷിച്ച് നിർത്തുക. ഈ ബോധം എല്ലാവർക്കും ഉണ്ടാകണം.
05:13 PM (IST) May 08
ദുബൈയിൽ നിന്നുള്ള വിമാനത്തിൽ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 177 പേർ മുതിർന്നവരും അഞ്ച് പേർ കുട്ടികളുമായിരുന്നു. റിയാദിൽ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണ്ണാടക തമിഴ്നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്. യാത്രക്കാരിൽ 84 പേർ ഗർഭിണികളും 22 പേർ കുട്ടികളുമാണ്. അടിയന്തിര ചികിത്സയ്ക്ക് എത്തുന്ന അഞ്ച് പേരും 70 ലേറെ പ്രായമുള്ള മൂന്ന് പേരുമുണ്ട്.
05:12 PM (IST) May 08
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സാധ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയതായി മുഖ്യമന്ത്രി. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങൾ വിലയിരുത്തി ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി അഭിനന്ദനം അറിയിച്ചു. ഇന്നലെ 181 പ്രവാസികളുമായി അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലെത്തി. ഇവരിൽ നാല് കൈക്കുഞ്ഞുങ്ങളും 49 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്. ഇവരിൽ അഞ്ച് പേരെ കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
05:08 PM (IST) May 08
ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്ന് വർധിച്ച തോതിൽ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങൾ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താൻ വലിയ തോതിൽ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകൾ പ്രധാനം. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണം.
05:07 PM (IST) May 08
നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തിൽ കേരളത്തിനു പുറത്തും വിദേശത്ത് നിന്നുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നു. ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കി. മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുന്നു. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
05:06 PM (IST) May 08
ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസം. ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ തന്നെ രോഗം പടരാതിരിക്കാൻ സാധിച്ചു. മാർച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി
05:06 PM (IST) May 08
സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. കണ്ണൂരിൽ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസർകോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെ രോഗികൾ ചികിത്സയിൽ.
05:04 PM (IST) May 08
സംസ്ഥാനത്ത് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേർ മാത്രം. 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലം.
05:02 PM (IST) May 08
സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 ഭേദമായി. പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം.
05:01 PM (IST) May 08
കേരളത്തിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വൃക്കരോഗി കൂടിയാണ്.
04:56 PM (IST) May 08
കേരളത്തിൽ നിലവിൽ 25 പേർ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 15 പേരും കണ്ണൂർ ജില്ലയിലാണ്. ഇത് വരെ 502 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 474 പേർക്കും രോഗം ഭേദമായി.
04:30 PM (IST) May 08
രാജ്യത്ത് രോഗ മുക്തി നിരക്ക് ഉയരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ ഇത് 29.36% ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ 216 ജില്ലകൾ കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
04:27 PM (IST) May 08
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഗർഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭർത്താവും ഇത്തരത്തിൽ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയേണ്ടതാണ്. പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
04:08 PM (IST) May 08
വാളയറിലെ തിരക്കിന് പരിഹാരമാകുന്നു. അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവർക്കായി എട്ട് കൗണ്ടറുകൾ കൂടി അടിയന്തരമായി തുറക്കും. അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് കാരണം. താൽക്കാലിക സംവിധാനം എന്ന രീതിയിൽ ആണ് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത്.
04:05 PM (IST) May 08
സാമൂഹ്യ അകലത്തിന് പകരം ശാരീരിക അകലമെന്ന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക് പിഴ ചുമത്തി സുപ്രീംകോടതി. 10000 രൂപ പിഴ ചുമത്തി കോടതി ഹർജി തള്ളി
03:37 PM (IST) May 08
കൊവിഡ് 19 പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു. പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടിൽ അലി അഹമദിന്റെ മകൻ ഹുസൈൻ 45 ആണ് മരിച്ചത്. പതിനാല് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
03:26 PM (IST) May 08
കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അസിത് കുമാർ ഷാ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് അസിത് കുമാർ ഷാ. അസിത് കുമാറിന്റെ യൂണിറ്റിലെ പേരെ കരുതൽ നിരീക്ഷണത്തിലാക്കി.
03:24 PM (IST) May 08
മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം മധുരയിലും കടലൂരിലും പൊലീസ് ലാത്തിവീശി. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. മധുരയിൽ സ്ത്രീകളെ ഉൾപ്പടെ അറസ്റ്റ് ചെയ്ത് മാറ്റി
02:39 PM (IST) May 08
സംസ്ഥാനങ്ങൾ മദ്യത്തിന്റെ ഹോം ഡെലിവറി സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി പരാമർശം. മദ്യ ഷാപ്പുകൾ തുറന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് വാക്കാൽ പരാമർശം. "സാമൂഹ്യ അകലം ഉറപ്പാക്കാൻ ഹോം ഡെലിവറി സാധ്യത പരിഗണിക്കണം". ഹർജിയിൽ ഉത്തരവിടുന്നില്ലെന്നും കോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് പരാമർശം. വിവിധ സംസ്ഥാനങ്ങൾ മദ്യ ഷാപ്പുകൾ തുറന്നതിന് എതിരെ അനിന്ദിത മിത്ര എന്ന അഭിഭാഷകയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്