
ദില്ലി: ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആറുമാസത്തെ അധികസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ആറുമാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയതിനെതിരെയാണ് പുതിയ ഹർജി സമർപ്പിച്ചത്. ഉമീദ് പോർട്ടലിലെ വിവിധ സാങ്കേതിക തകരാറുകൾ കാരണം നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. കേരളത്തിൽ 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും, 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള വഖഫ് ബോർഡിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.