
മാലി: മാലദ്വീപിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച യോഗ ദിനാചരണത്തിന് നേരെ ആൾക്കൂട്ട ആക്രമണം. ചൊവ്വാഴ്ച രാവിലെ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് നേരെയാണ് ഒരു വിഭാഗത്തിന്റെ ആക്രമണമുണ്ടായത്. അതിക്രമിച്ച് കയറിയ ജനക്കൂട്ടം യോഗ പരിപാടി തടസ്സപ്പെടുത്തി.
യോഗ ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്തെന്ന് മാലിദ്വീപിലെ വാർത്താ ഏജൻസിയായ ദി എഡിഷൻ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ, കേന്ദ്ര യുവജന- കായി മന്ത്രാലയവുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചത്. യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും ഉടൻ സ്റ്റേഡിയം ഒഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ തങ്ങളെ ഭീഷണിപ്പെടുത്തിയതായിചിലർ പറഞ്ഞു.
പ്രതിഷേധക്കാർ എത്തുമ്പോൾ നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മാലിദ്വീപ് സർക്കാരിലെ മന്ത്രിമാരും വേദിയിലുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്തവരെ അടിച്ചോടിക്കുന്നതായും സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്. പ്രതിഷേധക്കാർ വേദി നശിപ്പിക്കുന്നതും ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. ഇന്ന് രാവിലെ ഗലോലു സ്റ്റേഡിയത്തിൽ നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആശങ്കയുണ്ടാക്കുന്ന കാര്യമായാണ് പരിഗണിക്കുന്നത്. ഉത്തരവാദികളായവരെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരും- സോലിഹ് ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam