'ഒരിഞ്ചുപോലും പാക്കിസ്ഥാന് നല്‍കില്ല'; വിദേശ പ്രതിനിധിസംഘത്തോട് കശ്മീരി ജനങ്ങള്‍

By Web TeamFirst Published Jan 9, 2020, 7:07 PM IST
Highlights

കശ്മീരിന്‍റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കശമീര്‍ നിവാസികള്‍.

ദില്ലി: കശ്മീരിന്‍റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കശ്മീര്‍ നിവാസികള്‍. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സ്ഥിതിഗതികള്‍ വിലിയിരുത്താനെത്തിയ പതിനഞ്ചോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘത്തോട് ജനങ്ങള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

കശ്മീരില്‍ ഇന്ത്യ ചോരപ്പുഴ ഒഴുക്കുകയാണെന്ന പാക് വാദം പാടേ തെറ്റാണെന്നും അത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും ജനങ്ങള്‍ പ്രതിനിധിസംഘത്തോട് പറഞ്ഞു. പഞ്ചായത്ത് മെംബര്‍മാരെയും സന്നദ്ധസംഘടനകളെയും തദ്ദേശ സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു. ഇവിടെ ചില ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്, എന്നാല്‍  സമാധാനം നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണെന്നും പ്രദേശവാസികള്‍ പറ‍ഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. 

അമേരിക്കന്‍ അംബാസിഡര്‍ കെനത്ത് ജസ്റ്റര്‍, സൗത്ത് കൊറിയന്‍ അംബാസിഡര്‍ ഷിന്‍ ബോങ് കില്‍, നോര്‍വീജിയന്‍ അംബാസിഡര്‍ ഹാന്‍സ് ജേക്കബ് ഫ്രൈഡന്‍ലുന്‍ഡ്, വിയറ്റ്നാം അംബാസിഡര്‍ ഫാം സാന്‍ഹ് ചാ, അര്‍ജന്‍റീന പ്രതിനിധി കണ്‍വോയ് ഡാനിയല്‍ ചുബുറു അടക്കം പതിനഞ്ചോളം വിദേശ പ്രിതിനിധിസംഘമാണ് സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചിരുന്നു. 

"

പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി പുനസംഘടിപ്പിക്കുകയും ചെയ്ത ശേഷം ആദ്യമായാണ് വിദേശ നയതന്ത്രസംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ആദ്യയോഗത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ അവസരമൊരുക്കി. പുനസംഘടനയ്ക്ക് ശേഷം പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എങ്ങനെയാണ് സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് മനസിലാക്കാനും സര്‍ക്കാര്‍ എടുത്ത നടപടികള്‍ വിശദീകരിക്കാനുമായിരുന്നുവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ശേഷം പ്രശ്നങ്ങളില്ലാതെ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനെ ജനങ്ങള്‍ പുകഴ്ത്തുകയായിരുന്നു. കശ്മീരില്‍ തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍റെ ശ്രമങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രതിനിധിസംഘത്തോട് ജനങ്ങള്‍ ആവശ്യപ്പെട്ടു.  ശ്രീനഗറിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങള്‍ സമാധാനപൂര്‍വ്വം ജീവിതം നയിക്കുന്നത് പ്രതിനിധിസംഘം നേരിട്ടുകണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!