
കാലിഫോർണിയ: ആഫ്രിക്കൻ ഭൂഖണ്ഡം മുമ്പത്തേക്കാൾ വേഗത്തിൽ വിഘടിക്കുന്നതായി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. 2005-ൽ, എത്യോപ്യൻ മരുഭൂമിയിൽ 35 മൈൽ നീളമുള്ള വിള്ളൽ പ്രത്യക്ഷപ്പെട്ടു. അത് ഇപ്പോൾ ഓരോ വർഷവും അര ഇഞ്ച് എന്ന തോതിൽ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് മുമ്പ് വിശ്വസിച്ചിരുന്ന ഈ പ്രക്രിയ ഇപ്പോൾ ഒന്നുമുതൽ അഞ്ച് ദശലക്ഷം വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ കെൻ മക്‌ഡൊണാൾഡ് സാന്താ ബാർബറ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിഭജനം മൂലം ഭൂമിയിൽ ഒരു പുതിയ സമുദ്രവും ഭൂഖണ്ഡവും രൂപപ്പെട്ടേക്കാം എന്നാണ് ശാസ്‍ത്രജ്ഞർ പറയുന്നത്.
പ്രൊഫസർ മക്‌ഡൊണാൾഡിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ ജലത്തിന് കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് താഴ്‌വര നിറയ്ക്കാൻ കഴിയും. ഒടുവിൽ ഈ പ്രദേശം ഒരു പുതിയ സമുദ്രത്തിൻ്റെ രൂപമെടുക്കും. ഈ പുതിയ സമുദ്രം അറ്റ്ലാൻ്റിക് പോലെ ആഴമുള്ളതായിരിക്കാം. കെനിയ, ടാൻസാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളെയാണ് ഈ വിള്ളൽ ബാധിക്കുക. വിഭജനത്തിന് ശേഷം എത്യോപ്യയുടെ ഈ ഭാഗം 'നൂബിയൻ ഭൂഖണ്ഡം' എന്ന് അറിയപ്പെടുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ വിഭജനം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മക്ഡൊണാൾഡ് അവകാശപ്പെടുന്നത്. എങ്കിലും, ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പോലുള്ള സംഭവങ്ങൾ തുടർന്നും സംഭവിക്കും.
ഈ പ്രക്രിയ 22 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട 2,000 മൈൽ നീളമുള്ള ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്ത്, സോമാലിയൻ, നൂബിയൻ എന്നീ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകൾ പരസ്പരം അകന്നുപോകുന്നു. ലിത്തോസ്‍ഫിയർ എന്ന് വിളിക്കപ്പെടുന്ന മുകൾഭാഗം നിരവധി ടെക്റ്റോണിക് പ്ലേറ്റുകളായി തിരിച്ചിരിക്കുന്നു. ഈ ഫലകങ്ങൾ ഭാഗികമായി ചലിക്കുന്നതായി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഭൂമിയുടെ മധ്യഭാഗത്ത് നിന്ന് ഉയരുന്ന ചൂട് മൂലമാണ് ഈ പ്രവർത്തനം സംഭവിക്കുന്നത്.
2024-ൽ പ്രസിദ്ധീകരിച്ച ഫ്രണ്ടിയേഴ്‌സ് ഇൻ എർത്ത് സയൻസ് എന്ന തലക്കെട്ടിലുള്ള ഒരു പഠനം, വിള്ളൽ സംവിധാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ വ്യത്യസ്‍തമാണെന്ന് റിപ്പോർട്ട് ചെയ്തു. വിള്ളലിൻ്റെ വടക്കൻ ഭാഗം ഏറ്റവും വേഗത്തിൽ വിഭജിക്കുകയാണെന്നും അവിടെ ആദ്യം പുതിയ സമുദ്രങ്ങൾ രൂപപ്പെടുമെന്നും 2020 ലെ ഒരു പഠനത്തിൽ വിർജീനിയ ടെക് പ്രൊഫസർ ഡി.സാറാ സ്റ്റാമ്പ്സ് അവകാശപ്പെടുന്നത്. 2018-ൽ കെനിയയിൽ കനത്ത മഴയ്ക്ക് ശേഷം സമാനമായ വിള്ളലുകൾ കണ്ടെത്തിയിരുന്നു. പ്രദേശവാസികൾക്ക് ആ സമയത്ത് മണ്ണ് ഇളകിയ സംഭവങ്ങൾ അനുഭവപ്പെട്ടിരുന്നു. ഭാവിയിൽ, അത്തരം കൂടുതൽ വിള്ളലുകൾ രൂപപ്പെട്ടേക്കാം എന്നും ഇതുമൂലം മഡഗാസ്‍കർ ദ്വീപും രണ്ട് വ്യത്യസ്ത കഷണങ്ങളായി വിഭജിക്കപ്പെട്ടേക്കാം എന്നുമാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam