
കാൻബറ: കടലിൽ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടൺ) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ ബോട്ടിൽ നിന്നാണ്. ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13 പേരെ അറസ്റ്റ് ചെയ്തു.
പിടികൂടിയ കൊക്കെയിന് കോടികളാണ് വില. ക്വീൻസ്‌ലാൻഡ് തീരത്ത് സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് കടത്തിയ മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
മയക്കുമരുന്ന് കടത്തിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വൻ കൊക്കെയിൻ കടത്ത് പിടികൂടിയതെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കമാൻഡർ സ്റ്റീഫൻ ജേ പറഞ്ഞു. തീരത്ത് നിന്ന് നൂറു കണക്കിന് കിലോമീറ്റർ അകലെയുള്ള മദർഷിപ്പിൽ നിന്ന് കടൽ മാർഗം ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് കടത്താൻ സംഘം രണ്ട് തവണ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ആദ്യം പോയ ബോട്ട് കേടായി. രണ്ടാമത്തെ ബോട്ടിലുണ്ടായിരുന്നവർ മണിക്കൂറുകളോളം നടുക്കടലിൽ കുടുങ്ങിയെന്നും പൊലീസ് പറഞ്ഞു. മദർഷിപ്പ് പിടികൂടാനായില്ല.
ചിലർ ബോട്ടിൽ വച്ച് പിടിയിലായപ്പോൾ മറ്റുള്ളവർ തീരത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ട് പേർ 18 വയസ്സിന് താഴെയുള്ളവരാണെന്നും എല്ലാവരും ഓസ്‌ട്രേലിയൻ പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു. മുമ്പ് ഒരു ടണ്ണിലധികം കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കൊക്കെയിൻ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പൊലീസ് അറിയിച്ചു.
കടൽമാർഗം ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജീവപര്യന്തം തടവാണ് ഈ കുറ്റത്തിന് പരമാവധി ശിക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam