സഹായത്തിനായി അപാർട്ട്മെന്‍റിൽ നിന്നും സ്ത്രീയുടെ നിലവിളി; പിന്നാലെ പൊലീസ് തിരഞ്ഞ നടൻ കാട്ടിൽ മരിച്ചനിലയിൽ

By Web TeamFirst Published Apr 7, 2024, 9:49 AM IST
Highlights

നടനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി നാല് ദിവസത്തിന് ശേഷമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്

കൻസാസ്: നടൻ കോൾ ബ്രിംഗ്സ് പ്ലെൻ്റിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നടനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി നാല് ദിവസത്തിന് ശേഷമാണ് വനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഗാർഹിക പീഡന കേസിൽ ആരോപണ വിധേയനായ കോള്‍ ബ്രിംഗ്സിന്‍റെ മൃതദേഹം കൻസാസിൽ വിജനമായ പ്രദേശത്ത് കാറിലാണ് കണ്ടെത്തിയത്. 1923 എന്ന പരമ്പരയിലൂടെയാണ് കോള്‍ ബ്രിംഗ്സ് ശ്രദ്ധേയനായത്.

കഴിഞ്ഞയാഴ്ച ലോറൻസിലെ ഒരു അപ്പാർട്ട്മെൻ്റിൽ നിന്നും സ്ത്രീ സഹായത്തിനായി നിലവിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതി അപ്പോഴേക്കും സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ നഗരം വിടുന്ന കോള്‍ ബ്രിങ്സിന്‍റെ ദൃശ്യം ട്രാഫിക് ക്യാമറകളിൽ നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് കോള്‍ ബ്രിംഗ്സിന്‍റെ അറസ്റ്റിനായി ജില്ലാ അറ്റോർണിക്ക് ലോറൻസ് പോലീസ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ ആരെയാണ് കോള്‍ ബ്രിംഗ്സ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരയുടെ സ്വകാര്യത പരിഗണിച്ച് വിശദാംശങ്ങള്‍ നൽകാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. 

ബഹിഷ്കരണത്തിൽ കൈപൊള്ളി; മക്ഡോണാൾഡ്സ് ഇസ്രയേലിലെ റസ്റ്റോറന്റുകൾ തിരികെ വാങ്ങുന്നു

പിന്നാലെ കാണാതായ കോള്‍ ബ്രിംഗ്സിനെ നാല് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടന്‍റെ മരണം അമ്മാവൻ മോസസ് ബ്രംഗ്സ് സമൂഹ മാധ്യമങ്ങളിൽ സ്ഥിരീകരിച്ചു. 'എൻ്റെ മകൻ കോളിനെ കണ്ടെത്തി, അവൻ ഇപ്പോൾ ഈ ഭൂമിയിൽ ഞങ്ങളോടൊപ്പം ഇല്ലെന്ന് ദുഖത്തോടെ അറിയിക്കട്ടെ' എന്ന അച്ഛന്‍റെ പ്രസ്താവനയാണ് അമ്മാവൻ പങ്കുവെച്ചത്. കോളിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഈ വിഷമ ഘട്ടത്തിൽ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം കുറിച്ചു.

കോള്‍ ബ്രിങ്സിനെ കാണാനില്ലെന്നും വിവരം കിട്ടുന്നവർ അറിയിക്കണമെന്നും നേരത്തെ അമ്മാവൻ സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടിരുന്നു. നടന്‍റെ ഫോണ്‍ സ്വിച്ച്ഓഫ് ആയതിന് പിന്നാലെയായിരുന്നു ഇത്. നാല് ദിവസത്തിന് ശേഷമാണ് കാടുമൂടിക്കിടക്കുന്ന വിജനമായ പ്രദേശത്ത് കാറിൽ 27 വയസ്സുകാരനായ നടനെ മരിച്ച നിലിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!