ഉരുൾപൊട്ടി വീട് തകർന്നു, ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞത് 20 മണിക്കൂർ, രക്ഷാപ്രവർത്തകരെ ഞെട്ടിച്ച് 11 കാരൻ

By Web TeamFirst Published Apr 21, 2022, 11:16 AM IST
Highlights

റഫ്രിജിറേറ്റർ കണ്ട് സംശയം തോന്നിയാണ് രക്ഷാപ്രവർത്തകർ അതിനടുത്തേക്ക് ചെന്നത്. രക്ഷപ്പെടുത്തിയ സംഘത്തോട് കുട്ടി ആദ്യമായി സംസാരിച്ചത് 'എനിക്ക് വിശക്കുന്നു' എന്നാണ്.

മനില: ഫിലിപ്പീൻസിൽ (Philippines) ഉണ്ടായ ഉരുൾപൊട്ടലിൽ (Lanslide) ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ (Refrigerator). രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതുവരെ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞു.  വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്. 

മണ്ണിടിച്ചിലുണ്ടായപ്പോൾ റെഫ്രിജിറേറ്ററിൽ കയറിയിരുന്നാൽ രക്ഷപ്പെടാമെന്ന തോന്നലാണ് കുട്ടിയെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. രക്ഷപ്പെടുത്തി. സംഘത്തോട് കുട്ടി ആദ്യമായി സംസാരിച്ചത് 'എനിക്ക് വിശക്കുന്നു' എന്നാണ്. റഫ്രിജിറേറ്റർ കണ്ട് സംശയം തോന്നിയാണ് രക്ഷാപ്രവർത്തകർ അതിനടുത്തേക്ക് ചെന്നത്. അവന് ബോധമുണ്ടായിരുന്നു. കാലിന് ഒടിവ് പറ്റിയതല്ലാതെ ഗുരുതരമായ പരിക്കുകളില്ല. അവർ ചെളിയിൽ നിന്ന് പൊട്ടിയ ഉപകരണം ശവപ്പെട്ടി പോലെ ഉയർത്തി, തുടർന്ന് 11 വയസ്സുകാരനെ താൽക്കാലിക സ്‌ട്രെച്ചറിലേക്ക് മാറ്റി. ഉടനെ അവനെ ആശുപത്രിയിലേക്ക് മാറ്റി. 

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ജസ്മെയുടെ കുടുംബം ഉരുൾപൊട്ടലിൽപെട്ടു. അവന്റെ അമ്മയെയും അനുജത്തിയെയും ഇപ്പോഴും കാണാനില്ല, അവന്റെ പിതാവ് മരിച്ചു. 13 വയസ്സുള്ള സഹോദരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്. 

അതേസമയം, കൊടുങ്കാറ്റിനെ തുടർന്ന് ബേബേയിൽ മാത്രം 200 ഓളം ഗ്രാമീണർക്ക് പരിക്കേൽക്കുകയും 172 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച്, കൊടുങ്കാറ്റ് 200 ദശലക്ഷത്തിലധികം ആളുകളെ ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. 

click me!