ഇന്ത്യക്ക് മേൽ അമേരിക്കയുടെ അധിക തീരുവ, പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം, കോൺഗ്രസ്സിൽ ഭിന്നത, ചർച്ച തുടരുന്നുവെന്ന് ട്രംപ്

Published : Jul 31, 2025, 10:11 AM IST
trump modi rahul

Synopsis

ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയ ശേഷമാണ് ട്രംപിന്റെ വിശദീകരണം

ദില്ലി: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25% അധിക തീരുവ ചുമത്തിയ നടപടി പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. മോദിയുടെ വിദേശ നയം രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. അധിക തീരുവ, മോദി സർക്കാരിന്റെ വിദേശനയത്തിന്റെ പരാജയമായി ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ, കോൺഗ്രസ് നിലപാടിനോട് വിയോജിച്ച് മുതിർന്ന നേതാവ് മനീഷ് തിവാരി രംഗത്തെത്തി. അമേരിക്കയുടെ നീക്കം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കില്ലെന്നാണ് തിവാരിയുടെ പ്രതികരണം.

ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുകയാണെന്നും തീരുവയിൽ ധാരണയിലെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയ ശേഷമാണ് ട്രംപിന്റെ വിശദീകരണം. ആഗസ്റ്റ് 1 മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഉയർന്ന തീരുവകളും, വ്യാപാര തടസ്സങ്ങളും, റഷ്യയുമായുള്ള സൈനിക, എണ്ണ വ്യാപാര സഹകരണവുമാണ് തീരുവ ചുമത്താനുള്ള കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര സഹകരണം തുടരുന്നതിലെ അമേരിക്കയുടെ അസംതൃപ്തിയാണ് ട്രംപിന്‍റെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് കാരണമെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ധാരണയിലെത്താന്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെ ഇനിയും കഴിയുമെന്നാണ് കയറ്റുമതി മേഖലയുടെ പ്രതീക്ഷ.

ഓഗസ്റ്റ് 1 എന്ന ഡെഡ് ലൈന്‍ ട്രംപ് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഉഭയ കക്ഷി വ്യാപാര ചർച്ചകൾ തുടരുന്നതിനാല്‍ ഉയര്‍ന്ന നികുതി നടപ്പാക്കുന്നത് നീട്ടിവെച്ചേക്കുമെന്ന ധാരണയിലായിരുന്നു ഇന്‍ഡ്യന്‍ വ്യാപാര മേഖല. ഓഗസ്റ്റ് 25 ന് അമേരിക്കന്‍ പ്രതിനിധി സംഘം തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ്. പക്ഷെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും മുമ്പേ നികുതി നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിൽ നികുതി കുറക്കാത്തതിനു പകരമായാണ് ഈ ഉയര്‍ന്ന നികുതി അമേരിക്ക ചുമത്തിയിരിക്കുന്നത്. 

അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കുറക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്താതെ പോയതിന്‍റെ പ്രധാന കാരണമെന്നാണ് സൂചന. അമേരിക്കന്‍ പാല്‍ ഉത്പന്നങ്ങള്‍ ഇന്ത്യൻ വിപണിയിലെത്തുന്നത് ഇന്ത്യൻ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന നിലപാട് തുടക്കം മുതലേ എടുത്തിരുന്നു. ഈ വിഷയത്തിടക്കം ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് ട്രംപ് പെട്ടെന്ന് തന്നെ 25 ശതമാനം നികുതി പ്രഖ്യാപിച്ച് രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം