
കാബൂള്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായ പദ്ധതികള്‍ വെട്ടിക്കുറച്ചതോടെ ഒമാനില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ അഫ്ഗാന്‍ വനിതകളുടെ പഠനം മുടങ്ങുമെന്ന് റിപ്പോര്‍ട്ട്. യുഎസ്എഐഡി ഫണ്ട് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് 80 അഫ്ഗാന്‍ വനിതകള്‍ക്കാള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇവരുടെ പഠനത്തിനായി യുഎസ്എഐഡി ഫണ്ട് വഴി നല്‍കിക്കൊണ്ടിരുന്ന സ്കോളര്‍ഷിപ്പാണ് നിര്‍ത്തലാക്കിയത്. ഒമാനില്‍ നിന്ന് തിരിച്ച് അഫ്ഗാനിലേക്ക് പോകേണ്ടി വരുന്നത് ഞെട്ടിപ്പിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
'സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കാര്യം അറിഞ്ഞപ്പോള്‍ എല്ലാവരും കരഞ്ഞു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഹൃദയഭേദകം. രണ്ടാഴ്ചക്കുള്ളില്‍ ഞങ്ങളെ തിരിച്ചയക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. എന്നാല്‍ ഈ സമയത്ത് അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണം, സാമ്പത്തിക സഹായം നല്‍കി പുനരധിവാസം സാധ്യമാക്കണം' എന്ന് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെ നിഷേധിച്ചിരിക്കുകയാണ്. സര്‍വ്വകലാശാലകളില്‍ അവര്‍ക്ക് പ്രവേശനമില്ല. ഈയൊരു സാഹചര്യത്തിലാണ് ഒമാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഫ്ഗാനിലേക്ക് മടങ്ങേണ്ടി വരുന്നത്.
ജനുവരിയില്‍ അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് ഏകദേശം 90 ശതമാനത്തിലധികം വിദേശ സഹായ കരാറുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുഎസ്എഐഡിയെ ആശ്രയിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam