90 ഡിഗ്രി പാലത്തിന് പിന്നാലെ മറ്റൊരു 'എ‍ഞ്ചിനീയറിങ് അത്ഭുതം'; പാമ്പിന്‍റെ ആകൃതിയിലൊരു റെയിൽവെ മേൽപ്പാലം, അപകടം തുടര്‍കഥ

Published : Jul 05, 2025, 10:58 AM IST
bhopal s bridge

Synopsis

കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനാപകടങ്ങളാണ് ഭോപ്പാലിലെ സുഭാഷ് നഗര്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിലുണ്ടായത്

ഭോപാൽ: 90 ഡിഗ്രി വളോടുകൂടി അസാധാരണായ രീതിയിൽ മേൽപ്പാലം നിര്‍മിച്ച സംഭവത്തിന് പിന്നിലെ മധ്യപ്രദേശിലെ ഭോപ്പാലിലെ പാമ്പു കിടക്കുന്നതു പോലെ അപകടകരമായ രീതിയിൽ വളവുകളോടെയുള്ള പാലവും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനാപകടങ്ങളാണ് ഭോപ്പാലിലെ സുഭാഷ് നഗര്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിലുണ്ടായത്. 

പാമ്പു കിടക്കുന്നതിന് സമാനമായി വളഞ്ഞുപുളഞ്ഞുള്ള പാലത്തിൽ അശാസ്ത്രീയമായി ഡിവൈഡറുകള്‍ സ്ഥാപിച്ചത് അപകടസാധ്യത കൂട്ടുകയാണെന്നാണ് ആരോപണം. ഒരു വളവ് കഴിഞ്ഞ ഉടനെ തന്നെ എതിര്‍ദിശയിൽ മറ്റൊരു വളവുള്ളതും അപകടസാധ്യത ഉയര്‍ത്തുന്നു. വളഞ്ഞുള്ള പാലത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് 40 കോടി ചിലവിലാണ് സുഭാഷ് നഗര്‍ റെയില്‍വെ മേൽപ്പാലം നിര്‍മിച്ചത്. ഭോപ്പാലിലെ മൈദ മില്ലിന് സമീപത്തുനിന്നും പ്രഭാന്ത് പെട്രോള്‍ പമ്പിനെ സമീപത്തേക്കാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഭോപ്പാൽ റെയില്‍വെ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. പ്രദേശത്തെ ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് പാലം നിര്‍മിച്ചതെങ്കിലും അശാസ്ത്രീയമായി നിര്‍മിച്ച പാലം അപകടത്തിനൊപ്പം ഗതാഗതകുരുക്ക് വര്‍ധിപ്പിക്കുകയാണെന്നാണ് ആരോപണം.

പാലത്തിന്‍റെ അസാധാരണമായ വളവുകളിൽ വെച്ചാണ് വാഹനങ്ങള്‍ അപകടത്തിൽപ്പെട്ടത്. പെട്ടെന്നുള്ള വളവുകളിൽ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ ഡിവൈഡറിലിടിച്ച് മറിയുകയാണ്. ഇത്തരത്തിൽ ഒരു കാറും സ്കൂള്‍ വാനുമാണ് മറിഞ്ഞത്. പാലത്തിന്‍റെ വീതിയിലും പലയിടത്തും വ്യത്യാസമുണ്ട്. വീതിയിൽ വരുന്ന പാലം ഇടയിൽ വെച്ച് പെട്ടെന്ന് കുപ്പികഴുത്തായി മാറുകയാണ്. ഇത്തരത്തിൽ കുപ്പികഴുത്താകുന്ന സ്ഥലത്താണ് വളവുകളുള്ളതും.

പാമ്പിന്‍റെ ആകൃതിക്ക് സമാനമായുമുള്ള എസ് എന്ന അക്ഷരത്തിന് സമാനമായുമുള്ള ഈ വളവുകള്‍ മൂലം ഡ്രൈവര്‍മാര്‍ വാഹനം ഇടത്തേക്ക് തിരിച്ച ഉടനെ വീണ്ടും വലത്തോട്ട് തിരിക്കുകയും പിന്നീട് വീണ്ടും ഇടത്തോട്ട് തിരിക്കേണ്ടിയും വരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഈ വളവുകളിൽ വാഹനം തിരിക്കേണ്ടിവരുന്നത്. ഇതാണ് അപകടസാധ്യത ഉയര്‍ത്തുന്നത്.

ഇതിനുപുറമെ അശാസ്ത്രീയമായാണ് പാലത്തിൽ ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലടക്കം ഡിവൈഡറുകള്‍ കാണാത്ത അവസ്ഥയമുണ്ട്. ഡിവൈഡറുകള്‍ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.പാലം നിര്‍മിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും ഇത്തരത്തിലുള്ള ഡിസൈൻ ഒഴിവാക്കാമായിരുന്നുവെന്നാണ് എഞ്ജിനീയറിങ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഭോപ്പാലിലെ ഐഷ്ബാഗിൽ 90 ഡിഗ്രി വളവുള്ള റെയില്‍വെ മേൽപ്പാലം നിര്‍മിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 90 ഡിഗ്രി പാലത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു. 

18 കോടി രൂപ മുടക്കിയാണ് ഐഷ്ബാഗിൽ പാലം നിര്‍മിച്ചത്. റെയിൽവേ ക്രോസിംഗുകളിലെ കാലതാമസം ഒഴിവാക്കാനും മൂന്ന് ലക്ഷത്തോളം ആളുകൾക്ക് പ്രയോജനം ലഭിക്കാനും ലക്ഷ്യമിട്ടാണ് ഈ പാലം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഒരു ഭാഗം നിർമിച്ചത്. 

മറ്റൊരു ഭാഗം റെയിൽവേയും. പാലത്തിലെ കൊടും വളവ് കഴിഞ്ഞ ഉടനെ കുത്തനെയുള്ള ഇറക്കമാണെന്നും സാധാരണ വേഗതയില്‍ ഒരു വാഹനം വന്നാല്‍പ്പോലും പാലത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലെന്നും വിമർശനം ഉയർന്നു. പിന്നാലെയാണ് പിഴവുകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കസ്റ്റമർ സപ്പോര്‍ട്ട് എക്സിക്യൂട്ടിവി'ന്റെ കോൾ, സംഭാഷണത്തിന് പിന്നാലെ നഷ്ടമായത് 57,000 രൂപ; സൈബർ തട്ടിപ്പ് റാക്കറ്റിനെ പിടികൂടി ദില്ലി പൊലീസ്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ