Published : Aug 05, 2019, 01:32 AM ISTUpdated : Aug 05, 2019, 01:43 AM IST

കശ്മീരില്‍ നിരോധനാജ്ഞ; വീട്ടുതടങ്കലിലെന്ന് മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും, അനിശ്ചിതത്വം

Summary

ശ്രീനഗര്‍: അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ  കശ്മീര്‍ താഴ്വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം  താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും  പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. മറ്റ് പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലിലാക്കാൻ നീക്കമുണ്ടെന്നും ഒമർ അബ്ദുള്ള ട്വീറ്റില്‍ പറയുന്നു.

പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്. കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.താഴ്വരയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

അമർനാഥ്‌ തീർഥാടകർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാസേന ആയുധങ്ങളും കുഴിബോംബുകളും കണ്ടെടുത്തിരുന്നു. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടിരുന്നു. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത്  ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്.

ആര്‍ട്ടിക്കിള്‍ 370-ഓ ആര്‍ട്ടിക്കിള്‍ 35എ യോ ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്‍ദുള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  ജമ്മു കശ്മീരില്‍ ഏതാനും ദിവസങ്ങളായി സൈനിക വിന്യാസം ശക്തമാക്കിയതിനെക്കുറിച്ചുള്ള ആശങ്കയും ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ചയില്‍ ഗവര്‍ണറുമായി പങ്കുവച്ചിരുന്നു. 

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്.

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയായിരുന്നു അസാധാരണമായ ഉത്തരവ്  പുറത്തുവന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്ന എം 24  സ്നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു.

എന്താണ് കശ്മീരിൽ സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ജനങ്ങളെ പെട്രോൾ പമ്പിലോ, എടിഎമ്മിലോ പോകാൻ പോലും അനുവദിക്കുന്നില്ല. ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു. 

01:51 AM (IST) Aug 05

സേവനങ്ങള്‍ നിര്‍ത്തിവച്ചു

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവച്ചു, ബ്രോഡ്ബാൻഡ് സർവ്വീസും ചില സ്ഥലങ്ങളിൽ നിര്‍ത്തിവച്ചു.

01:45 AM (IST) Aug 05

അവധി റദ്ദാക്കി

ഉത്തർപ്രദേശിലും ആഗസ്ത്15 വരെ സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി

01:40 AM (IST) Aug 05

ജമ്മുവിലും നിരോധനാജ്ഞ

ജമ്മുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു . രജൗരി,ഉധംപൂർ ജില്ലകളിലും നിരോധനാജ്ഞ . വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം . ജമ്മു സർവകലാശാല അടച്ചു; പരീക്ഷകൾ മാറ്റിവച്ചു .

01:36 AM (IST) Aug 05

യോഗം വിളിച്ചു

ഗവർണർ ചീഫ് സെക്രട്ടറി,ഡിജിപി എന്നിവരുടെ യോഗം വിളിച്ചു .

01:35 AM (IST) Aug 05

മെഹ്ബൂബ മുഫ്ത്തി വീട്ടുതടങ്കലിൽ

താനും വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്ത്തി . പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിൽ . കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ് അറസ്റ്റിൽ . സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിൽ .

01:35 AM (IST) Aug 05

കശ്മീരിൽ നേതാക്കൾ വീട്ടുതടങ്കലിൽ

വീട്ടുതടങ്കലിലാക്കാൻ നീക്കമെന്ന് ഒമർ അബ്ദുള്ള . ട്വിറ്ററിലൂടെയാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് . മറ്റ് പ്രമുഖ നേതാക്കളേയും വീട്ടുതടങ്കലിലാക്കാൻ നീക്കമെന്ന് ഒമർ .

01:34 AM (IST) Aug 05

കശ്മീരിൽ നിരോധനാജ്ഞ

കശ്മീർ താഴ്വരയിലും ജമ്മുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു . രജൗരി,ഉധംപൂർ ജില്ലകളിലും നിരോധനാജ്ഞ . വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം .