പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം നിലനിർത്തുന്നതിനായി നിയമപോരാട്ടം തുടരുകയാണെന്നും, ചിഹ്നം നഷ്ടപ്പെട്ടാൽ പോലും തൃണമൂൽ കോൺഗ്രസിന്റെ ജനകീയ അടിത്തറയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും മമത പറഞ്ഞു.

ദില്ലി: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ദിവസങ്ങളായി തുടരുന്ന മൗനം അവസാനിപ്പിച്ച് പാർട്ടി അധ്യക്ഷ മമത ബാനർജി നിലപാട് വ്യക്തമാക്കി. ഇന്നലെ രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് അവർ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം നിലനിർത്തുന്നതിനായി നിയമപോരാട്ടം തുടരുകയാണെന്നും, ചിഹ്നം നഷ്ടപ്പെട്ടാൽ പോലും തൃണമൂൽ കോൺഗ്രസിന്റെ ജനകീയ അടിത്തറയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും മമത പറഞ്ഞു. കൂടാതെ വോട്ട് മോഷ്ടിച്ച് അധികാരത്തിലെത്തിയ ബിജെപി ഭരണത്തിൽ സ്ത്രീകളടക്കമുള്ള പൊതുജനം തീർത്തും നിരാശരാണെന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർട്ടി ഓഫീസുകൾ വിമതർ കൈയടക്കിയ നടപടി നിയമവിരുദ്ധമാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. അടുത്ത വർഷം ഒക്ടോബർ മാസം വരെ ഓഫീസിന്റെ കരാർ നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ പാർട്ടി വിട്ടുപോയ വിമതർക്ക് ഓഫീസ് നിയന്ത്രിക്കാൻ യാതൊരുവിധ നിയമപരമായ അവകാശവുമില്ലെന്നും അവർ വ്യക്തമാക്കി.

ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ച ഒഴിവിലേക്ക് താൻ തന്നെ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും മമത പ്രഖ്യാപിച്ചു. വിമതർ ഓഫീസ് പിടിച്ചെടുത്ത പശ്ചാത്തലത്തിൽ, തന്റെ ഔദ്യോഗിക വസതിയായിരിക്കും ഇനി മുതൽ പാർട്ടിയുടെ യഥാർത്ഥ ആസ്ഥാനമെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനയിൽ അഴിച്ചുപണി നടത്തിക്കൊണ്ടുള്ള മമതയുടെ ഈ പുതിയ പ്രഖ്യാപനങ്ങളോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ - വിമത പോര് കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.