
ലണ്ടന്‍: യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ പത്ത് വയസുകാരി അതിഥി ത്രിപാഠി ഇതുവരെ യാത്ര ചെയ്തത് 50 രാജ്യങ്ങളിലൂടെ. യാത്രകളെ ഏറെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പമുള്ള അതിഥിയുടെ യാത്രകള്‍ക്ക് വേണ്ടി ഒരു ദിവസം പോലും സ്കൂള്‍ മുടക്കിയിട്ടില്ലെന്നതാണ് ഏറെ കൗതുകകരം. സൗത്ത് ലണ്ടനില്‍ താമസിക്കുന്ന ദീപക് - അവിലാഷ ദമ്പതികളുടെ മകളായ അതിഥി ഇതിനോടകം യൂറോപ്പിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും നേപ്പാളും സിംഗപ്പൂരും തായ്‍ലന്റുമെല്ലാം സന്ദര്‍ശിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും യുകെയിലെയും ഇന്ത്യയിലെയും വിവിധ മാധ്യമങ്ങളിലും അതിഥിയുടെ ലോക സഞ്ചാരം വലിയ വാര്‍ത്തയായി. മകള്‍ ജനിച്ചപ്പോള്‍ തന്നെ അവള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ഒരാളായിരിക്കണമെന്ന് അതിഥിയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു. വിവിധ സംസ്‍കാരങ്ങളെയും ജനങ്ങളെയും ഭക്ഷണ രീതികളെയും അടുത്തറിയണമെങ്കിലും അതിനായി സ്കൂള്‍ വിദ്യാഭ്യാസത്തിന് മുടക്കം വരുത്താന്‍ പാടില്ലെന്നും അവര്‍ തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അവധി ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തിലായിരുന്നു യാത്രകള്‍ ക്രമീകരിച്ചത്.
വര്‍ഷം ഏതാണ്ട് 20,000 പൗണ്ടാണ് (21 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അതിഥിയുടെ മാതാപിതാക്കള്‍ യാത്രകള്‍ക്കായി ചെലവഴിക്കുന്നത്. എന്നാല്‍ അതിലെ പൗണ്ട് പോലും നഷ്ടമല്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. ഇന്ത്യയിലെയും നേപ്പാളിലെയും തായ്‍ലന്റിലെയുമൊക്കെ വിവിധ സംസ്കാരങ്ങളെ അടുത്തറിയാന്‍ അതിഥിക്കും ഏറെ ഇഷ്ടമായിരുന്നു. സ്കൂളിലെ ക്ലാസുകള്‍ക്ക് ശഷം വെള്ളിയാഴ്ച രാത്രി വിമാനം കയറും. പലപ്പോഴും ഞായറാഴ്ച രാത്രി 11 മണിയോടെയായിരിക്കും തിരിച്ചെത്തുക. തിങ്കളാഴ്ച രാവിലെ എത്തി വിമാനത്താവളത്തില്‍ നിന്ന് നേരെ സ്കൂളിലേക്ക് പോയിട്ടുള്ള സന്ദര്‍ഭങ്ങളുമുണ്ട്.
യുകെയില്‍ അക്കൗണ്ടന്റുമാരായി ജോലി ചെയ്യുകയാണ് അതിഥിയുടെ അച്ഛനും അമ്മയും. ഇരുവര്‍ക്കും ലഭിക്കുന്ന പണം മുഴുവന്‍ യാത്രകള്‍ക്കായി കരുതി വെയ്ക്കുകയാണ് ദമ്പതികള്‍. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയും കാര്‍ വാങ്ങാതെ പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചും ജോലിക്ക് പോകുന്ന ചെലവ് പോലും കുറച്ച് പരമാവധി വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുത്തുമൊക്കെ ആവുന്നത്ര പണം മിച്ചംപിടിച്ചാണ് യാത്രകള്‍. ഏതാണ്ട് 12 സ്ഥലങ്ങള്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കണമെന്നതാണ് കുടുംബത്തിന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam