
സിഡ്നി: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൈന്യത്തിൽ അംഗമാകാൻ അവസരം നൽകി ഓസ്ട്രേലിയ. സൈനിക സേവനത്തിന് വലിയ രീതിയിൽ ആൾക്ഷാമം നേരിട്ടതിന് പിന്നാലെയാണ് അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഓസ്ട്രേലിയൻ സൈന്യം വാതിൽ തുറക്കുന്നത്. ജൂലൈ മാസം മുതൽ ഓസ്ട്രേലിയയിൽ സ്ഥിര താമസമാക്കിയ ന്യൂസിലാൻഡ് പൌരന്മാർക്ക് സൈന്യത്തിൽ അംഗമാകാം. അടുത്ത വർഷം മുതൽ ബ്രിട്ടൻ, അമേരിക്ക, കാനഡ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും അവസരം ലഭിക്കും.
വരും വർഷങ്ങളിലുണ്ടാവാൻ സാധ്യതയുള്ള വെല്ലുവിളികൾ അതിജീവിക്കാനാണ് മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതെന്നാണ് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർല്സ് വിശദമാക്കുന്നത്. ന്യൂസിലാൻഡുമായി ദീർഘകാലമായി ദൃഡമായ ബന്ധമായതിനാലാണ് ന്യൂസിലാൻഡിൽ നിന്നുള്ളവർക്ക് ആദ്യ അവസരമെന്നും റിച്ചാർഡ് മാർല്സ് വിശദമാക്കി. 4400ലേരെ പേരുടെ കുറവാണ് നിലവിൽ സേനയിലുള്ളതെന്നാണ് പ്രതിരോധ വക്താക്കൾ വിശദമാക്കുന്നത്.
വിദേശ സൈന്യത്തിൽ രണ്ട് വർഷത്തിൽ അധികം സേവനം ചെയ്തിട്ടില്ലാത്ത ഓസ്ട്രേലിയയിൽ സ്ഥിര താമസമാക്കിയവർക്കാണ് അവസരം പ്രയോജനപ്പെടുത്താനാവുക. പരിശീലനത്തിന് ശേഷം 90 ദിവസത്തെ സേവനം പൂർത്തിയാക്കിയാൽ പൌരത്വത്തിനും ഇവർക്ക് അർഹതയുണ്ടാവും. നിലവിലുള്ള സൈനികർക്ക് നയം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധയോടെയാണ് ഓസ്ട്രേലിയൻ സർക്കാർ നീക്കം.
മുൻ സർക്കാർ സൈനിക ബലം വർധിപ്പിക്കുന്നതിനാി 38 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് നീക്കി വച്ചിരുന്നത്. ഇരുപത് വർഷത്തിനുള്ളിൽ സൈനിക ബലം 30 ശതമാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ നിലവിലെ അവസ്ഥയിൽ സൈനിക ബലം കൂട്ടാൻ ആളില്ലാത്ത സ്ഥിതിയിലാണ് ഓസ്ട്രേലിയയിലെ തൊഴിൽ ഇല്ലായ്മാ നിരക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam