
കശ്മീർ: പ്രണയസാഫല്യത്തിനായി പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്നും കടുത്ത സുരക്ഷാ വലയങ്ങൾ ഭേദിച്ച് ഇന്ത്യൻ അതിർത്തി കടന്ന യുവാവിനെ നിയമനടപടികൾ പൂർത്തിയാക്കി അധികൃതർ ജന്മനാട്ടിലേക്ക് തിരിച്ചയച്ചു. സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട കശ്മീരിലെ ഉറി സ്വദേശിനിയായ കാമുകിയെ കാണാൻ കഴിഞ്ഞ മെയ് 31നാണ് ഇരുപത്തിരണ്ടുക്കാരനായ സീഷാൻ മീർ ജീവൻപോലും പണയപ്പെടുത്തി അതിർത്തിയിലെ നിയന്ത്രണ രേഖ മറികടന്നത്.
അതിർത്തി കടന്ന ഉടൻ തന്നെ സുരക്ഷാ സേനയുടെ പിടിയിലായ യുവാവിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ഇത് ഭീകരവാദപരമായ അധിനിവേശമല്ലെന്നും പ്രണയത്തിന് വേണ്ടിയുള്ള സാഹസമായിരുന്നെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് ജമ്മു കശ്മീർ പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. തുടർന്ന് കാമുകിയുമായി അധികൃതർ അനുവദിച്ച മൂന്ന് മിനിറ്റ് നീണ്ട സങ്കടം നിറഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉറിയിലെ കാമൻ ക്രോസിങ് വഴി സീഷാനെ ഇന്ത്യൻ അധികൃതർ പാകിസ്ഥാൻ പ്രതിരോധ സേനയ്ക്ക് കൈമാറി.