
അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് തകർന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:15ന് പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിലാണ് അപകടം ഉണ്ടായത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. കേപ്പ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള മേഖലയിലാണ് വിമാനം തകർന്നുവീണത്. എൻടിഎസ്ബി, അലാസ്ക സ്റ്റേപ്പ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെൻ്റർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
വിമാനത്തിൽ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എൻടിഎസ്ബി അലാസ്ക മേഖല മേധാവി ക്ലിൻ്റ് ജോൺസൺ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണം വ്യക്തമല്ലെന്ന് അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷിക്കും. എൻടിഎസ്ബി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam