
ബാരി: അമ്മത്തൊട്ടിലിന്റെ അലാറാം ശബ്ദിച്ചില്ല. ഇറ്റലിയിൽ നവജാത ശിശുവിന് ദാരുണാന്ത്യം. വ്യാഴാഴ്ച തെക്കൻ ഇറ്റലിയിലെ പുഗില മേഖലയിലെ ബാരിയിലാണ് സംഭവം. സാൻ ജിയോവാനി ബാറ്റിസ്റ്റ ദേവാലയത്തിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിലെ സൈറൺ തകരാറിലായതോടെയാണ് സംഭവം. പല വിധ സാഹചര്യങ്ങളിൽ കുട്ടികളെ ഉപേക്ഷിക്കുന്നവരെ സഹായിക്കാനായി സ്ഥാപിച്ചിരുന്നതായിരുന്നു ഈ അമ്മത്തൊട്ടിൽ.
ഒരു മാസം പ്രായം വരുന്ന ആൺകുഞ്ഞിനെ അജ്ഞാതർ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ തൊട്ടിലിൽ കുട്ടികളെത്തിയാൽ മുഴങ്ങേണ്ട സൈറൺ മുഴങ്ങാതെ വന്നതിനാൽ പള്ളി അധികൃതർ വിവരം അറിയാതെ പോവുകയായിരുന്നു. മറ്റൊരു മൃതസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ഇതുവഴി വന്ന ആളുകളാണ് കുഞ്ഞിന്റെ മൃതദേഹം അമ്മത്തൊട്ടിലിൽ നിന്ന് കണ്ടെത്തിയത്. അമ്മത്തൊട്ടിൽ സ്ഥാപിച്ചിരുന്ന മുറിയുടെ വാതിൽ കുറച്ച് തുറന്ന നിലയിൽ കിടക്കുന്നത് കണ്ടതോടെ ഇയാൾ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് തണുത്ത് മരച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
കുട്ടിയെ അമ്മത്തൊട്ടിലിൽ കിടത്തിയാൽ പ്രവർത്തിക്കേണ്ട ഹീറ്റിംഗ് സിസ്റ്റം പ്രവർത്തിക്കാതെ വരികയായിരുന്നു. ഹീറ്റിംഗ് സിസ്റ്റം പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് അമ്മത്തൊട്ടിലിൽ കുട്ടിയെന്ന് വ്യക്തമാക്കുന്ന സൈറൺ പ്രവർത്തിക്കുക. കുട്ടിയെ മരിച്ച നിലയിലാണോ ഉപേക്ഷിച്ചതെന്നുള്ള സംശയവും അന്തർ ദേശീയ മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. പിഞ്ചുകുഞ്ഞിന്റെ മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ വിശദമാക്കി.
അമ്മത്തൊട്ടിൽ സ്ഥാപിച്ച മുറിയിലെ വാതിൽ അടയ്ക്കുന്നതിലെ പിഴവാകാം സൈറൺ മുഴങ്ങാതിരിക്കാൻ കാരണമായതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് നൽകുന്ന സൂചന. ഇതിന് മുൻപ് 2023 ഡിസംബറിലാണ് ഈ അമ്മത്തൊട്ടിൽ പ്രവർത്തിച്ചത്. 2006 മുതലാണ് ഇറ്റലിയിൽ അമ്മത്തൊട്ടിലുകൾ പ്രവർത്തനം ആരംഭിച്ചത്. ആശുപത്രികളിലും പള്ളികളോടും ചേർന്നാണ് ഇത്തരം അമ്മത്തൊട്ടിലുകൾ പ്രവർത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam