
ന്യൂയോർക്ക്: ചരിത്രത്തിൽ ആദ്യമായി സ്റ്റാറ്റൻ ഐലൻഡിലെ (Staten Island) ആമസോൺ ഫെസിലിറ്റിയിലെ (Amazon) തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. നാഷണൽ ലേബർ റിലേഷൻ ബോർഡ് (National Labor Relations Board) പുറത്തുവിട്ട കണക്കിലാണ് ചരിത്രത്തിലാധ്യമായി തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂല നിലാപടെടുത്തതായി വ്യക്തമാക്കുന്നത്. ഓൺലൈൻ റീട്ടെയിലർ ഭീമന്റെ ഔട്ലെറ്റുകളിൽ തൊഴിലാളികൾ സംഘടിപ്പിക്കുന്ന ആദ്യത്തെ സംഭവമാണ് ന്യൂയോർക്ക് സിറ്റിയിലേത്.
ആമസോണിന്റെ ഫുൾഫിൽമെന്റ് കേന്ദ്രമായ ജെഎഫ്കെ8-ലെ ജീവനക്കാർ യൂണിയൻ രൂപീകരണ വിജയത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. റോയിട്ടേഴ്‌സ് കണക്കനുസരിച്ച് 2,131 പേർ എതിർത്ത് വോട്ട് ചെയ്തെങ്കിൽ യൂണിയൻ രൂപീകരണത്തിന് അനുകൂലമായി 2,654 വോട്ടുകൾ ലഭിച്ചു. ന്യൂയോർക്ക് നഗരത്തിലെ ഒരേയൊരു ആമസോൺ പൂർത്തീകരണ കേന്ദ്രമായ കെട്ടിടത്തിലെ 8,300-ലധികം തൊഴിലാളികൾക്ക് വോട്ടവകാശം ഉണ്ടായിരുന്നു.
യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിലുടമയിൽ സംഘടിത തൊഴിലാളികൾ നേടിയ വിജയം ചരിത്രപരമാണ്. അമേരിക്കയിലെ ചില്ലറവ്യാപാര ഭീമന് മുന്നിൽ എത്തുന്ന ആദ്യ തൊഴിലാളി സംഘാടനമാണ് ഇത്. തൊഴിലാളികൾക്ക് ഭീഷണിയാകുന്ന ആമസോണിന്റെ തൊഴിൽ സമ്പ്രദായങ്ങളെ വർഷങ്ങളായി എതിർക്കുന്ന തൊഴിലാളി അഭിഭാഷകരുടെയും വിജയമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. യൂണിയൻ ഓർഗനൈസർ ക്രിസ്റ്റ്യൻ സ്മോൾസ് അടക്കമുള്ള എല്ലാവരും ആമസോൺ ലേബർ യൂണിയന്റെ ചുവപ്പ് വസ്ത്രം ധരിച്ച്, യൂണിയന്റെ വിജയം സ്ഥിരീകരിച്ചതിന് പിന്നാലെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.
സ്റ്റാറ്റൻ ഐലൻഡിലെ വിജയം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേബർ യൂണിയനുകൾക്ക് ഒരു പുതിയ യുഗപ്പിറവിയായിരിക്കും, വ്യാപകമായ തൊഴിൽ ക്ഷാമവും വിജയകരമായ യൂണിയൻ പ്രവർത്തന പോക്കറ്റുകളും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ വർഷം യൂണിയനുകളിലെ തൊഴിലാളികളുടെ വിഹിതം 10.3 ശതമാനമായി കുറഞ്ഞിരുന്നു. ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
വെറും 1400 കോടിക്ക് 26000 കോടി രൂപയുടെ കമ്പനിയെ അവർ തകർത്തു: ആമസോണിനെതിരെ ഫ്യൂചർ റീടെയ്ൽ
ദില്ലി: ആമസോൺ തങ്ങളെ ഇല്ലാതാക്കിയെന്ന് ഫ്യൂചർ റീടെയ്ൽ. തങ്ങളുടെ 830 കടകളിൽ ഇപ്പോൾ 374 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. വാടക പോലും കൊടുക്കാനില്ലാത്ത സ്ഥിതിയിലാണ് കടകൾ അടക്കേണ്ടി വന്നതെന്നും കമ്പനി സുപ്രീം കോടതിയിൽ പറഞ്ഞു.
'ആമസോണിന് ഞങ്ങളെ തകർക്കണമായിരുന്നു. അതവർ ചെയ്തുവെന്നും കമ്പനിക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വിമർശിച്ചു. വെറും 1400 കോടി രൂപയുടെ തർക്കം ഉയർത്തി 27000 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനിയെ ആമസോൺ തകർത്തു. ഫ്യൂചർ ലിമിറ്റഡിന്റെ ആസ്തികൾ റിലയൻസിന് വിൽക്കാനുള്ള നീക്കത്തെ ആമസോൺ എതിർത്തതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായി ഈ ആരോപണം.
ആമസോണിന് വേണ്ടി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രമണ്യമാണ് ഹാജരായത്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതി ലഭിക്കാതെ ആസ്തികൾ കൈമാറാൻ പാടില്ലെന്ന് സുപ്രീം കോടതി അടക്കമുള്ള കോടതികൾ ഫ്യൂചർ റീടെയ്ൽ കമ്പനിക്ക് നിർദ്ദേശം നൽകിയതാണെന്ന കാര്യം അദ്ദേഹം കോടതിയിൽ ഓർമ്മിപ്പിച്ചു.
എന്നാൽ തങ്ങളല്ല ആസ്തികൾ കൈമാറിയതെന്നും വായ്പാ ദാതാക്കൾ ആസ്തികൾ സ്വയമേ ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്യൂചർ റീടെയ്ൽ വിശദീകരിച്ചു. ഒരു കോടതി നിർദ്ദേശവും തങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഫ്യൂചർ കൂപ്പൺസ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ കുടിശികയുള്ളപ്പോൾ വായ്പാ ദാതാക്കളെ ആസ്തികൾ ഏറ്റെടുക്കുന്നതിൽ നിന്ന് ബലം പ്രയോഗിച്ച് തടയുകയായിരുന്നോ തങ്ങൾ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
റിലയൻസിനോട് ആസ്തികൾ ഏറ്റെടുക്കാൻ പാടില്ലെന്ന് പറയാൻ കോടതിക്ക് സാധിക്കില്ലെന്നും, കേസിൽ റിലയൻസ് കക്ഷിയല്ലെന്നും ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. ഇത് മുൻനിർത്തി എങ്ങിനെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് കോടതിയും ആമസോണിന്റെ അഭിഭാഷകരോട് ചോദിച്ചു. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെതിരെ ഫ്യൂചർ റീടെയ്ൽ കമ്പനിക്ക് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർഷ്യവും രംഗത്ത് വന്നു. കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam