
ഇറ്റലിയുടെ തെക്കൻ തീരത്ത് അഭയാർത്ഥികളുടെ ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ മരണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജീവിതത്തിൽ ഒരിക്കലും കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന മൃതദേഹങ്ങളിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുമുണ്ടായിരുന്നു. തുർക്കിയിലെ ഇസ്മിർ തുറമുഖത്ത് നിന്നും നാല് ദിവസം മുൻപാണ് ബോട്ട് പുറപ്പെട്ടത്.
അഫ്ഗാൻ, ഇറാൻ അഭയാർത്ഥികളായിരുന്നു ബോട്ടിലധികവും, യൂറോപ്പിന്‍റെ സുരക്ഷിതത്വം കൊതിച്ചാണ് ഈ അപകടയാത്രയ്ക്ക് അവർ തുനിഞ്ഞിറങ്ങിയത്. പക്ഷേ തീരത്തടുക്കും മുൻപ് പാറക്കെട്ടുകളിൽ ഇടിച്ച് ബോട്ട് തകർന്നു. ബോട്ടിലുണ്ടായിരുന്നവരിൽ 81 പേർ ജീവനോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവരിൽ 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ് ഒരാളുടെ നില അതീവഗുരുതരവും. 150-നും 200-നും ഇടയിൽ യാത്രക്കാർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഈ കണക്കിൽ വ്യക്തതയില്ല. രക്ഷപ്പെട്ടവരുടെ വാക്ക് വിശ്വസിച്ചാൽ ഇരുപതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam