
അരിസോണ: കൊടും ചൂടിൽ ഏഴ് മണിക്കൂറോളം കാറിൽ കഴിയേണ്ടി വന്ന ആറ് മാസം പ്രായമുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ജോലിക്ക് പോകേണ്ടതിനാൽ കുട്ടിയെ മറ്റൊരിടത്ത് താമസിക്കുന്ന പിതാവിന്റെ അടുത്ത് ആക്കണമെന്ന ആൺകുട്ടിയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച അയൽവാസി കുഞ്ഞിനെ യാവാപൈയിലക്ക് കുഞ്ഞിനെ കൊണ്ടുപോകുമ്പോഴാണ് സംഭവം. അയൽവാസിയുടെ കുടുംബ വീടിന് സമീപത്തായിരുന്നു കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്നത്. കാറിലെ ബാക്ക് സീറ്റിലിരുന്ന കുഞ്ഞ് ഉറങ്ങിപ്പോയി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വീട്ടിലെത്തിയ അയൽവാസി കുഞ്ഞിനെ പിതാവിന്റെ അടുത്തേക്ക് കൊണ്ടു പോകാൻ മറന്നതോടെയാണ് കൊടും ചൂടിൽ ആറ് മണിക്കൂറോളം കുട്ടി കാറിൽ കിടക്കേണ്ടി വന്നത്. രാത്രി 9 മണിയോടെ അയൽവാസി കുഞ്ഞിനെ എപ്പോഴാണ് എത്തിക്കുന്നത് എന്ന് തിരക്കി കുട്ടിയുടെ പിതാവ് ഭാര്യയെ വിളിക്കുമ്പോഴാണ് കുഞ്ഞ് വീട്ടിലെത്തിയില്ലെന്ന വിവരം അമ്മ അറിയുന്നത്. ജോലി സ്ഥലത്തായിരുന്ന അമ്മ അയൽവാസിയെ വിളിച്ച് തിരക്കുമ്പോഴാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ മറന്ന കാര്യം ഇയാളും തിരിച്ചറിയുന്നത്. കുഞ്ഞിനെ കാറിന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെ വൈകി പോയിരുന്നു. ഫീനിക്സിൽ നിന്ന് 65 മൈൽ വടക്കുള്ള കോർഡ്സ് ലേക്കിൽ ചൊവ്വാഴ്ചത്തെ താപനില 47 ഡിഗ്രിയിലെത്തിയിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ ലൂസിയാനയിലും രക്ഷിതാവ് കാറിൽ നിന്ന് എടുക്കാൻ മറന്ന് പോയ 6 മാസം പ്രായമുള്ള മറ്റൊരു ആൺകുട്ടിയും കടുത്ത ചൂടിൽ മരിച്ചിരുന്നു. ജോലിക്ക് പോകുമ്പോൾ കുട്ടിയെ ഡേ കെയറിലാക്കാനായി മറന്ന് പോയതിനെ തുടർന്നാണ് ഈ സംഭവം. ജോലി കഴിഞ്ഞ് കുഞ്ഞിനെ ഡേ കെയറിൽ നിന്ന് തിരികെ കൂട്ടാനെത്തിയപ്പോഴാണ് കുഞ്ഞിനെ ഡേ കെയറിൽ എത്തിച്ചില്ലെന്ന വിവരം രക്ഷിതാവ് മനസിലാക്കുന്നത്.
ഈ വർഷം മാത്രം സമാനമായ സംഭവങ്ങളിൽ 17 കുട്ടികളാണ് അമേരിക്കയിൽ മരിച്ചതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം 29 കുട്ടികളാണ് പല രീതിയിൽ കാറിൽ ഒറ്റപ്പെട്ട് മരിച്ചത്. 2018ൽ 54 കുട്ടികളാണ് ഇത്തരത്തിൽ മരിച്ചത്. 1990ന് ശേഷം 1101 കുട്ടികളാണ് കൊടും ചൂടിൽ കാറിൽ കുടുങ്ങി മരിച്ചത്. ഇതിൽ 88 ശതമാനം സംഭവങ്ങളിലും 3 വയസിൽ താഴെ പ്രായമുള്ളവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam