
ഹവായ്: കാട്ടൂതീയിൽ അമേരിക്കയിലെ ഹവായിയിലെ ദുരന്തത്തിന്‍റെ വ്യാപ്തി വർധിക്കുന്നു. ഹവായിയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരത്തിലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമോയെന്ന ആശങ്കയും വർധിച്ചിട്ടുണ്ട്. അമേരിക്കയിലെ ലെഹാന എന്ന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണം ഏതാണ്ട് പൂർണ്ണമായും കത്തിച്ചാമ്പലായി. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം ദുരന്തത്തിന്‍റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഹവായ് അധികൃതർ പറഞ്ഞത്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിക്ക് മാറ്റമുണ്ട്. കാട്ടുതീയുടെ എൺപത് ശതമാനവും അണച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവർണർ ജോഷ് ഗ്രീൻ ദുരന്തത്തെ വിശേഷിപ്പിച്ചത്.
കടുത്ത ചൂടിൽ ഉണക്കപ്പുല്ലുകളിൽ നിന്നാണ് തീ പടരൽ തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഉണക്കപ്പുല്ലുകളിൽ നിന്ന് തുടങ്ങിയ തീ ലെഹാന നഗരത്തിന് സമീപത്തായി വീശിയടിച്ച് ചുഴലിക്കാറ്റിൽ കത്തിപടരുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കാട്ടുതീ ലെഹാനയിലാകെ പടർന്ന് പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറുകണക്കിന് വീടുകളും റിസോർട്ടുകളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലാണ് ലെഹാന. കാട്ടൂതി നിയന്ത്രണാതീതമായതോടെ ഇവിടുത്തെ വീടുകളും റിസോർട്ടുകളും അഗ്നിക്ക് ഇരയാകുകയായിരുന്നു. വീടുകളും റിസോർട്ടുകളും ഏറിയ പങ്കും തടി കൊണ്ട് നിർമ്മിക്കപ്പെട്ടതായതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കാട്ടുതീ വലിയ തോതില്‍ പടർന്ന് പിടിക്കുന്നതിന് ഇത് കാരണമായെന്നാണ് വിലയിരുത്തൽ. മേഖലയിലെ ആയിരത്തോളം ഏക്കർ വ്യാപ്തിയില്‍ കാട്ടുതീ നാശം വിതച്ചെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം