ഗ്രേറ്റ തൻബർഗ് പങ്കുവച്ച് 'ടൂൾകിറ്റി'ൽ അന്വേഷണം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

By Web TeamFirst Published Feb 4, 2021, 7:17 PM IST
Highlights

കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൻബര്‍ഗ് പങ്കുവെച്ച 'ടൂള്‍ കിറ്റ്' പ്രതിഷേധ പരിപാടികളില്‍ കേസെടുത്തു. 

ദില്ലി: കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൻബര്‍ഗ് പങ്കുവെച്ച 'ടൂള്‍ കിറ്റ്' പ്രതിഷേധ പരിപാടികളില്‍ കേസെടുത്തു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ ടൂള്‍ കിറ്റിന് പിന്നിലുള്ളവര്‍ക്കെതിരെയാണ് കേസെന്നും എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ദില്ലി പോലീസ് വ്യക്തമാക്കി.

കർഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ എംബസികൾക്ക്  മുൻപിൽ പ്രതിഷേധ പ്രകടനം നടത്താൻ അടക്കമുള്ളവയ്ക്ക്  ആഹ്വാനം നൽകുന്ന ഉള്ളടക്കമുള്ള സന്ദേശം ഗ്രേറ്റ ട്വീറ്റിൽ  പങ്കുവച്ചിരുന്നു. ടൂൾ കിറ്റിന് ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്നും ഗ്രേറ്റയുടെ ടൂൾകിറ്റ് ട്വീറ്റുകളിൽ അടക്കം അന്വേഷണമുണ്ടാകുമെന്നും ദില്ലി പൊലീസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കര്‍ഷക സമരത്തിന്‍റെ ലഘുലേഖയായിരുന്നു ഗ്രേറ്റ പങ്കുവച്ച ടൂൾകിറ്റ് ലഘുലേഖ.  ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അടങ്ങിയതായിരുന്നു ഈ ലഘുലേഖ.  പിന്നീട്  ഗ്രേറ്റ  ട്വീറ്റിൽ നിന്ന് ഈ ലഘുലേഖ മാറ്റി മറ്റൊന്ന് ചേർക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വിശദമാക്കി ചെയ്ത ട്വീറ്റിലായിരുന്നു ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന അടങ്ങിയ ലഘുലേഖ ഉണ്ടായിരുന്നത്. സമരത്തിനായി ആഗോള തലത്തില്‍ സംയോജിപ്പിച്ച നടപടികള്‍ ജനുവരി 26 ന് മുന്‍പ് ആരംഭിച്ചതായാണ് ലഘുലേഖ വ്യക്തമാക്കിയിരുന്നത്.  

ആറ് പേജുള്ള ഗൂഗിള്‍ ഡോക്യുമെന്‍റിൽ ഒന്നുകില്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സമരം കണ്ടെത്താനോ അല്ലാത്ത പക്ഷം അത്തരത്തിലൊന്ന് സംഘടിപ്പിക്കാനോ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ എംബസികളുടെ പരിസരത്തോ തദ്ദേശീയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപമോ അദാനി, അംബാനി കമ്പനികള്‍ക്ക് സമീപമോ സമരം സംഘടിപ്പിക്കണം. 

ഞങ്ങള്‍ 26-ലാണ് ശ്രദ്ധ ചെലുത്തുന്നത്. അതേസമയം മറ്റ് സമയങ്ങളില്‍ സാധിക്കുന്ന പോലെ നിങ്ങള്‍ സംഘടിക്കണം.  ഇത് അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും ഈ ലഘുലേഖയില്‍ പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഫെബ്രുവരി 13-14 തിയതികളില്‍ സമാനമായ മറ്റ് നടപടികള്‍ വേണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കർഷകരോടൊപ്പം തന്നെയെന്ന് ആവർത്തിച്ച് ഗ്രേറ്റ തൻബർഗ് വീണ്ടും ട്വീറ്റ് ചെയ്തു. അവരുടെ സമാധാന സമരത്തെ പിന്തുണക്കുന്നു. വെറുപ്പോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ മൂലം അതിൽ മാറ്റം വരുത്തില്ലെന്നും ഗ്രേറ്റ പുതിയ ട്വീറ്റിൽ പറയുന്നു.

click me!