ഇന്തോനേഷ്യയിൽ മരണക്കളമായി മൈതാനം; ഫുട്ബോൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ മരിച്ചത് 127 പേർ

By Web TeamFirst Published Oct 2, 2022, 8:35 AM IST
Highlights

പൊലീസ് നടപടിയെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ കൂട്ടമായി ഓടിയപ്പോൾ വീണുപോയവർ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതൽ പേരും ഇങ്ങനെയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

ജക്കാർത്ത: ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു.  ചിരവൈരികളായ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘർഷവും പൊലീസ് നടപടിയുമുണ്ടായത്.

മത്സരത്തിൽ പെർസെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകർ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതരം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടി‌യാണ് കൂടുതൽ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പോലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ ​ഗ്രൗണ്ട് കൈയേറാൻ ശ്രമിക്കുന്നതും പിന്നീട് നടന്ന സംഭവങ്ങളും വ്യക്തമാണ്. 

അപകടത്തെ തുടർന്ന്  ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു. ഇന്തോനേഷ്യയിലെ മത്സരങ്ങളിൽ ആരാധകർ തമ്മിലുള്ള കശപിശ പതിവാണ്. ഓക്‌സിജന്റെ അഭാവത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധിപേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. പൊലീസ് നടപടിയെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ കൂട്ടമായി ഓടിയപ്പോൾ വീണുപോയവർ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതൽ പേരും ഇങ്ങനെയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 42,500 പേർക്കുള്ള സൗകര്യമാണ് സ്റ്റേഡിയത്തിനുള്ളത്. കഴിഞ്ഞ ദിവസം എത്രപേർ മത്സരം കാണാനെത്തിയിരുന്നെന്ന് വ്യക്തമല്ല. കാണാനായി എത്തിയിരുന്നു. 

സംഭവം ഇന്തോനേഷ്യൻ ഫുട്ബോളിനെ കളങ്കപ്പെടുത്തിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നെന്നും ഇരകളുടെ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷൻ ചെയർമാൻ പറഞ്ഞു. സംഭവത്തിൽ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

click me!