
ദില്ലി: ഇന്ത്യയിലെ വിദ്യഭ്യാസ സമ്പ്രദായത്തിന് കൊളോണിയൽ കാലത്തെ പാഠ്യരീതിയുടെ സ്വാധീനമുണ്ടെന്നും ഇന്ത്യൻ തത്വചിന്തയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം ആവശ്യമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആർഎസ്എസുമായി ബന്ധമുള്ള ശിക്ഷ സൻസ്കൃതി ഉത്തൻ ന്യാസ് സംഘടിപ്പിച്ച ചിന്തൻ ബൈഠക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോളോണിയൽ ചിന്തകളുടെ നീണ്ടകാലത്തെ സ്വാധീനത്താൽ പടുത്തുയർത്തിയതാണ് ഇന്ത്യയിലെ നിലവിലെ വിദ്യാഭ്യാസ സമ്പദായം. ഇന്ത്യൻ തത്വചിന്തയിൽ അധിഷ്ഠിതമായ മാറ്റം ആവശ്യമാണ്. അതിനായി ആഴത്തിലും യാഥാർത്ഥ്യ ബോധത്തിലുമുള്ള ഇന്ത്യൻ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ തൊഴിലാളികൾ പ്രാഗത്ഭ്യം തെളിയിക്കണം. അവിടെ മാതൃകകൾ സ്ഥാപിക്കണം. സൗഹാർദ്ദപരമായ തൊഴിലന്തരീക്ഷം സൃഷ്ടിച്ച് മറ്റുള്ളവരെ കൂടെ മുന്നോട്ട് നയിക്കണം എന്നും മോഹൻ ഭഗവത് പറഞ്ഞതായി സംഘാടകർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിക്കുുന്നു.
ഇതിന് സമാനമായ പരിപാടി എറണാകുളത്ത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൻ്റെ നേതൃത്വത്തിൽ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിട്ടുണ്ട്. എറണാകുളത്ത് നടക്കുന്ന 'ജ്ഞാനസഭ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുകിൽ കുറിച്ചു.
വിദ്യാഭ്യാസ മേഖലയെ പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം എന്നത് എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നു എന്ന വാർത്തയും ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. സർവകലാശാലകൾ സ്വതന്ത്രവും നിഷ്പക്ഷവുമാകണം. അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നൽ നൽകേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കാവിവൽക്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനും വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കാനും കേരളത്തിലെ പൊതുസമൂഹം എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.