
ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ പലസ്തീൻ അനുകൂല പ്രതിഷേധം. ഇൻതിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമാണ് ശനിയാഴ്ച ടോക്കിയോയിൽ നടന്നത്. വെടിനിർത്തൽ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ടോക്കിയോയിലെ ഷിബുയാ സ്ട്രീറ്റിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേരാണ് ഭാഗമായത്. ഇസ്രയേലിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ളതായിരുന്നു റാലിയിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിലേറെയും.
പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരുവുകൾ തോറുമുള്ള ഇസ്രയേൽ വിരുദ്ധ റാലി നടന്നത്. ഇസ്രയേൽ റാഫയിൽ നടത്തുന്ന വ്യോമാക്രമണങ്ങളേയും ശക്തമായി അപലപിക്കുന്നതായിരുന്നു പ്രതിഷേധ റാലി. സമാധാനപരമായി നടന്ന പ്രതിഷേധ റാലി ടോക്കിയോയിലെ പ്രധാന ട്രാൻസ്പോർട്ടേഷൻ ഹബ്ബിന് സമീപത്താണ് അവസാനിച്ചത്. ജപ്പാനിലെ പ്രധാന സർവ്വകലാശാലകളിൽ ഇസ്രയേൽ വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. ടോക്കിയോ സർവ്വകലാശാലയിലും വസീദാ സർവ്വകലാശാലയിലും ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടാരങ്ങൾ അടക്കമുള്ളവ കെട്ടിയായിരുന്നു സർവ്വകലാശാലകളിലെ പ്രതിഷേധം.
നേരത്തെ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലും യൂറോപ്പിലെ വിവിധ പ്രമുഖ സർവ്വകലാശാലകളിലും ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ സജീവമായിരുന്നു. അമേരിക്കൻ സർവ്വകലാശാലകളിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ നിരവധി പേരാണ് അറസ്റ്റിലായത്. പലയിടങ്ങളും കാമ്പസുകളിൽ നിന്ന് വിദ്യാർത്ഥികളെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അതേസമയം റഫായിൽ നിന്ന് കൂടുതൽ പേരോട് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഒഴിയാൻ ആവശ്യപ്പെടുന്നത്. പലയിടത്തും നേർക്കുനേർ ഏറ്റുമുട്ടലെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഒരു ലക്ഷത്തോളം പേരാണ് അൽ മവാസയിലേക്ക് നീങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam