
ടെൽ അവീവ്: പലസ്തീനുമായി യുദ്ധം തുടരുന്നതിനിടെയിലും യൂറോപ്യൻ യൂണിയൻ രാജ്യമായ ഫിൻലൻഡുമായി വൻ ആയുധക്കച്ചവടത്തിന് അനുമതി നൽകി ഇസ്രയേൽ. ഡേവിഡ്സ് സ്ലിംഗ് എയർ ഡിഫൻസ് സിസ്റ്റമാണ് ഫിൻലൻഡിന് നൽകുന്നതെന്ന് ഇസ്രയേൽ കാബിനറ്റ് മന്ത്രി അറിയിച്ചത്. 317 ദശലക്ഷം യൂറോയുടെ (340 ദശലക്ഷം ഡോളർ) കരാറാണ് അംഗീകരിച്ചത്. ചരിത്രപരമായ കരാർ എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. ഇസ്രയേലി-യുഎസ് കമ്പനികൾ സംയുക്തമായി വികസിപ്പിച്ചെടുത്ത സംവിധാനത്തിന് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവ തടയാൻ കഴിയുമെന്നാണ് അവകാശവാദം.
ആരോ 3 ഹൈപ്പർസോണിക് മിസൈൽ സംവിധാനം ജർമ്മനിക്ക് വിൽക്കുന്നതിനായി സെപ്റ്റംബറിൽ ഇസ്രയേൽ 3.5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് ഫിൻലൻഡുമായി കരാർ ഒപ്പിട്ടത്. കഴിഞ്ഞ വർഷം യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം യൂറോപ്പിൽ നാറ്റോയുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ജർമ്മനി നേതൃത്വം നൽകിയ സാഹചര്യത്തിലാണ് കരാറൊപ്പിട്ടത്. അതിനിടെ യുക്രൈനിനുള്ള സൈനിക സഹായം അടുത്ത വർഷം 8 ബില്യൺ യൂറോയായി (8.5 ബില്യൺ ഡോളർ) ഇരട്ടിയാക്കാനും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സർക്കാർ തീരുമാനിച്ചു. പിന്നാലെയാണ് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ അംഗമായ ഫിൻലൻഡും തീരുമാനിച്ചത്. ഈയടുത്താണ് ഫിൻലൻഡ് നാറ്റോ അംഗമായത്.
പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റം യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, അമേരിക്ക എതിർത്തു
പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. നേരത്തെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു. ഇസ്രയേൽ–ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാൽ, യുദ്ധത്തിന് പിന്നാലെ പലസ്തീൻ മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമയേത്തെ ഇന്ത്യ അനുകൂലിച്ചു.
കിഴക്കൻ ജറുസലം ഉൾപ്പെടെ അധിനിവേശ പലസ്തീനിലേക്കും അധിനിവേശ സിറിയൻ ഗൊലാനിലേക്കുമുള്ള ഇസ്രയേലിന്റെ കുടിയേറ്റത്തെ എതിർത്താണ് യുഎൻ വ്യാഴാഴ്ച പ്രമേയം അവതരിപ്പിച്ചതും വോട്ടിനിട്ടതും. വോട്ടെടുപ്പിൽ ഏഴ് യുഎസ്എ, കാനഡ തുടങ്ങി ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനിൽ ഇതുവരെ മരണ സംഖ്യ 11,000 കടന്നു. 1400 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ കടന്ന് ഇസ്രയേൽ ആക്രമണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam