
കോഴിക്കോട്: ആലപ്പുഴയിൽ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ട ലതീഷ് ബി ചന്ദ്രനെ സിപിഎമ്മിൽ തിരിച്ചെടുത്തു. മുഹമ്മ എസ്എൻവി ബ്രാഞ്ച് അംഗമായാണ് തിരിച്ചെടുത്തത്. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ ഇടപെട്ടാണ് ലതീഷിനെ തിരിച്ചെടുത്തത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗവും കേരള സർവകലാശാല യൂണിയൻ മുൻ ജനറല്‍ സെക്രട്ടറിയുമാണ് ലതീഷ്. 2013 ഒക്ടോബർ 31 ന് കഞ്ഞിക്കുഴി കണ്ണർക്കാട് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ലതീഷ് അടക്കം അഞ്ച് സിപിഎം പ്രവർത്തകരായിരുന്നു പ്രതികൾ.
വിഎസ്- പിണറായി പക്ഷ വിഭാഗീയതയുടെ പേരിലായിരുന്നു ലതീഷ് അടക്കം പ്രതിയാക്കപ്പെട്ടത്. തുടർന്ന് പ്രതിയാക്കപ്പെട്ട ലതീഷ് അടക്കമുള്ള അഞ്ചുപേരെ സിപിഎം പുറത്താക്കുകയും ചെയ്തു. എന്നാൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിച്ച കേസിൽ തെളിവുകളും ദ്യക്സാക്ഷികളും ഇല്ലാത്തതിനാൽ 2020 ജൂലൈയിൽ എല്ലാവരെയും കോടതി വെറുതെ വിട്ടു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ലതീഷ് മുഹമ്മ പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പഞ്ചായത്ത് അംഗത്തിൻ്റെ അലവൻസും പേഴ്സണൽ സ്റ്റാഫ് അംഗത്തിന് ലഭിക്കുന്ന പെൻഷൻ തുകയും ചേർത്ത് ലതീഷ് മുഹമ്മയിൽ നിർധനർക്കായി വിഎസ് ജനകീയ ലാബ് തുടങ്ങിയിരുന്നു.