
കാലിഫോർണിയയിലെ മോണ്ടറി പാർക്കിൽ ഇന്നലെ ഡാൻസ് ക്ലബ്ബിൽ ഉണ്ടായ വെടിവെയ്പ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് മോണ്ടറി പാർക്കിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയുള്ള ടോറൻസ് എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരിന്ന ഒരു വെള്ള വാൻ, പോലീസ് പരിശോധിച്ചപ്പോഴാണ് ഡ്രൈവർ സീറ്റിൽ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാള്‍ വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു. പത്ത് പേരാണ് ഈ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇതേ സമയം ലൂയീസിയാന സംസ്ഥാനത്തെ ബാറ്റൺ റൂഷ് പട്ടണത്തിലെ ഒരു നൈറ്റ് ക്ലബ്ബില്‍ ശനിയാഴ്ച നടന്ന മറ്റൊരു വെടിവെയ്പ്പില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ലോസ് ഏഞ്ചൽസിന്‍റെ കിഴക്കൻ നഗരമായ മോണ്ടെറി പാർക്കിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവയ്പ്പ് നടന്നത്. ഈ അക്രമത്തില്‍ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.22 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. ചൈനയുടെ ഉടമസ്ഥതയിലുള്ള ഒരു ബോൾറൂം ഡാൻസ് സ്റ്റുഡിയോയിൽ ചാന്ദ്ര പുതുവത്സര ആഘോഷത്തിനിടെയാണ് സംഭവം.
അക്രമിയെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച രാവിലെയോടെ, മോണ്ടെറി പാർക്കിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് പടിഞ്ഞാറായി കാലിഫോർണിയയിലെ ടോറൻസിൽ നിര്‍ത്തിയിട്ടിരുന്ന ഒരു വെള്ള വാനില്‍ അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യക്കാരനായ ഹുയു കാൻ ട്രാൻ എന്ന 72കാരനാണ് അക്രമിയെന്ന് അന്വേഷണ സംഘം അറിയിച്ചു. അക്രമിയുടെ ഉദ്ദേശമെന്തായിരുന്നെന്ന് വ്യക്തമല്ല. ഇയാള്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചതായി ഇതുവരെ തെളിവുകളില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സ്ത്രീകളും അഞ്ച് പേർ പുരുഷന്മാരുമാണ്. മരിച്ചവരുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റ മറ്റ് 10 പേരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അമേരിക്കയില്‍ തന്നെ നടന്ന സമാനമായ മറ്റൊരു ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ലൂയീസിയാന സംസ്ഥാനത്തെ ബാറ്റൺ റൂഷ് പട്ടണത്തിലെ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു വെടിവെയ്പ്പ് നടന്നത്. ഈ ആക്രമണത്തില്‍ 12 പേർക്ക് പരിക്കേറ്റു. വെടിപ്പെയ്പ്പിനെ തുടര്‍ന്ന് ആരും മരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കോളേജ് വിദ്യാർത്ഥികളുടെ ഒരു പാർട്ടി നടക്കുന്നതിനിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് വെടിവെയ്പ്പ് നടന്നത്. ഞായറാഴ്ച്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.
കൂടുതല്‍ വായനയ്ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam