
ടെൽ അവീവ് : ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രായേലി നഗരങ്ങളിൽ ഇന്ന് ഇറാന്റെ മിസൈലുകൾ വീണു. ബേർശേബയിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ട്. നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രായേലി നഗരങ്ങളിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.
ഇറാൻ ആണവ റിയാക്ടറിന് നേരെ ഇസ്രയേൽ ആക്രമണം
അതേ സമയം, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ഇറാന്റെ ആണവ റിയാക്ടറിന് നേരെ ഇസ്രയേൽ ഇന്നലെ രാത്രി ആക്രമണം നടത്തി. ഇവിടുത്തെ ആണവോർജ പദ്ധതികൾ പൂർണ്ണമായി നിശ്ചലമായെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ ആയുധ ഫാക്ടറികൾ, ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രങ്ങൾ എന്നിവ അടക്കം ലക്ഷ്യമിട്ട് 40 യുദ്ധവിമാനങ്ങളാണ് രാത്രി മുഴുവൻ ആക്രമണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam