ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: ഇൻഡിഗോയ്ക്ക് അഞ്ച് ലക്ഷം പിഴയിട്ട് ഡിജിസിഎ

Published : May 28, 2022, 05:41 PM IST
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: ഇൻഡിഗോയ്ക്ക് അഞ്ച് ലക്ഷം പിഴയിട്ട് ഡിജിസിഎ

Synopsis

മെയ് 7 ന് റാഞ്ചി എയർപോർട്ടിൽ വെച്ചാണ് ഇൻഡിഗോ വിമാനക്കമ്പനി മാനേജർ ഭിന്നശേഷിക്കാരനായ കുട്ടിയോട് മോശമായി പെരുമാറിയത്.

ദില്ലി:  ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ കയറാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് (Indigo airlines) അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇക്കഴിഞ്ഞ മെയ് ഏഴിനാണ് കുട്ടി കുടുംബത്തിനൊപ്പം റാഞ്ചി വിമാനത്താവളത്തിൽ വിമാനം കയറാനായി എത്തിയത്. കുട്ടിയെയും കുടുംബത്തെയും വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഡിജിസിഎ അന്വേഷണം  നടത്തുകയായിരുന്നു

ഭിന്നശേഷിക്കാരനായ കുട്ടിയോടുള്ള ഇൻഡിഗോ ഗ്രൌണ്ട് സ്റ്റാഫിൻ്റെ സമീപനം മോശമായിരുന്നു. കൂടുതൽ അനുകമ്പയോടെ വിമാനക്കമ്പനി ജീവനക്കാർ കുട്ടിയോട് ഇടപെട്ടിരുന്നുവെങ്കിൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുകയും കുട്ടിയെ വിമാനത്തിൽ കേറ്റാതിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇത്തരം സാഹചര്യത്തിൽ അവസരത്തിനൊത്ത് ഉയരാൻ വിമാനക്കമ്പനി ജീവനക്കാർക്ക് സാധിച്ചില്ല. ഈ വിഷയത്തിൽ വ്യോമയാനചട്ടങ്ങളുടെ ലംഘനമാണ് ഇവിടെയുണ്ടായത് - ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. 

റാഞ്ചി എയർപോർട്ടിൽ സംഭവിച്ചത്?
മെയ് 7 ന് റാഞ്ചി എയർപോർട്ടിൽ വെച്ചാണ് ഇൻഡിഗോ വിമാനക്കമ്പനി മാനേജർ ഭിന്നശേഷിക്കാരനായ കുട്ടിയോട് മോശമായി പെരുമാറിയത്. സംഭവത്തിൻ്റ ദൃക്‌സാക്ഷി വിവരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് വിമാനക്കമ്പനി സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്നത്. കുട്ടിയെ നിയന്ത്രിക്കാൻ പറ്റില്ലെന്നും മറ്റും മാനേജർ വിളിച്ചു പറയുന്നതും. ചുറ്റും കൂട്ടിയ മറ്റു യാത്രക്കാർ കുട്ടിയേയും മാതാവിനേയും വിമാനത്തിൽ കയറ്റണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതും മാനജേർ അതു നിരസിക്കുന്നതും വീഡിയോയിൽ കാണാം. ബഹളം വയ്ക്കുന്നവരേയും മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവരേയും വിമാനത്തിൽ കേറ്റാൻ അനുവദിക്കില്ല എന്നു പറഞ്ഞാണ് മാനജേർ കുട്ടിക്ക് യാത്ര അനുമതി നിഷേധിച്ചത്. ഇതു വ്യോമയാന നിയമപ്രകാരമാണെന്നും മാനേജർ വാദിച്ചു. 

കുട്ടിയെ വിമാനത്തിൽ കേറ്റിയാൽ അതു മറ്റു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് മാനജേർ പറയുന്നതും വീഡിയോയിൽ കാണാം. ഭിന്നശേഷിക്കാരനായ കുട്ടി വിമാനത്താവളത്തിൽ വച്ച് അസ്വസ്ഥ പ്രകടിപ്പിച്ചതോടെയാണ് വിമാനക്കമ്പനി ജീവനക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ബഹളം വച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ മാതാപിതാക്കൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ സംഭവം. ഇതോടെ ക്ഷുഭിതരായ മറ്റു യാത്രക്കാർ വിമാനക്കമ്പനി ജീവനക്കാർക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. 

കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ കമ്പനി വിശദീകരണവുമായി രംഗത്ത് എത്തി. ഭിന്നശേഷിക്കാരനായ കുട്ടിക്കും മാതാപിതാക്കൾക്കും അന്നത്തെ ദിവസം താമസസൌകര്യം ഒരുക്കിയെന്നും അടുത്ത ദിവസത്തെ വിമാനത്തിൽ ഇവർ  റാഞ്ചിയിൽ നിന്നും ഹൈദാരാബദിലേക്ക് പോയെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ അറിയിച്ചു.

റാഞ്ചിയിലെ സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നേരിട്ട് ഇടപെട്ട ഡിജിസിഎ കമ്പനിയോട് വിശദീകരണം തേടുകയും യാത്രക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം വിമാനക്കമ്പനിക്ക് അഞ്ച് ലക്ഷം രൂപ പിഴയിടുകയായിരുന്നു, 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുത്, ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം
രാജ്യത്തെ ആദ്യ ​ദയാമരണം: വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം