വിജ്ഞാപനത്തിന് മുന്‍പ് സര്‍വേ തുടങ്ങി; യോഗി സര്‍ക്കാരിന്‍റെ പൗരത്വ സര്‍വേക്കെതിരെ രൂക്ഷ വിമര്‍ശനം

By Web TeamFirst Published Jan 16, 2020, 3:57 PM IST
Highlights

പേര്, പിതാവിന്റ പേര്, താമസസ്ഥലം, എവിടെ നിന്ന് വന്നു, എപ്പോഴാണ് വന്നത്, മാതൃരാജ്യത്ത് ഏതു തരം പീഡനമാണ് ഏൽക്കേണ്ടി വന്നത് എന്നിങ്ങനെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. കൃത്യമായ തിയ്യതിയോ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പുമില്ലാത്ത രേഖയാണ് സര്‍വേക്കായി ഉപയോഗിച്ചതെന്നും ദേശീയ മാധ്യമമായ എന്‍ടി ടിവി

ലക്നൗ: പൗരത്വ നിയമ ഭേദഗതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ സര്‍വേയ്ക്കെതിരെ വ്യാപക വിമര്‍ശനം. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന വിവരം പരസ്യപ്പെടുത്തിയിട്ടില്ലാത്ത അവസ്ഥയിലാണ് യോഗി സര്‍ക്കാര്‍ സര്‍വേയുമായി മുന്നോട് പോകുന്നത്. 

എട്ട് ചോദ്യങ്ങളാണ് ഗുണഭോക്താക്കളോട് യോഗി സര്‍ക്കാരിന്‍റെ സര്‍വേ ചോദിക്കുന്നത്. പേര്, പിതാവിന്റ പേര്, താമസസ്ഥലം, എവിടെ നിന്ന് വന്നു, എപ്പോഴാണ് വന്നത്, മാതൃരാജ്യത്ത് ഏതു തരം പീഡനമാണ് ഏൽക്കേണ്ടി വന്നത് എന്നിങ്ങനെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. കൃത്യമായ തിയ്യതിയോ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പുമില്ലാത്ത രേഖയാണ് സര്‍വേക്കായി ഉപയോഗിച്ചതെന്നും ദേശീയ മാധ്യമമായ എന്‍ടി ടിവി റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

പൗരത്വ ഭേദഗതി നിയമം അനുസരിച്ച് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേയാണ് ഉത്തര്‍ പ്രദേശില്‍ പുരോഗമിക്കുന്നത്. പാക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്‍ലിം ഇതര അഭയാർഥികൾക്കു പൗരത്വം വാഗ്ദാനം ചെയ്യുന്നതാണു നിയമ ഭേദഗതി. നേരത്ത പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറിയിരുന്നു. 

നിയമ ഭേദഗതിക്ക് അനുകൂല നിലപാട് തുടക്കം മുതല്‍ സ്വീകരിച്ച യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തിയിരുന്നു. നിയമം കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും  വ്യക്തമാക്കിയിരുന്നു. നിയമത്തിലെ വ്യവസ്ഥകൾ പൊതുജനത്തിന് ലഭ്യമല്ലാതിരിക്കെ നടത്തുന്ന സര്‍വ്വേയാണ് വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുള്ളത്. യോഗി സര്‍ക്കാരിന്‍റെ നിലവിലെ സര്‍വേയില്‍ സംശയകരമായ പലതുമുണ്ടെന്നാണ് എന്‍ടി ടി വി റിപ്പോര്‍ട്ട്. 

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ വിശദീകരണം അനുസരിച്ച് നിയമ ഭേദഗതി പ്രകാരം ഒറ്റ വിദേശിക്കും ഓട്ടോമാറ്റിക്കായി പൗരത്വം ലഭിക്കുകയില്ല. ഓരോ ആപ്ലിക്കേഷനും വിശദമായ പഠിച്ച് വിലയിരുത്തിയ ശേഷമാകും അര്‍ഹരായവരെ കണ്ടെത്തുകയെന്നാണ് വിവരം. നിലവില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കണ്ടെത്തിയ ഗുണഭോക്താക്കാള്‍ ഈ വിശദപരിശോധനയില്‍ അര്‍ഹരാകുമോയെന്ന വിഷയത്തിലും വ്യക്തതയില്ല. എന്‍ടി ടിവി കണ്ടുമുട്ടിയ അഭയാര്‍ത്ഥികളില്‍ മിക്കവരും ഇന്ത്യയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളവരും പലരും വോട്ട് ചെയ്യുന്നവരുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശൗചാലയം, റേഷന്‍ അടക്കമുള്ള വിവിധ സര്‍ക്കാര്‍‍ ആനുകൂല്യങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇവരില്‍ പലരും അവകാശപ്പെട്ടതായി എന്‍ടി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ സർവ്വേ തുടങ്ങിയതായായും അധികൃതർ എൻഡിടിവിയോടു വെളിപ്പെടുത്തി. മതം മാനദണ്ഡമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് നിയമഭേദഗതിക്കെതിരായ പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. യഥാർഥ കണക്ക് ലഭ്യമല്ലെങ്കിലും ഉത്തർപ്രദേശിൽ പൗരത്വത്തിന് അർഹരായ 32,000 മുതൽ 50,000 വരെ ഗുണഭോക്താക്കൾ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിൽ 37,000 പേർ പിലിഭിത്ത് ജില്ലയിൽ മാത്രമുള്ളവരാകുമെന്നും സര്‍വേ അധികൃതര്‍ വിശദമാക്കിയതായി എന്‍ടി ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!