
മാഡ്രിഡ്: കൊവിഡിനെതിരെ പൊരുതി സ്പെയിനിലെ ഏറ്റവും പ്രായമുള്ളയാളെന്ന് വിശ്വസിക്കുന്ന 113കാരി. ഒപ്പം ചികിത്സയിലുള്ള നിരവധി പേര്‍ മരിച്ചിട്ടും കൊവിഡിനെതിരെ പോരാടി വിജയം നേടുകയായിരുന്നു മരിയ ബ്രാന്യാസ്.
അമേരിക്കയിലാണ് മരിയ ബ്രന്യാസ് ജനിച്ചത്. സ്പെയിനിലെ ഓലോട്ടിലെ സാന്‍റ മരിയ ഡെല്‍ ടുറ കെയര്‍ ഹോമില്‍ വച്ചാണ് കൊവിഡ് രോഗം പടരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടുത്തെ അന്തേവാസിയാണ് മരിയ. ''അവര്‍ രോഗമുക്തി നേടി, ഇപ്പോള്‍ സുഖമായിരിക്കുന്നു..'' മരിയയുമായി അടുത്ത വൃന്ദങ്ങള്‍ പറഞ്ഞു. ഒടുവിലായി നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണ്.
മൂന്ന് മക്കളുടെ അമ്മയായ മരിയ ആഴ്ചകളായി മുറിയില്‍ ഐസൊലേഷനിലായിരുന്നു. അവരെ ശുശ്രൂഷിക്കാന്‍ ഒരു ജീവനക്കാരിയെ മാത്രമാണ് അനുവദിച്ചത്. എന്താണ് ഇത്രയും നീണ്ട കാലജീവിതത്തിന്‍റെ രഹസ്യമെന്ന ചോദ്യത്തിന് 'നല്ല ആരോഗ്യം' എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി.
മരിയ താമസിക്കുന്ന കെയര്‍ ഹോമില്‍ കൊവിഡ് ബാധിച്ച് നിരവധി പേര്‍ മരിച്ചിരുന്നു. സ്പെയിനിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായാണ് മരിയയെ കണക്കാക്കുന്നത്. 1907 മാര്‍ച്ച് നാലിനാണ് മരിയ ജനിച്ചത്. അമേരിക്കയില്‍ ജനിച്ച മരിയ, ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് കുടിയേറുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam