
സിംഗപ്പൂർ: വിമാന യാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയിൽ 73കാരനായ ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് സിംഗപ്പൂരിലെ കോടതി. സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്ഐഎ) വിമാനത്തിൽ യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ചെന്നാണ് പരാതി. ഇതിൽ ഒരു സ്ത്രീയെ നാല് തവണ ഉപദ്രവിച്ചതായും ആരോപണമുണ്ട്.
ബാലസുബ്രഹ്മണ്യൻ രമേഷ് എന്നയാൾക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. നവംബർ 18ന് വിമാനത്തിൽ വെച്ച് മൂന്ന് പേരെ ഓരോ തവണ വീതം ഇയാൾ ഉപദ്രവിച്ചതായി പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഏഴ് കുറ്റങ്ങൾ ചുമത്തിയതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീകൾ വിമാനത്തിലെ യാത്രക്കാരോ ജോലിക്കാരോ ആയിരുന്നോ എന്ന് കോടതി രേഖകൾ വെളിപ്പെടുത്തിയിട്ടില്ല.
പുലർച്ചെ 3:15ഓടെ ബാലസുബ്രഹ്മണ്യൻ ആദ്യമൊരു സ്ത്രീയെ ഉപദ്രവിച്ചെന്നും അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സ്ത്രീയെയും ഉപദ്രവിച്ചെന്നാണ് ആരോപണം. പുലർച്ചെ 3.30 നും 6 നും ഇടയിൽ രണ്ടാമത്തെ സ്ത്രീയെ ഇയാൾ മൂന്ന് തവണ കൂടി ഉപദ്രവിച്ചതായാണ് പറയപ്പെടുന്നത്. രാവിലെ 9:30 ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകുന്നേരം 5:30 ഓടെ നാലാമത്തെ സ്ത്രീയെയും ഉപദ്രവിച്ചതായും പറയപ്പെടുന്നു. ഡിസംബർ 13ന് ഇയാൾ കുറ്റം സമ്മതിക്കുമെന്ന് സിംഗപ്പൂർ ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിക്രമങ്ങളുടെ കണക്കുകൾ പ്രകാരം ഒരു പ്രതിയ്ക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ ചൂരൽ പ്രയോഗമോ അല്ലെങ്കിൽ ഈ ശിക്ഷകളുടെ ഏതെങ്കിലും സംയോജനമോ ലഭിക്കും. എന്നാൽ, ബാലസുബ്രഹ്മണ്യന് 50 വയസ്സിനു മുകളിൽ പ്രായമുള്ളതിനാൽ ചൂരൽ പ്രയോഗം ശിക്ഷയായി നൽകാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
READ MORE: പച്ചക്കറി വാങ്ങിച്ചു, പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച സംഭവം; മധ്യവയസ്കൻ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam