
ഗാസ: ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ. 2024 ജൂലൈ മാസത്തിൽ നടന്ന വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ അവകാശപ്പെട്ടതെന്നാണ് റോയിട്ടേഴ്സ്, ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാൻ യൂനിസിൽ ജൂലൈ 13 നടന്ന വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ മുഹമ്മദ് ദെയ്ഫിന്റെ മരണത്തേക്കുറിച്ച് ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു മുഹമ്മദ് ദെയ്ഫ് എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. 1200ഓളം പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിലെത്തിയപ്പോഴാണ് ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടത്.
ഒക്ടോബറിൽ തെക്കൻ ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണം ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ്‌സിന്‍റെ കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഗാസയിലെ ഹമാസ് നേതാവ് യെഹ്‌യ സിൻവാറുമായി ചേർന്ന് സംയുക്തമായാണ് തീരുമാനിച്ചതെന്നായിരുന്നു ഹമാസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റോയിറ്റേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇസ്മായീൽ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് ഹമാസ് നേതാക്കളുടെ പേരുകളാണ് ഒക്ടോബറിലെ ആക്രമണത്തിന് പിന്നിലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇസ്മായീൽ ഹനിയ്യയുടെയും ഹിസ്ബുള്ള കമാൻഡർ ഫുവാദ് ശുക്ർ എന്നിവരുടെ കൊലപാതകത്തിന് പിന്നാലെയാണ് മുഹമ്മദ് ദെയ്ഫിന്റെ മരണം ഇസ്രയേൽ സൈന്യം സ്ഥിരീകരിക്കുന്നത് .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam