
ഇസ്ലാമാബാദ്: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) പ്ലീനറി യോഗത്തിന് മുന്നോടിയായി പാക്കിസ്ഥാന്റെ കണ്ണിൽ പൊടിയീടൽ തന്ത്രം. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാൻ വർദ്ധിപ്പിച്ചു. അസ്ഹറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 70 ലക്ഷം പാക്കിസ്ഥാൻ രൂപയാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ് ഐ എ) പുതുതായി പ്രഖ്യാപിച്ചത്. നേരത്തെ 2021 ൽ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ 20 ലക്ഷം രൂപ കൂടി ഉയർത്തിയത്.
എഫ് ഐ എ പുറത്തുവിട്ട ഏറ്റവും പുതിയ 'റെഡ് ബുക്കിലാണ്' മസൂദ് അസ്ഹറിനെ ഉൾപ്പെടുത്തി പാക്കിസ്ഥാൻ ഇനാം വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീകരവിരുദ്ധ നിരീക്ഷണ സംഘടനയായ എഫ് എ ടി എഫിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുന്നത് ഒഴിവാക്കാനും അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് പാക്കിസ്ഥാന്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. മസൂദ് അസ്ഹർ പാക്കിസ്ഥാനിലില്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നുമാണ് 2021 മുതൽ പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസത്തെ സാങ്കേതിക പരിശോധനകളുടെ അടിസ്ഥാനത്തിൽ അസ്ഹർ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള നവാബ്ഷായിൽ ഒളിവിൽ കഴിയുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
2008 ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ലഷ്കറെ തൊയ്ബ ഭീകരരുടെ വിവരങ്ങളിലും പാക്കിസ്ഥാൻ കൃത്രിമം കാണിച്ചതായി വിവരമുണ്ട്. പുതിയ റെഡ് ബുക്കിൽ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട 19 ഭീകരരുടെ പേരുകൾ ഉണ്ടെങ്കിലും, ഇതിൽ ഉൾപ്പെട്ട ലഷ്കർ ഭീകരരായ ചിലരുടെ ചിത്രങ്ങളും ലഷ്കറെ തൊയ്ബ ബന്ധവും പ്രവർത്തനപരമായ വിശദാംശങ്ങളും പാക്കിസ്ഥാൻ നിശബ്ദമായി നീക്കം ചെയ്തു. 2019 ലെ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം വെറും നാടകമാണെന്നാണ് ഇന്ത്യൻ ഏജൻസികളുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam