
ന്യൂയോർക്ക്: ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ പുസ്തക ഷോപ്പിംഗ് ലോകമാകെ ചർച്ചയാകുന്നു. യു എസ് പ്രസിഡന്‍റ് പുസ്തക ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കയ്യിലുണ്ടായിരുന്ന പുസ്തകമാണ് ചർച്ചകൾക്ക് അടിസ്ഥാനം. പുസ്തകശാലയിൽ നിന്ന് കുടുംബസമേതം പുറത്തിറങ്ങുമ്പോൾ ജോ ബൈഡന്‍റെ കയ്യിലുണ്ടായിരുന്നത് ഇസ്രയേലിന്‍റെ ക്രൂരത വിവരിക്കുന്ന പുസ്തകമാണെന്നതാണ് ചർച്ചകളുടെ ആധാരം.
അമേരിക്കൻ മാധ്യമങ്ങളാണ് ബൈഡൻ പുസ്തകവുമായി പുറത്തിറങ്ങുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. കയ്യിലെ പുസ്തകം ചിലർ തിരിച്ചറിഞ്ഞതോടെ ചൂടേറിയ ചർച്ചയായി അത് മാറുകയായിരുന്നു. മകൻ ഹണ്ടർ ബൈഡനും മകൾ ആഷ്‌ലി ബൈഡനും കൊച്ചുമക്കൾക്കുമൊപ്പം പുറത്തിറങ്ങിയ ബൈഡന്‍റെ കയ്യിൽ കൊളംബിയ സർവകലാശാല പ്രൊഫസറും പലസ്തീൻ - ലബനീസ് പ്രൊഫസർ റാഷിദ് ഖാലിദി രചിച്ച ഇസ്രയേലിന്‍റെ യുദ്ധ ക്രൂരത വിവരിക്കുന്ന പുസ്തകമായിരുന്നു. The Hundred Years’ War on Palestine: A History of Settler Colonialism and Resistance, 1917–2017 എന്ന പുസ്തകമായിരുന്നു അത്.
ടീഷർട്ടും ജാക്കറ്റും കൂളിങ് ഗ്ലാസും ക്യാപ്പും ധരിച്ച് ഒരു പുസ്തകശാലയിൽനിന്നു പുറത്തിറങ്ങുന്ന ബൈഡന്‍റെ ചിത്രമാണ് ചർച്ചയായിരിക്കുന്നത്. പലസ്തീനിൽ ഒരു നൂറ്റാണ്ട് കാലം ഇസ്രായേൽ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും ചരിത്രം അനാവരണം ചെയ്യുന്നതാണ് പുസ്തകം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ബൈഡനുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത അനധികൃതമായി തോക്ക് കൈയ്യിൽ വച്ചതടക്കമുള്ള കേസുകളിൽ മകൻ ഹണ്ടർ ബൈഡന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി എന്നതാണ്. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയിൽ കുറ്റവാളികൾക്ക് മാപ്പ് നൽകി നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്ന പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡൻ പടിയിറങ്ങും മുന്നേ മകന് മാപ്പ് നൽകിയത്. മകനെതിരായ കേസുകളിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകില്ലെന്ന് ഇത്രയും കാലം ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡൻ ഒടുവിൽ നിലപാട് മാറ്റുകയായിരുന്നു. തന്‍റെ മകനാണെന്ന കാരണത്താൽ ഹണ്ടർ ബൈഡൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രസിഡന്‍റിന്‍റെ ഈ നീക്കം. തോക്ക് കേസിന് പുറമേ നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടർ പ്രതിയായിരുന്നു. പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡൻ മാപ്പ് നൽകിയതോടെ ഹണ്ടർ ബൈഡന് കേസുകളിൽ നിന്ന് മോചനം ലഭിക്കും.