തോക്ക് നിയന്ത്രിക്കാനുള്ള പരിപാടികള്‍ അമേരിക്കയില്‍ തോല്‍ക്കുന്നത് ഇതു കൊണ്ടാണ്; ചരിത്രം, വര്‍ത്തമാനം.!

By Alaka NandaFirst Published May 28, 2022, 10:16 PM IST
Highlights

ടെക്സാസിലെ സ്കൂളില്‍  വെടിവയ്പ്പ് നടത്തിയത് 18 കാരനാണ്. ക്ലാസ്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ട് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. 40 മിനിറ്റ് നീണ്ടുനിന്ന കൂട്ടക്കൊലയാണ് ഈ കൗമരാക്കാരനായ സാല്‍വഡോര്‍ റാമോസ് നടത്തിയത്. 

ഇപ്പോഴും തോക്കുനിയന്ത്രണത്തിൽ ഇപ്പോഴും നിയമം പിന്നോട്ടാണ് അമേരിക്കന്‍ ഐക്യനാടുകളില്‍. ഭരണഘടനയിലെ രണ്ടാം ഭേദഗതി ഉറപ്പുനൽകുന്നതാണ് തോക്ക് ഉപയോഗിക്കാനുള്ള അവകാശം. കാലപ്പഴക്കമുള്ള നിയമം കാലഹരണപ്പെട്ടെന്ന വാദമൊന്നും അമേരിക്കയില്‍ നിലനില്‍ക്കില്ല. കാരണം അത് അമേരിക്കയുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ് തോക്ക് ഉപയോഗം.

ടെക്സാസിലെ സ്കൂളില്‍  വെടിവയ്പ്പ് നടത്തിയത് 18 കാരനാണ്. ക്ലാസ്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ട് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. 40 മിനിറ്റ് നീണ്ടുനിന്ന കൂട്ടക്കൊലയാണ് ഈ കൗമരാക്കാരനായ സാല്‍വഡോര്‍ റാമോസ് നടത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അയാളുട  അയൽക്കാർക്ക് പോലും അധികമറിയില്ല.   2012ൽ 20 കുട്ടികളും 6 മുതിർന്നവരും മരിച്ച കണക്ടിംഗ്കട്ട്  കൂട്ടക്കൊലക്കുശേഷം നടന്ന ഏറ്റവും മാരകമായ കൂട്ടക്കൊലയാണിത്. 

പക്ഷേ അമേരിക്കയില്‍ വെടിവയ്പ്പുകള്‍ പതിവാണ്.  ദിവസങ്ങൾക്കുമുന്പാണ്  ന്യൂയോർക്കിലെ ബഫല്ലോയിലെ സൂപ്പർമാർക്കറ്റിൽ 10 കറുത്ത വർഗക്കാരെ വെടിവച്ച് കൊന്നത്.  വംശവെറിയായിരുന്നു അതിന് കാരണം. പക്ഷേ നിയമങ്ങൾ കർശനമാക്കാൻ അധികൃതർ ഇപ്പോഴും മടിക്കുന്നു.പ്രത്യേകിച്ചും റിപബ്ലിക്കൻ ഭരണത്തിലുള്ള സംസ്ഥാനങ്ങൾ. രാജ്യത്തിന്റെ ഭരണഘടനയിൽ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് തോക്ക് കൊണ്ടുനടക്കാനുള്ള അവകാശം. സന്ദർശകർക്ക് തോന്നുന്ന പേടിയൊന്നും അമേരിക്കക്കാർക്ക് തോക്കിനോടില്ല. 

അതവരുടെ ജീവിതത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനും സ്വയരക്ഷക്കുമുള്ള അടിസ്ഥാന അവകാശമാണ്. അതിനെ എതിർക്കുന്നത് അടിസ്ഥാന അവകാശത്തെ എതിർക്കുന്നതുപോലെയാണ്.  250 വർഷം മുന്പ് എഴുതപ്പെട്ട ഒരു രേഖ എന്തിനിപ്പോഴും കൊണ്ടുനടക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയേയില്ല തോക്കിന്‍റെ കാര്യം വരുമ്പോള്‍.  

തോക്ക് നിയന്ത്രിക്കാന്‍ പരാജയപ്പെടുന്ന ഭരണകൂടം

2012 ൽ നടന്ന കൂട്ടക്കൊലയെ തുടർന്ന് ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. നിയന്ത്രങ്ങൾ അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ നിർദ്ദേശിച്ചു. പക്ഷേ കോൺഗ്രസിലെ റിപബ്ലിക്കൻ അംഗങ്ങൾ ഒറ്റക്കെട്ടായി അതിനെ എതിർത്തു. ഒന്നും നടക്കാതെ വന്നപ്പോൾ മരിച്ചവരുടെ ബന്ധുക്കൾ റൈഫിൾ നിർമ്മാതാവിനെതിരെ കോടതിയിൽ പോയി. 9 കുടുംബങ്ങൾക്ക് 73 മില്യൻ ഡോളർ നൽകേണ്ടിവന്നു തോക്ക് നിർമ്മാതാവിന്. തോക്ക് സ്വന്തമാക്കുന്നതിന് നിയന്ത്രണം , സെമി ഓട്ടോമാറ്റിക് തോക്കുകൾക്ക് നിരോധനം ഇതാണ് തോക്ക് നിയന്ത്രണ നിയമവാദികളുടെ ആവശ്യം. 

2020 ൽ മാത്രം തോക്കുമായി ബന്ധപ്പെട്ട മരണങ്ങൾ 4300 ആണ് യുഎസില്‍ ഉണ്ടായത് എന്നാണ് കണക്ക്. തോക്ക് ജൻമാവകാശമാണെന്ന് ചിന്തിക്കുന്ന സാധാരണക്കാരുണ്ട് അമേരിക്കയില്‍. അതിനുവേണ്ടുന്ന സ്വാധീനം ചെലുത്താൻ  നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ എന്ന സംഘടനയും. 1871 ൽ രൂപം കൊണ്ട സംഘടനയുടെ സ്ഥാപകർ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത രണ്ടുപേരാണ്. 1934 ലാണ് സംഘടന രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. 1975ൽ രാജ്യത്തിന്റെ  നയങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമായി. ഇന്നത് അമേരിക്കയിലെ ഏറ്റവും വലിയ സ്വാധീന ശക്തികളിലൊന്നാണ്.  

എല്ലാ തരത്തിലെ നിയന്ത്രണങ്ങൾക്കും എതിരാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍.  പൊതുസ്ഥലങ്ങളിലും തോക്ക് പരസ്യമായി കൊണ്ടുനടക്കാൻ ജനത്തെ അനുവദിക്കണം എന്നാണ് അവരുടെ പക്ഷം. അതിന് നിയമം വേണമെന്നും. 30 ലക്ഷമാണ്  നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍റെ  അംഗബലം. മുൻപ്രസിഡന്റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അംഗമായിരുന്നു. പിന്നെ രാജിവച്ചു, സംഘടനയുടെ ചെയർമാൻ ഫെഡറൽ ഏജന്റുമാരെ റൌഡികൾ എന്നുവിളിച്ചതാണ് കാരണം.

എന്തായാലും രാഷ്ട്രീയ സ്വാധീനം കനത്തതാണ്. കോൺഗ്രസ് അംഗങ്ങളെ തരംതിരിച്ചിട്ടുണ്ട് എൻആർഎ. കിട്ടുന്ന പിന്തുണയുടെ തോത് അനുസരിച്ചാണ് ഈ തരംതിരിവ്. ഓരോ വർഷവും തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ പ്രചാരണങ്ങള്‍ക്കായി കോടികളാണ് സംഘടന ചെലവാക്കുന്നത്. പക്ഷേ ഡോണൾഡ് ട്രംപ് ജയിച്ചപ്പോൾ അതൊന്ന് കുറഞ്ഞു. എന്നാല്‍ തോക്കിനെ പിന്തുണക്കുന്ന പ്രസിഡന്റെത്തിയതോടെ തോക്ക് വിരുദ്ധരുടെ എണ്ണം കൂടി എന്നതാണ് സത്യം. അതോടെ എൻആർഎ  തോക്ക് പ്രചാരണത്തിന് വീണ്ടും കൂടുതൽ തുക ചെലവാക്കി തുടങ്ങി. തോക്കുകൾ വിറ്റഴിയുന്നതും കുറഞ്ഞു. നിരോധനവും നിയന്ത്രണവും വന്നേക്കും എന്ന പേടി ജനത്തിന് ഇല്ലാതായതാണ് വീണ്ടും രംഗത്ത് ഇറങ്ങാന്‍ എൻആർഎയെ പ്രേരിപ്പിച്ചത്.

കോടതി വഴിയുള്ള തോക്ക് നിയന്ത്രണ ശ്രമങ്ങള്‍ക്ക് സംഭവിക്കുന്നത്

അതിനിടെയാണ് യുഎസ് സുപ്രീംകോടതി ഭരണഘടനാഭേദഗതി കൂടുതൽ വിപുലമാക്കാൻ ഒരുങ്ങുന്നത്. ന്യൂയോർക്കിലെ നിയമത്തിനെതിരെ വന്ന ഹർജിയിലാണ് കോടതിയുടെ ആലോചനകൾ നടക്കുന്നത്. വീടിനുപുറത്ത് തോക്ക് കൊണ്ടുനടക്കണമെങ്കിൽ അതിന് ലൈസൻസ് വേണമെന്നാണ് നിയമം.  നിയമം റദ്ദാക്കാനാണ് സാധ്യതയെന്ന്  എതിർപക്ഷക്കാർ  പ്രവചിക്കുന്നുണ്ട്.  2008ലെ ഒരു കേസിൽ വ്യക്തികൾക്ക് തോക്ക്  വീട്ടിൽ സൂക്ഷിക്കാനും കൊണ്ടുനടക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ചു സുപ്രീംകോടതി . ഹാൻഡ്ഗണുകൾക്ക് നിയമപരമായ സുരക്ഷയും നൽകി. 

2011 ൽ ഒരു ജഡ്ജി സെമി ഓട്ടോമാറ്റിക് തോക്കുകളെ പിന്തുണച്ചു. അവ നിരോധിക്കാൻ പറ്റില്ലെന്നും അഭിപ്രായപ്പെട്ടു. പക്ഷേ ഇതൊക്കെയാണെങ്കിലും പല സംസ്ഥാനങ്ങളിലും ഭേദഗതിയിലെ ചില വാക്കുകൾ ഉദ്ധരിച്ച് സംസ്ഥാനകോടതികൾ നിയന്ത്രണങ്ങളെ പിന്തുണച്ചുപോരുന്നുണ്ട്. ഡോണൾഡ് ട്രംപിന്റെ നോമിനികളായ മൂന്ന് ജഡ്ജിമാരുള്ള സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത് എന്നുമോർക്കണം. 

തോക്ക്  നിയന്ത്രണങ്ങളെ എതിർത്തിരുന്നു പ്രസിഡന്റ് ട്രംപ്.  ജഡ്ജിയും കൺസർവേറ്റിവ് പക്ഷക്കാരനുമായ സാമുവൽ അലിറ്റോ  ന്യൂയോർക്ക് സോളിസിറ്റർ ജനറലിനോട് ചോദിച്ച ചോദ്യം തോക്ക് അനുകൂലികള്‍ ശരിക്കും ആഘോഷിച്ച ചോദ്യമാണ്. അതിങ്ങനെയാണ്,  "അർദ്ധരാത്രികളിൽ ജോലി കഴിഞ്ഞ് ന്യൂയോർക്ക് സബ് വേയിൽ വീട്ടിലേക്ക് പോകുന്ന പാവപ്പെട്ടവർക്കും സുരക്ഷ വേണ്ടേ, അവർക്ക് തോക്കുണ്ടെങ്കിൽ സ്വയരക്ഷക്ക് ഉപകരിക്കില്ലേ', ഗർഭഛിദ്രം നിരോധിക്കണമെന്ന് വാദിക്കുന്ന അതേ ജഡ്ജാണ് അലീറ്റോ.  ഈ കേസിലെ  വിധി വരുമുന്പേ തന്നെ ഊഹിക്കാം അതെന്തായിരിക്കുമെന്ന്. 

അമേരിക്കയിൽ തോക്കുകൾക്ക് നിയന്ത്രണം വരില്ലെന്ന് ചുരുക്കം. ഭ്രാന്തൻ  കൂട്ടക്കൊലകളും അവസാനിക്കില്ല. ഡമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി സഹപ്രവർത്തകരോട് ചോദിച്ച ചോദ്യമാണ് പ്രസക്തം. വാട്ട് ആര്‍ വീ ഡു? സ്കൂളുകളിൽ കുഞ്ഞുങ്ങൾ വെടിയേറ്റ് മരിക്കുമ്പോൾ, അത് നിയമത്തിലൂടെ തടയേണ്ടവർ എന്താണീ ചെയ്യുന്നത്?

Gun Missing: റെയില്‍വേ കണ്ടെയ്നറില്‍ നിന്ന് ആയിരക്കണക്കിന് തോക്കുകള്‍ മോഷണം പോയി

പ്ലാനിംഗ് ഫേസ്ബുക്കിലൂടെ, അക്രമം തെരുവുകളില്‍;  അമേരിക്കയില്‍ അഴിഞ്ഞാടുന്ന സായുധസംഘങ്ങള്‍

click me!