
ദില്ലി: ഏജൻ്റുമാരാൽ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ ആറ് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ആറ് ഇന്ത്യക്കാരെ റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നത്.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ, ഗുൽബർഗയിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീർ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവർ സംഘത്തിലുണ്ട്. കശ്മീരിൽ നിന്നുള്ള ഒരു യുവാവും കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരാളും വ്യാഴാഴ്ച വൈകുന്നേരം മോസ്കോയിൽ നിന്ന് വിമാനം കയറിയിരുന്നു. റഷ്യൻ സർക്കാർ ഓഫീസുകളിൽ ഹെൽപ്പർമാരായി ജോലിക്ക് അപേക്ഷിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. പിന്നീട് ഇവരുടെ ജീവൻ പോലും അപകടത്തിലാക്കി യുദ്ധത്തിന്റെ മുൻനിരയിലേക്ക് പോകാൻ നിർബന്ധിതരാക്കുകകയായിരുന്നുവെന്ന് യുവാക്കളുടെ കുടുംബങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നവംബറിൽ റഷ്യയിലേയ്ക്ക് പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്‌സാൻ അവിടെവെച്ച് മരണമടഞ്ഞത് കുടുംബങ്ങളിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 91 ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തില്‍ റിക്രൂട്ട് ചെയ്തതായും അതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 69 ഇന്ത്യക്കാര്‍ മോചനത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഓഗസ്റ്റ് 9 ന് ലോക്‌സഭയെ അറിയിച്ചിരുന്നു.
READ MORE: നിര്‍ണായകമായ നാലാം ക്വാഡ് ഉച്ചകോടി; അമേരിക്ക ആതിഥേയത്വം വഹിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam